Click to learn more 👇

"അവസാന സമയങ്ങളില്‍ അവരുടെ കൂടെ നില്‍ക്കാൻ കഴിഞ്ഞിട്ടുണ്ട്, ശ്രീവിദ്യയുടെ സ്വത്തുക്കളെല്ലാം എന്റെ പേരില്‍"; പ്രതികരിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍


 

അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പത്രം തന്റെ പേരിലാണെങ്കിലും ആ പണമൊന്നും താൻ എടുത്തിട്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.

ശ്രീവിദ്യയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 


ശ്രീവിദ്യയുടെ സ്വത്തില്‍ നിന്നും ഒരു മൊട്ടുസൂചി പോലും താൻ എടുത്തിട്ടില്ലെന്നാണ് ഗണേഷ് കുമാർ വ്യക്തമാക്കുന്നത്. ഒരു കേസിന്റെ പേരില്‍ ആദായനികുതി വകുപ്പ് സ്വത്തുക്കള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും സ്വത്തുക്കള്‍ വിട്ടു കിട്ടിയാല്‍ വില്‍പത്രത്തില്‍ അവർ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ഗണേഷ് കുമാർ പറയുന്നു.


കെ ബി ഗണേഷ് കുമാറിന്റെ വാക്കുകള്‍


"ശ്രീവിദ്യയുടെ എല്ലാ സ്വത്തുക്കളുടെയും വില്‍പ്പത്രം എന്റെ പേരിലാണ് എഴുതി വച്ചത്. അതിന്റെ പേരില്‍ ഞാൻ ഒരുപാട് ചീത്തപ്പേര് കേട്ടിട്ടുണ്ട്. അതൊരു രജിസ്റ്റേർഡ് വില്‍പത്രമാണ്. ആ സ്വത്തില്‍ ഒരു വ്യക്തിക്കും അവകാശമില്ല. അതില്‍ ഒരിടത്തും ഗണേഷ് കുമാർ എന്ന വ്യക്തിക്ക് ഒരു ടേബിള്‍സ്പൂണ്‍ പോലും ഇല്ല, ഒരു മൊട്ടുസൂചി പോലും ഇല്ല. എനിക്കത് അഭിമാനമുള്ള കാര്യമാണ്."


'ശ്രീവിദ്യയുടെ പേരില്‍ ആദായനികുതി വകുപ്പിന്റെ ഒരു കേസുണ്ടായിരുന്നു. ആദായനികുതി വകുപ്പ് അവരുടെ എല്ലാ സ്വത്തുക്കളും കണ്ടെടുത്തു. അതിന് ശേഷം മദ്രാസിലുള്ള അവരുടെ ഒരു ഫ്‌ലാറ്റ് വിറ്റ് ആദായ നികുതി വകുപ്പിന് ലഭിക്കേണ്ടിയിരുന്നു പണം എടുത്തു. അതിന് ശേഷവും സ്വത്തുക്കള്‍ റിലീസ് ചെയ്യാതെ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്."


"ശ്രീവിദ്യ തന്റെ ഓർമ്മ നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വില്‍പ്പത്രത്തില്‍ എഴുതി വച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും ചെയ്യാനാവാത്ത വിധത്തില്‍ അന്ന് മുതല്‍ സ്വത്തുക്കള്‍ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ വിട്ടു കിട്ടിയാല്‍ വില്‍പത്രത്തില്‍ അവർ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്യും. അവരുടെ അവസാന സമയങ്ങളില്‍ അവരുടെ കൂടെ നില്‍ക്കാൻ കഴിഞ്ഞിട്ടുണ്ട്."


"എന്റെ ആദ്യ സിനിമയില്‍ അവരുണ്ട്. അന്ന് മുതല്‍ അവരുമായി നല്ലൊരു സ്‌നേഹ ബന്ധമുണ്ട്. അവർ രോഗബാധിതയായി കിടക്കുമ്ബോള്‍ എല്ലാ കാര്യത്തിനും ഞാനാണ് കൂടെ നിന്നത്. ഒരു കലാകാരി എന്നെ പോലൊരു വ്യക്തിയെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതില്‍ വളരെ സന്തോഷമുണ്ട്"


നടിയുടെ സ്വത്തുവകകള്‍ സംബന്ധിച്ച്‌ ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണി ഗണേഷിന്റെ പേരിലാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും ആയിരുന്നു വിജയലക്ഷ്മി പറഞ്ഞത്.


സ്വത്തുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നെന്ന് കാണിച്ച്‌ 2012ല്‍ ശ്രീവിദ്യയുടെ ബന്ധുക്കള്‍ ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 2015ല്‍ നടിയുടെ സഹോദരൻ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ശ്രീവിദ്യയുടെ സ്വത്തുക്കളില്‍ ഭൂരിഭാഗവും നികുതിവകുപ്പിന്റെ കയ്യിലാണെന്നും ലോകായുക്തയില്‍ നേരത്തെ ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക