Click to learn more 👇

ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിക്ക് പിന്തുണ നല്‍കിയ മൂന്ന് കന്യാസ്ത്രീകള്‍ മഠംവിട്ടു

 


ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിക്ക് പിന്തുണയുമായി സമരം നടത്തിയ കുറവിലങ്ങാട്ടെ മൂന്ന് കന്യാസ്ത്രീകള്‍ മഠംവിട്ടു.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗങ്ങളും കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസികളുമായിരുന്ന സിസ്റ്റർ അനുപമ, സിസ്റ്റർ നീന റോസ്, സിസ്റ്റർ ജോസഫൈൻ എന്നിവരാണ് കന്യാസ്ത്രീവേഷം ഉപേക്ഷിച്ചത്. 



പരാതിക്കാരിയടക്കം ആറ് കന്യാസ്ത്രീകളാണ് മഠത്തിലുണ്ടായിരുന്നത്. മൂന്നുപേർ മഠത്തില്‍ തുടരുന്നുണ്ട്. പല സമയങ്ങളിലായാണ് ഇവർ കന്യാസ്ത്രീ വേഷം ഉപേക്ഷിച്ചത്. മൂന്നുപേരും ഇപ്പോള്‍ അവരവരുടെ വീടുകളിലാണ്. കോണ്‍വെന്‍റില്‍ തുടരുന്നതിന്‍റെ മാനസിക സമ്മർദമാണ് മഠം വിടാൻ പ്രേരിപ്പിച്ചതെന്നാണ് ഇവരോട് അടുപ്പമുള്ളവർ പറയുന്നത്. 

സിസ്റ്റർ നീനക്ക് ഇടക്ക് വാഹനാപകടം സംഭവിച്ചിരുന്നു. ഏറെനാള്‍ ചികിത്സയിലായിരുന്നതിനാല്‍ സാമ്ബത്തിക ബുദ്ധിമുട്ടും നേരിട്ടു. മഠം വിടുന്ന കാര്യം ജലന്ധർ രൂപതയെയും കോണ്‍വെന്‍റ് അധികൃതരെയും അറിയിച്ചിരുന്നു. ജലന്ധർ രൂപത ബിഷപ് മഠത്തിലെത്തി ഇവരോട് സംസാരിക്കുകയും ചെയ്തതായി സേവ് അവർ സിസ്റ്റേഴ്സ് കൂട്ടായ്മ പ്രതിനിധി പറഞ്ഞു. മൂന്നുപേരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായിട്ടില്ല. മഠത്തില്‍ നിലവിലുള്ള പരാതിക്കാരിയും രണ്ട് സിസ്റ്റർമാരും തയ്യല്‍ ജോലിചെയ്താണ് ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നത്. 



കത്തോലിക്ക സഭയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ജലന്ധർ രൂപത അധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ ആരോപണം. 2014 മുതല്‍ 2016 വരെ കാലയളവില്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു മഠം അന്തേവാസിയായ കന്യാസ്ത്രീയുടെ പരാതി. കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2018 സെപ്റ്റംബറില്‍ ബിഷപ് അറസ്റ്റിലായി. കോട്ടയം ജില്ല അഡീഷനല്‍ സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയില്‍ 105 ദിവസം നീണ്ട വിചാരണ നടപടികള്‍ക്കുശേഷം 2022 ജനുവരി 14ന് ബിഷപ്പിനെ വെറുതെവിടുകയായിരുന്നു. ലൈംഗിക പീ‍ഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്ക ബിഷപ്പായിരുന്നു ഫ്രാങ്കോ മുളക്കല്‍.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക