2025 | ജൂൺ 03 | ചൊവ്വ | എടവം 20 |
◾ കെ-റെയില്‍ അനുമതിക്കായി വീണ്ടും കേരളത്തിന്റെ ശ്രമം സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ദേശീയപാത തകര്‍ന്ന വിഷയത്തില്‍ നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പോരിന് 12 സ്ഥാനാര്‍ത്ഥികള്‍. ഇടതു സ്ഥാനാര്‍ത്ഥി എന്‍ സ്വരാജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്ജും ഇന്നലെ പത്രിക നല്‍കി. ഈ മാസം അഞ്ചിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
◾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രിയെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്നും ആ ചതിപ്രയോഗം നടത്തിയത് മറക്കാനാവില്ലെന്നും കെ സി വേണുഗോപാല്‍ യുഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് പറഞ്ഞു. ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സി കുറ്റപ്പെടുത്തി.
◾ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നല്‍കിയ മനുഷ്യന്റെ പേരാണ് പിണറായി വിജയനെന്നും രാജസ്ഥാനിലെ സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തില്‍ വച്ചുനീട്ടി കേരളത്തിലേക്ക് അധികാര കൊതി മൂത്ത് വണ്ടി കയറിയ മനുഷ്യന്റെ പേരാണ് കെ.സി. വേണുഗോപാലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ആര് ആരെയാണ് ചതിക്കുന്നതെന്ന് മത നിരപേക്ഷ കേരളം തിരിച്ചറിയുമെന്ന് ചതിയേ കുറിച്ച് പ്രസംഗിച്ചവര്‍ മനസിലാക്കിയാല്‍ നല്ലതെന്ന് മുഹമ്മദ് റിയാസ് തിരിച്ചടിച്ചു.
◾ നിലമ്പൂര്‍ ഉപതെരെത്തെടുപ്പ് യുഡിഎഫ് കണ്‍വന്‍ഷനില്‍ പാണക്കാട് കുടുബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ല. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി തങ്ങളും യുഡിഎഫ് കണ്‍വന്‍ഷനില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടിയടക്കം മുസ്ലിം ലീഗ് നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. അതേസമയം നിലമ്പൂരിലെ യുഡിഎഫ് കണ്‍വന്‍ഷനിലെ പാണക്കാട് കുടുംബാംഗങ്ങളുടെ അസാന്നിധ്യം ചര്‍ച്ചയായതിന് പിന്നാലെ നിലമ്പൂര്‍ മണ്ഡലത്തിലെ പോത്തുകല്ലില്‍ അബ്ബാസ് അലി തങ്ങള്‍ പ്രചാരണം ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കി.
◾ അന്‍വറിനെ കൂടെ കൂട്ടണം എന്നുണ്ടായിരുന്നുവെന്നും, എന്നാല്‍ ആ അധ്യായം അടച്ചത് അന്‍വര്‍ തന്നെയെന്നും മുതിര്‍ന്ന ലീഗ് നേതാവ് അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. നോമിനേഷന്‍ പിന്‍വലിപ്പിച്ച് അന്‍വറിനെ സഹകരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം പരിശോധിക്കട്ടെ എന്നും വള്ളിക്കുന്ന് എംഎല്‍എ കൂടിയായ ഹമീദ് മാസ്റ്റര്‍ ഇന്നലെ പറഞ്ഞിരുന്നു.
◾ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം അന്‍വര്‍ വ്യക്തമാക്കിയിരുന്നു.
◾ ബ്ലാക്ക്മെയിലിങ് ആണ് പി.വി.അന്‍വറിന്റെ രാഷ്ട്രീയമെന്നും എന്തിനാണ് ഈ 'വേണ്ടിവന്നാല്‍' എന്ന ഭീഷണിയെന്നും അത് ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കണമെന്നും ഫെയ്സ്ബുക്കിലൂടെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. സ്വന്തം രാഷ്ട്രീയ താത്പര്യങ്ങളും കച്ചവട താത്പര്യങ്ങളും സംരക്ഷിക്കാന്‍ വേണ്ടി ഭരണ സംവിധാനങ്ങളേയും രാഷ്ട്രീയ നേതൃത്വത്തേയും ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താന്‍ നോക്കുക എന്നതില്‍ക്കവിഞ്ഞ് പറയുന്ന ഒരു കാര്യത്തോടും ഒരാത്മാര്‍ത്ഥതയുമില്ലാത്ത ഒരാളാണ് അന്‍വറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനം. വന്യജീവി ആക്രമണം തുടരുന്നതിലാണ് ഓര്‍ത്തഡോക്സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനം സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്യജീവി പ്രശ്നം ചര്‍ച്ചയാകുന്നതിനിടെയാണ് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം. വന്യജീവി ആക്രമണങ്ങളില്‍ വനം വകുപ്പിന്റെ നിരുത്തരവാദപരമായ പെരുമാറ്റം വിമര്‍ശനാത്മകമാണെന്നും കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതിരിക്കാനുള്ള നടപടികള്‍ വേഗം നടക്കുന്നില്ലെന്നത് സര്‍ക്കാരിന്റെ കഴിവുകേടാണെന്നും മെത്രാപ്പോലീത്ത വിമര്‍ശിച്ചു.
◾ നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ ഫെഫ്ക്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ കോടതിയെ സമീപിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ സാന്ദ്രാ തോമസ് മോശക്കാരാക്കി ചിത്രീകരിച്ചു എന്നാണ് സംഘടന പറയുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടക്കേസാണ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ എറണാകുളം സബ്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
◾ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഉപാധികള്‍ കടുത്ത വഞ്ചനയാണെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍. സംസ്ഥാനത്ത് പലയിടത്തും ഓണറേറിയം വെട്ടിച്ചുരുക്കി. വേരിയബിള്‍ ഇന്‍സെന്റീവ് 500 രൂപയില്‍ താഴെ പോയവര്‍ക്ക് പ്രതിമാസം കിട്ടുന്നത് 3500 രൂപ മാത്രമാണ്. ഓണറേറിയം നല്‍കുന്നതില്‍ കൊണ്ടുവന്ന മാനദണ്ഡം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണെന്നും സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചെന്നും സദാനന്ദന്‍ കുറ്റപ്പെടുത്തി.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമായല്ലോയെന്നും എന്തെങ്കിലും തീരുമാനമായോ എന്നും മുഖ്യമന്ത്രിയോടായി പാര്‍വതി തിരുവോത്ത് ചോദിച്ചു.
◾ യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതിയായ ബെയിലിന്‍ ദാസിന് തിരിച്ചടി. വഞ്ചിയൂര്‍ പൊലീസ് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ബെയിലിങ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് നിബന്ധനകളോടെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
◾ കൊഴുപ്പ്മാറ്റല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ ചികിത്സാപ്പിഴവ് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ ഉന്നത സമിതി. ജില്ലാ സമിതിയില്‍ ചികിത്സപിഴവ് കണ്ടെത്തിയിരുന്നില്ല. ഈ റിപ്പോര്‍ട്ട് എത്തിക്സ് കമ്മിറ്റി തള്ളിയിരുന്നു. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല സമിതിക്ക് പരിശോധന വിട്ടത്. ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് യുവതിയുടെ 9 വിരലുകള്‍ നഷ്ടമായിരുന്നു.
◾ കേരളം കാണാനെത്തി എറണാകുളം വൈപ്പിന്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒമ്പത് യെമന്‍ വിദ്യാര്‍ഥികളില്‍ രണ്ടുപേരെ കാണാതായി. 22 വയസ്സുള്ള ജിബ്രാന്‍ ഖലീല്‍, 21 വയസ്സുള്ള അബ്ദുല്‍ സലാം മവാദ് എന്നിവരെയാണ് കാണാതായത്. ഇരുവരും സഹോദരങ്ങളാണ്. കോയമ്പത്തൂര്‍ രത്‌നം കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.
◾ വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇ മൈഗ്രേറ്റില്‍ രജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിംഗ് ഏജന്‍സികളിലൂടെ മാത്രം കുടിയേറാനും. പ്രലോഭനങ്ങളുമായി പലരും വരുമെന്നും അതില്‍ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
◾ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കൊച്ചിയിലെ ഓഫീസില്‍ വിജിലന്‍സ് സംഘമെത്തി. ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ അഴിമതി കേസിലെ വിവര ശേഖരണത്തിന്റെ ഭാഗമായി നോട്ടീസ് നല്‍കാനാണ് വിജിലന്‍സ് സംഘമെത്തിയത്. വിജിലന്‍സ് കേസിലെ പരാതിക്കാരനെതിരെ ഇഡി നേരത്തെ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ കേസിന്റെ വിശദാംശങ്ങള്‍ ലഭിക്കാനാണ് നോട്ടീസ് നല്‍കിയതെന്ന് വിജിലന്‍സ് എസ്പി എസ് ശശിധരന്‍ വ്യക്തമാക്കി.
◾ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാലവര്‍ഷ കെടുതി കാരണം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക അവധിയായിരിക്കും.
◾ ഭര്‍ത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടില്‍ കഴിയുന്നതിന് ഭാര്യയ്ക്കു നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് സ്ത്രീ സമാധാനത്തോടെ ആ വീട്ടില്‍ കഴിയുന്നത് തടയാനോ അവരെ ഇറക്കി വിടാനോ അവകാശമില്ലെന്ന് ജസ്റ്റിസ് എം.ബി.സ്നേഹലത വ്യക്തമാക്കി. ഭര്‍ത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭര്‍തൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടില്‍നിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
◾ പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകന്‍ സിജിലിനെ (33) അച്ഛന്‍ ശിവന്‍കുട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട സിജില്‍ കാപ്പാക്കേസ് പ്രതിയാണ്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ അച്ഛന്‍ ശിവന്‍കുട്ടിയെ രാത്രി പത്തോടെ പോലീസ് പിടികൂടി.
◾ എറണാകുളം മുനമ്പം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ വീടിനടുത്തുള്ള നടുറോഡില്‍വെച്ച് കുത്തിക്കൊലപ്പെടുത്തി. പനമ്പള്ളിനഗര്‍ സ്വദേശി പ്രീത (43) ആണ് കൊല്ലപ്പെട്ടത്. പള്ളിപ്പുറം സ്വദേശി തൈപ്പറമ്പില്‍ വീട്ടില്‍ തോമസിന്റെ മകന്‍ സുരേഷ് ആണ് ഒപ്പം താമസിച്ചിരുന്ന പ്രീതയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ സുരേഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രീതയുടെമേലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.
◾ മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' എന്ന തമിഴ് ചിത്രം കര്‍ണാടകയില്‍ നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കമല്‍ഹാസന്‍ ഹൈക്കോടതിയില്‍. കന്നഡ തമിഴില്‍ നിന്നും ഉദ്ഭവിച്ചതാണെന്ന, പ്രമോഷന്‍ പരിപാടിക്കിടെ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയത്. പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍ നിലപാടെടുത്തതോടെയാണ് ഫിലിം ചേംബര്‍ കര്‍ണാടകയില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്.
◾ പാട്ടത്തിനെടുത്ത തോട്ടത്തില്‍ നിന്ന് അമ്പതിനായിരം രൂപയുടെ മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് ഗുജറാത്തിലെ സൂറത്തില്‍ തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തി. മെയ് 21 നാണ് അഞ്ച് പേര്‍ ചേര്‍ന്ന് മോഷണം ആരോപിച്ച് തൊഴിലാളിയായ സുരേഷ് വര്‍മ്മയെ കൊന്ന് മൃതശരീരം കനാലില്‍ തള്ളിയത്. സംഭവത്തെ തുടര്‍ന്ന് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു.
◾ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അതിതീവ്ര മഴയില്‍ അസം, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇക്കൂട്ടത്തില്‍ സിക്കിമിലെ ലാചുംഗില്‍ കുടുങ്ങിയ 1678 വിനോദസഞ്ചാരികളെ രക്ഷിച്ചെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിച്ചിട്ടുണ്ട്. ഇപ്പോഴും നിരവധി വിനോദസഞ്ചാരികള്‍ സിക്കിമിന്റെ പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
◾ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളുമായി ദില്ലിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കൂടിക്കാഴ്ച നടത്തി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിവി അന്‍വറിന് ആം ആദ്മി പാര്‍ടി പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ച. കെജ്രിവാളിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ദില്ലി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
◾ തുര്‍ക്കി സ്ത്രീകളെ ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ യൂട്യൂബറെ തുര്‍ക്കിയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. 'മാലിക് സ്വാഷ്ബക്ളലര്‍' എന്നറിയപ്പെടുന്ന യൂട്യൂബര്‍ മാലിക് എസ്ഡി ഖാനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
◾ രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബ് റഹ്‌മാന്റെ ചിത്രം ബംഗ്ലാദേശിലെ പുതിയ കറന്‍സി നോട്ടില്‍ നിന്ന് ഒഴിവാക്കി. രാഷ്ട്രപതിയുടെ ചിത്രത്തിന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ കറന്‍സി. 2025 ജൂണ്‍ 1 ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായ നിലയിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
◾ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് നീക്കി ബംഗ്ലാദേശ് സുപ്രീം കോടതി. ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയ പാര്‍ട്ടിയായി അം?ഗീകരിച്ച് രജിസ്ട്രേഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. 1971 ലെ വിമോചന യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ നിന്ന് മെയ് 28 ന് ജമാഅത്ത് നേതാവ് എടിഎം അസ്ഹറുല്‍ ഇസ്ലാമിനെ കോടതി കുറ്റവിമുക്തനാക്കിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.
◾ ഹജ്ജ് തീര്‍ത്ഥാടനത്തിന് നാളെ മിനായില്‍ തുടക്കമാകും. നാളെ മിനായിലെ കൂടാരത്തില്‍ മുഴുവന്‍ തീര്‍ഥാടകരും താമസിക്കുന്നതോടെയാണ് ഹജ്ജിന് ഔദ്യോഗിക തുടക്കമാകുക. ഇതിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ തീര്‍ഥാടകര്‍ നാളെ ഉച്ചയോടെ മിനായിലെ കൂടാരത്തില്‍ എത്തിച്ചേരും. മക്കയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഹറം പള്ളിയിലെത്തി കഅബാ പ്രദക്ഷിണം നടത്തിയ ശേഷമാണ് മിനായിലെ കൂടാരത്തിലേക്കു പോകുക.
◾ ഇന്ത്യയില്‍ വന്നിട്ടില്ലെങ്കില്‍ അതൊരു വലിയ തെറ്റാണെന്നും ഇന്ത്യ സന്ദര്‍ശിക്കണമെന്നും ഇലോണ്‍ മസ്‌കിനെ ഉപദേശിച്ച് ഇലോണ്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌ക്. ഇലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുവെന്ന് എറോള്‍ മസ്‌ക് പറഞ്ഞു. ടെസ്ലയും, സ്‌പേസ് എക്സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന ദാതാവായ സ്റ്റാര്‍ലിങ്കും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുമ്പോഴാണ് മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കണമെന്ന പിതാവിന്റെ ഉപദേശം. ഇന്ത്യ സന്ദര്‍ശിക്കണം എന്ന ഉപദേശം കൂടാതെ വിശ്രമിക്കാനും ഇടവേളയെടുക്കാനും പിതാവ് മകനെ ഉപദേശിക്കുന്നുണ്ട്.
◾ ഐപിഎല്‍ കലാശപ്പോരിന് ഒരുങ്ങി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. ഇന്ന് നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഇരുവരും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ തോല്‍പ്പിച്ചാണ് ആര്‍സിബി ഫൈനലില്‍ പ്രവേശിക്കുന്നത്. പഞ്ചാബ് രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു. ഫൈനലിന് മഴ ഭീഷണിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സിനോട് തോറ്റ് പുറത്തായതോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍. 15 മത്സരങ്ങളില്‍ നിന്ന് 759 റണ്‍സുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സായ് സുദര്‍ശന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് 717 റണ്‍സുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 650 റണ്‍സടിച്ച ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
◾ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍. 33-ാം വയസിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്ലാസന്‍ കളി മതിയാക്കുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് ക്ലാസന്‍ വ്യക്തമാക്കി.
◾ ജപ്പാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍, ഇന്ത്യയില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി സ്ഥാപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി തേടുന്നു. യെസ് ബാങ്കിന്റെ നിയന്ത്രണ ഓഹരി സ്വന്തമാക്കി ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള എസ്എംബിസിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ മേയ് ഒമ്പതിനാണ് യെസ് ബാങ്ക് ഓഹരികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച കരാറില്‍ എസ്.എം.ബി.സി ഒപ്പുവച്ചത്. സെക്കന്‍ഡറി മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി സ്റ്റേറ്റ് ബാങ്ക് ഇന്ത്യയും മറ്റു ചില സ്വകാര്യ ബാങ്കുകളും അടങ്ങുന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്ന് യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13,483 കോടി രൂപയ്ക്ക്(1.58 ബില്യണ്‍ ഡോളര്‍) ഏറ്റെടുക്കാനാണ് പദ്ധതി. പൂര്‍ണ ഉപകമ്പനി തുടങ്ങാന്‍ ജാപ്പനീസ് ബാങ്കിന് അനുമതി ലഭിച്ചാല്‍ എസ്.ബി.ഐയുടേയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ കൈവശം അവശേഷിക്കുന്ന 14 ശതമാനത്തോളം ഓഹരികള്‍ കൂടി സ്വന്തമാക്കാനാകും. യെസ് ബാങ്കിന്റെ 51 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാന്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും നേരത്തെ അനുമതി നല്‍കിയിരുന്നു.
◾ സ്വന്തം ഗാനത്തിന് ചുവടുവച്ച് ഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാര്‍. 'ലവ് മാരേജ്' എന്ന സിനിമയിലെ 'ബെജാറ് ആനേന്‍' എന്ന ഗാനത്തിനാണ് ശിവാങ്കി ചുവടുവച്ചിരിക്കുന്നത്. മോഹന്‍ രാജന്‍ എഴുതി സീന്‍ റോല്‍ഡന്‍ സംഗീതം നല്‍കിയ ഗാനമാണ് 'ബെജാറ് ആനേന്‍'. പുറത്തിറങ്ങി ചുരുങ്ങി സമയത്തിനകം 10 മില്യണിലധികം ആളുകളാണ് പാട്ട് കേട്ടത്. പിങ്ക് ഫ്രോക്കില്‍ അതിസുന്ദരിയായാണ് ശിവാങ്കി നൃത്തം ചെയ്യുന്നത്. പാട്ടുകാരായ ബിന്നിയുടെയും കൃഷ്ണകുമാറിന്റെയും മൂത്ത മകളാണ് ശിവാങ്കി. ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് ശിവാങ്കി പ്രശസ്തയാകുന്നത്. പിന്നീട് 'ബോയ്ഫ്രണ്ട്' എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തെത്തി. 'ഡോണ്‍' എന്ന സിനിമയിലൂടെ അഭിനയരംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം.
◾ 'ക്യും കി സാസ് ഭി കഭി ബഹു തി' എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ത്യന്‍ വീടുകളില്‍ പരിചിതയായത്. ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, നടിയും രാഷ്ട്രീയക്കാരിയുമായ സ്മൃതി ഇറാനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിവരം. സെഡ്+ സുരക്ഷയിലാണ് ചിത്രീകരണം നടത്തുന്നത്. ഇപ്പോള്‍ താരം എത്രയാണ് പുതിയ സീരിയലില്‍ ശമ്പളം വാങ്ങുന്നത് എന്ന വിവരവും പുറത്തുവരുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ കേന്ദ്രമന്ത്രിയായ നടിക്ക് ഒരു എപ്പിസോഡിന് 14 ലക്ഷം രൂപയാണ് ഈ സീരിയലില്‍ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് സ്മൃതി ഇറാനി ആദ്യമായി തുളസി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അവരുടെ കഥാപാത്രം ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറി. 2000 മുതല്‍ 2008 വരെ ഈ പരമ്പര സംപ്രേഷണം ചെയ്തു. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ശോഭ കപൂറും ഏക്താ കപൂറും ചേര്‍ന്നാണ് ഈ പരമ്പര നിര്‍മ്മിച്ചത്.
◾ ഫോര്‍ച്യൂണറിന്റെ മൈല്‍ഡ് ഹൈബ്രിഡ് മോഡല്‍ പുറത്തിറക്കി ടൊയോട്ട ഇന്ത്യ. 44.72 ലക്ഷം രൂപയാണ് നിയോ ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഹൈബ്രിഡ് മോഡലിന്റെ വില. ലജന്‍ഡറിന്റെയും നിയോ ഡ്രൈവ് മോഡലിന്റെ വില 50.09 ലക്ഷം രൂപയാണ്. ഹൈറൈഡറിനെപ്പോലെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനത്തിന് നിയോ ഡ്രൈവ് എന്ന പേരാണ് ടൊയോട്ട നല്‍കിയിരിക്കുന്നത്. ഹൈബ്രിഡ് മോഡലിന്റെ ബുക്കിങ് ജൂണ്‍ 2 മുതല്‍ ആരംഭിച്ചു. 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം വഴി ഫോര്‍ച്യുണര്‍ എംഎച്ച്ഇവിയുടെ പെര്‍ഫോമെന്‍സും ഇന്ധനക്ഷമതയും വര്‍ധിക്കും. പെട്ടെന്ന് വേഗമെടുക്കേണ്ടി വരുമ്പോള്‍ സഹായിക്കുന്ന ഇതേ സംവിധാനം ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്നു. സാധാരണ ഡീസല്‍ വാഹനങ്ങളിലെ പ്രശ്‌നമായ അന്തരീക്ഷ മലിനീകരണമെന്ന പ്രശ്‌നം കുറക്കാനും ഇതുവഴി ഫോര്‍ച്യൂണറിന് സാധിക്കും. 2.8 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ജിഡി സീരീസ് ഡീസല്‍ എന്‍ജിനാണ് ഫോര്‍ച്യൂണര്‍ എംഎച്ച്ഇവിയിലുള്ളത്. ഹൈബ്രിഡിന്റെ വരവോടെ വാഹനത്തിന്റെ കരുത്ത് 201 എച്ച്പിയും ടോര്‍ക്ക് 500എന്‍എമ്മുമായി വര്‍ധിക്കും. ഡീസല്‍ എന്‍ജിനുകളില്‍ മാത്രമായിരിക്കും ഹൈബ്രിഡ് മോഡല്‍ ലഭ്യമാവുക.
◾ നര്‍മ്മരസപ്രധാനവും ആക്ഷേപഹാസ്യപ്രധാനവുമായ 'മിഡില്‍പീസു'കളാല്‍ സമ്പന്നമായിരുന്നു അടുത്ത കാലം വരെ നമ്മുടെ ദിനപത്രങ്ങള്‍. അതതു ദിവസത്തെ എഡിറ്റോറിയലിനു സമീപം മിഡില്‍പീസും അന്തസ്സോടെ തലയുയര്‍ത്തിനില്‍ക്കും. സമകാലിക വിഷയങ്ങളെ സഗൗരവം വിശകലനം ചെയ്യുകയാണ് എഡിറ്റോറിയലിന്റെ ധര്‍മ്മമെങ്കില്‍ അത്തരം വിഷയങ്ങളെ എല്ലാ വിഭാഗം വായനക്കാര്‍ക്കും പ്രാപ്യമാകുന്ന വിധത്തില്‍ നര്‍മ്മരസത്തോടെ അവതരിപ്പിക്കാന്‍ മിഡില്‍പീസുകള്‍ ശ്രദ്ധവെച്ചു. തെരഞ്ഞെടുത്ത ഏതാനും മിഡില്‍പീസുകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ചിരിയോടൊപ്പം ചിന്തയ്ക്കും ഇടം നല്‍കുന്നതാണ് ഇതിലെ ഓരോ കുറിപ്പും. 'സെന്‍ പെര്‍സന്റ് ഫുള്‍ എ പ്ലസ്'. ഡോ ഗോപി പുതുക്കോട്. ഇന്ത്യ ബുക്സ്. വില 142 രൂപ.
◾ മഴക്കാലത്ത് പ്രതിരോധശേഷി കുറയുന്നതു കൊണ്ട് തന്നെ അണുബാധ, ദഹന പ്രശ്‌നങ്ങള്‍, അലര്‍ജി തുടങ്ങിയവ കൂടുതലായിരിക്കും. അകുകൊണ്ടുതന്നെ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രക്രിയയെ വീണ്ടും മന്ദഗതിയിലാക്കും. ഇത് ദഹനപ്രശ്നങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു. മഴക്കാലത്ത് ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മികച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഈര്‍പ്പം കാരണം എണ്ണമയമുള്ള ഭക്ഷണം ചര്‍മത്തില്‍ വിവിധതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. മണ്‍സൂണ്‍ കാലത്ത് അസിഡിറ്റി, ഗ്യാസ് മുതലായവും വരാനുള്ള സാധ്യത കൂടുതലാണ്. സൂക്ഷിച്ചാല്‍ രോഗം വരാതെ ആരോഗ്യം സംരക്ഷിക്കാം. വേവിക്കാതെ ഭക്ഷണം കഴിക്കുന്നതും വെള്ളം തിളപ്പിക്കാതെ കുടിക്കുന്നതും മഴക്കാലത്ത് നിര്‍ബന്ധമായും ഒഴിവാക്കണം. മഴക്കാലത്ത് മത്സ്യവിഭവങ്ങള്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കണം. കടല്‍ജീവികളുടെ പ്രജനന കാലമാണ് മഴക്കാലം. അതിനാല്‍ തന്നെ ഈ സമയത്ത് ട്രോള്‍ നിരോധനമുണ്ടാവും. മത്സ്യവിഭവങ്ങളുടെ ദൗര്‍ലഭ്യം മൂലം പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യമായിരിക്കും വിപണിയില്‍ ലഭ്യമാവുക. ഇത് പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഇലക്കറികള്‍ വളരെ പോഷകഗുണമുള്ളവയാണ്. എന്നാല്‍ മലക്കാലത്ത് ഫംഗസ്, അണുബാധ തുടങ്ങിവയ്ക്ക് ഇത് കാരണമാകും. അതിനാല്‍ മഴക്കാലത്ത് ഇലക്കറികളും പഴങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. മഴക്കാലത്ത് മലിനീകരണത്തിനും രോഗണുക്കളുടെ വ്യാപനത്തിനും ദഹനപ്രശ്നങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ശുചിത്വവും ആരോഗ്യമുള്ളതുമായി ഒരു ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്.