Click to learn more 👇

ജ്യോതിഷിയെ കണ്ടശേഷം വീട്ടുകാര്‍ ഞങ്ങളെ അകറ്റി, വിവാഹം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാൻ ആഗ്രഹിച്ചിരുന്നു, വീടെടുത്ത് ഒരുമിച്ച്‌ താമസിക്കുകയായിരുന്നു, - മുൻകൂര്‍ ജാമ്യാപേക്ഷയുമായി സുകാന്ത്


 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയില്‍

ഒളിവില്‍ കഴിയവേയാണ് സുകാന്ത് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ താൻ നിരപരാധിയാണെന്നും ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് ജാമ്യാപേക്ഷയില്‍ പറയുന്നത്.


ഒരു ഘട്ടത്തിലും ഐബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയിട്ടില്ല. സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് എപ്പോഴും ഇടപഴകിയിട്ടുള്ളത്. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. സത്യസന്ധമായ സ്‌നേഹമാണ് എപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്. നിറഞ്ഞ പിന്തുണയും നല്‍കിയിരുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും തീരുമാനങ്ങളെയും എപ്പോഴും അംഗീകരിച്ചിരുന്നു. മരണം ഏറ്റവുമധികം ബാധിക്കപ്പെട്ട ഒരാളാണ് താൻ.

വിവാഹക്കാര്യം അവർ വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കള്‍ അവരുടെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്തു. 


ജ്യോതിഷിയുടെ അഭിപ്രായം തേടാനായിരുന്നു യുവതിയുടെ വീട്ടുകാരു‌ടെ തീരുമാനം. ജ്യോതിഷിയെ കണ്ടതിനുശേഷം എന്താണ് പറഞ്ഞത് എന്നതുള്‍പ്പെടെ ഒരു കാര്യവും പറയാൻ അവരുടെ വീട്ടുകാർ തയ്യാറായില്ല. 


മാത്രമല്ല താനുമായി ബന്ധം പുലർത്തുന്നതിനെ എതിർക്കുകയും ചെയ്തു. മൊബൈല്‍ നമ്ബർ പോലും ബ്ളോക്ക് ചെയ്യാൻ അവർ പറഞ്ഞു. എന്നാല്‍ തനിക്കൊപ്പം നില്‍ക്കാനാണ് യുവതി തീരുമാനിച്ചത്. ബന്ധം തുടരാൻ തീരുമാനിച്ച ഇരുവരും നെടുമ്ബാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച്‌ ജീവിക്കാൻ തുടങ്ങി.

വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതില്‍ യുവതി വലിയ സമ്മർദ്ദത്തിലായിരുന്നു. യുവതി ഏതെങ്കിലും വിധത്തില്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് പിന്നില്‍ മാതാപിതാക്കള്‍ ഏല്‍പ്പിച്ച സമ്മർദ്ദവും വിഷമവുമാണ്. 


സ്‌നേഹം നിറഞ്ഞ പങ്കാളിയെ മാത്രമല്ല, അത്രമേല്‍ ഇഷ്ടപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടത്. സംശയത്തിന്റെ നിഴലിലേയ്ക്ക് തന്നെ ബോധപൂർവ്വം വലിച്ചിടുകയാണ്. മരണത്തിലേയ്ക്ക് നയിക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അനാവശ്യമായി തന്നെ സംശയിക്കുകയാണെന്നും ജാമ്യാപേക്ഷില്‍ സുകാന്ത് പറയുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക