Click to learn more 👇

ഞാൻ പാവപ്പെട്ടവളാണ്, പക്ഷെ 10,000 രൂപയ്ക്ക് ശരീരം വില്‍ക്കാനില്ല!! തെളിവായത് വാട്സാപ്പ് ചാറ്റുകള്‍, മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേര്‍ക്ക് ജീവപര്യന്തം


 

രാജ്യത്താകെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സുപ്രധാന വിധി പുറപ്പെടുവിച്ച്‌ ഉത്തരാഖണ്ഡ് കോടതി.

സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസില്‍ മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. റിസോർട്ടിലെ അതിഥികള്‍ക്കുവേണ്ടി ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു.



കേസിലെ പ്രതികളായ പുല്‍കിത് ആര്യ, സഹായികളായ സൗരഭ് ഭാസ്കർ, അങ്കിത് ഗുപ്ത എന്നിവർ കുറ്റക്കാരാണെന്ന് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ ഒന്നാം പ്രതി പുല്‍കിത് ആര്യ, ഉത്തരാഖണ്ഡിലെ പ്രധാന ബിജെപി നേതാക്കളില്‍ ഒരാളായ വിനോദ് ആര്യയുടെ മകനാണ്.


2022 സെപ്റ്റംബർ 18-നാണ് കേസിന് ആസ്പദമാക്കിയ സംഭവം നടന്നത്. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ ഇയാളും രണ്ട് സുഹൃത്തുക്കളും ചേർന്ന് കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.


അങ്കിതിന്റെ സുഹൃത്തുക്കളുടെ മൊഴികളും വാട്സാപ്പ് ചാറ്റുകളുമാണ് കേസില്‍ സുപ്രധാന തെളിവുകളായി മാറിയത്. സെപ്റ്റംബർ 18-ാം തീയതി, അങ്കിതയെ കാണാതായ ദിവസം ഇവർ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ ഫോണില്‍ വിളിച്ചിരുന്നതായാണ് റിപ്പോർട്ട്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് അങ്കിത റിസോർട്ടിലെ ഷെഫ് ആയ മൻവീർ സിങ് ചൗഹാനെ വിളിച്ചത്. 



റിസോർട്ടില്‍നിന്ന് തന്റെ ബാഗ് എത്തിക്കണമെന്നായിരുന്നു അങ്കിത ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, ബാഗുമായി മറ്റൊരു ജീവനക്കാരൻ പോയെങ്കിലും അങ്കിതയെ കണ്ടില്ല.

സംഭവദിവസം അങ്കിത ഭണ്ഡാരി, കേസിലെ ഒന്നാംപ്രതിയും റിസോർട്ട് ഉടമയുമായ പുല്‍കിത് ആര്യ, മറ്റുപ്രതികളായ റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, പുല്‍കിത് ഗുപ്ത എന്നിവർക്കൊപ്പം ഋഷികേശിലേക്ക് പോയിരുന്നു. ഇവിടെനിന്ന് തിരികെ റിസോർട്ടിലേക്ക് വരുന്നതിനിടെ ചില്ല റോഡില്‍വെച്ച്‌ മൂന്ന് യുവാക്കളും മദ്യപിക്കാനായി വാഹനം നിർത്തി. തുടർന്ന് അങ്കിത ഇവർക്കുവേണ്ടി അവിടെ കാത്തിരുന്നു. ഇതിനിടെയാണ് പ്രതികളും യുവതിയും തമ്മില്‍ വാക്കുതർക്കമുണ്ടായത്. 

റിസോർട്ടിലെത്തുന്ന അതിഥികളുമായി കിടക്ക പങ്കിടാൻ പ്രതികള്‍ അങ്കിതയെ നിർബന്ധിച്ചിരുന്നു. എന്നാല്‍, യുവതി ഇതിനെ എതിർത്തു. സംഭവദിവസവും ഇതേച്ചൊല്ലിയാണ് വഴക്കുണ്ടായത്. റിസോർട്ട് കേന്ദ്രീകരിച്ച്‌ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളില്‍ യുവതി മറ്റുപ്രതികളെ കുറപ്പെടുത്തി. ഇത് പിന്നീട് വഴക്കില്‍ കലാശിച്ചെന്നും പ്രതികള്‍ യുവതിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. 



അങ്കിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില വാട്സാപ്പ് ചാറ്റുകളും പോലീസ് കണ്ടെടുത്തിരുന്നു. ഉറ്റസുഹൃത്തായ പുഷ്പിന് അങ്കിത അയച്ച ചില വാട്സാപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. റിസോർട്ട് ഉടമകള്‍ തന്നെ വേശ്യാവൃത്തിക്കായി നിർബന്ധിക്കുന്നതിനെക്കുറിച്ചാണ് ഈ ചാറ്റുകളില്‍ സൂചിപ്പിച്ചിരുന്നത്.


റിസോർട്ട് ഉടമയും മാനേജർമാരും അതിഥികള്‍ക്ക് താൻ പ്രത്യേകസേവനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമ്മർദം ചെലുത്തുകയാണെന്നായിരുന്നു അങ്കിതയുടെ വെളിപ്പെടുത്തല്‍. താൻ പാവപ്പെട്ട ആളാണെങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വില്‍ക്കില്ലെന്നും സുഹൃത്തിന് അയച്ച വാട്സാപ്പ് ചാറ്റില്‍ അങ്കിത പറഞ്ഞിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ഏറെ നിർണായകമായതും ഈ വാട്സാപ്പ് ചാറ്റുകളാണ്. അങ്കിതയുടെ മരണശേഷം പുഷ്പ് ഈ വിവരങ്ങള്‍ പോലീസിന് കൈമാറിയിരുന്നു.


സെപ്റ്റംബർ 18-ാം തീയതി മുതലാണ് അങ്കിതയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷം ആരംഭിക്കുകയും ദിവസങ്ങള്‍ക്കു ശേഷം ഋഷികേശിലെ ചില്ല പവർഹൗസിനടുത്ത് കനാലില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ റിസോർട്ട് ഉടമയായ പുല്‍കിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

കൊലക്കേസില്‍ പുല്‍കിതിനെ അറസ്റ്റ് ചെയ്തതോടെ വിനോദ് ആര്യയെയും മറ്റൊരു മകൻ അങ്കിത് ആര്യയെയും ബിജെപിയില്‍നിന്ന് പുറത്താക്കിയിരുന്നു. അന്ന് സംസ്ഥാന സർക്കാരില്‍ വഹിച്ചിരുന്ന കാബിനറ്റ് പദവിയില്‍നിന്നും വിനോദ് ആര്യയെ നീക്കിയിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക