Click to learn more 👇

കോട്ടയത്തെ ഇരട്ടക്കൊലക്കേസില്‍ പ്രതി അസം സ്വദേശി; വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചതും ഇതുപയോഗിച്ചു പണം തട്ടിയെടുത്തതും കേസായി; ഫോണ്‍ ഓണ്‍ചെയ്തത് കെണിയായി, പിന്നാലെ പിടിവീണു; കൊലയ്ക്ക് കാരണം യുവതി ഉപേക്ഷിച്ചതിലുള്ള വിരോധം?; അമിത് ഒറാങിന്റെ വൈരാഗ്യം അതിരുവിട്ടപ്പോള്‍


 

കോട്ടയത്തെ ഇരട്ടക്കൊലക്കേസില്‍ പ്രതി അസം സ്വദേശിയായ അമിത് ഒറാങ്ങിനെ ബുധനാഴ്ച പുലർച്ചെയാണ് തൃശ്ശൂരില്‍നിന്ന് പോലീസ് പിടികൂടിയത്.


ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ ഒളിവിലുള്ള പ്രതിയിലേക്ക് പോലീസ് എത്തിച്ചേരുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് സൂചന. ഇയാള്‍ നേരത്തെ വിജയകുമാറിന്റെ ഓഡിറ്റോറിയത്തില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നു. ഈ സമയത്ത് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവതി ഉപേക്ഷിച്ച്‌ പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയം ഉടമ വിജയകുമാറിനോട് പ്രതിക്കുണ്ടായിരുന്ന പക കൊലയ്ക്ക് കാരണമായിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.


വളരെ സൂത്രശാലിയായിരുന്നു പ്രതിയെന്ന് പോലീസ് പറയുന്നു. പത്തിലധികം മൊബൈല്‍ ഫോണുകളും സിമ്മുകളും പ്രതിയുടെ പക്കലുണ്ടായിരുന്നു. പലപ്പോഴും മൊബൈല്‍ ഫോണുകള്‍ മാറിമാറിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തില്‍ പോലീസിനെ കുഴപ്പിച്ചിരുന്നു. കൃത്യത്തിന് ശേഷം കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണുകള്‍ പ്രതി എടുത്തിരുന്നു. ഇതില്‍ ഒരു മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓണ്‍ ആയിരുന്നു. ഫോണില്‍നിന്ന് ഗുഗിള്‍ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഫോണ്‍ ഓണ്‍ ചെയ്തത്. ഫോണുമായി ഗൂഗിള്‍ അക്കൗണ്ട് സിങ്ക് ചെയ്തിരിക്കുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍, ഇത് പോലീസിന് പിടിവള്ളിയായി. ഉടനടി തന്നെ അന്വേഷണ സംഘം പ്രവൃത്തിക്കുകയും പ്രതി പിടിയിലാകുകയുമായിരുന്നു.


പിടികൂടിയതിനു പിന്നാലെ ആദ്യഘട്ടം ചോദ്യംചെയ്യല്‍ നടത്തി. പ്രതി കുറ്റകൃത്യം സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. എന്തിനായിരുന്നു ക്രൂര കൊലപാതകം നടത്തിയതെന്ന വിവരമാണ് പോലീസ് പ്രതിയില്‍നിന്ന് തേടുന്നത്. വിജയകുമാറിന്റെ ഓഡിറ്റോറിയത്തില്‍ അമിത് ഒറാങ് മൂന്ന് വർഷത്തോളം സെക്യൂരിറ്റി ആയി ജോലിചെയ്തിരുന്നു. ഇതേസമയത്ത് അന്യസംസ്ഥാനത്തൊഴിലാളിയായ യുവതി വിജയകുമാറിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. അമിതും യുവതിയും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. നിയപരമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും യുവതി തൻറെ ഭാര്യ ആയിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.


ഇതിനിടെയാണ് വിജയകുമാറിൻറെ പരാതിയെ തുടർന്ന് മോഷണക്കേസില്‍ അമിത് അറസ്റ്റിലാകുന്നത്. അഞ്ച് മാസത്തോളം ജയില്‍ കഴിഞ്ഞു. ഈ സമയത്ത് അമിത്തിനെ ഉപേക്ഷിച്ച്‌ യുവതി തിരികെ പോയതായാണ് വിവരം. തന്റെ കുടുംബം നശിപ്പിച്ചതിനുപിന്നില്‍ വിജയകുമാറും ഭാര്യയും ആണെന്ന് കരുതിയായിരിക്കാം ക്രൂരകൊലയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.


കൊലപാതകം നടത്തി 24 മണിക്കൂർ തികയുന്നതിന് മുമ്ബാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. തൃശ്ശൂരിലെ മാളയ്ക്കടുത്തുള്ള കോഴിഫാമില്‍ ഒളിവിലായിരുന്നു ഇയാള്‍. ബസിലായിരുന്നു കോട്ടയത്തുനിന്ന് ഇയാള്‍ തൃശ്ശൂരിലെത്തിയതെന്നാണ് വിവരം. കോഴിഫാമിലുള്ള മറ്റ് അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക