Click to learn more 👇

സ്‌നേഹിച്ച പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ കൊല്ലാൻ സ്പീക്കറില്‍ ബോംബ്, യുവാവ് പിടിയില്‍; വീഡിയോ


 

രണ്ടു കിലോയോളം സ്ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കറുകള്‍ സമ്മാനമായി നല്‍കി ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 20-കാരനടക്കം ഏഴു പേർ അറസ്റ്റില്‍.

ഛത്തീസ്ഗഡിലെ ഖൈരാഗഡ്-ചുയിഖാദൻ-ഗണ്ടായി ജില്ലയിലെ മാൻപുർ ഗ്രാമത്തിലാണ് സംഭവം. പ്ലഗ് ഇൻ ചെയ്യുമ്ബോള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലായിരുന്നു സ്പീക്കറുകള്‍ നിർമിച്ചിരുന്നത്. ഐടിഐ ഡിപ്ലോമക്കാരനും ഇലക്‌ട്രീഷ്യനുമായ വിനയ് വർമയാണ് കേസില്‍ മുഖ്യപ്രതി.



താൻ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയുടെ വിവാഹത്തെ തുടർന്നുണ്ടായ പകയാണ് വിനയ് വർമയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഓഗസ്റ്റ് 15-നാണ് മാൻപുർ ഗ്രാമത്തില്‍ ചെറിയ കട നടത്തുന്ന ഇലക്‌ട്രീഷ്യൻ കൂടിയായ അഫ്സർ ഖാന് തന്റെ പേരും വ്യാജ ഇന്ത്യ പോസ്റ്റ് ലോഗോയും ഉള്ള ഒരു പൊതിയില്‍ സമ്മാനം ലഭിക്കുന്നത്. അയച്ചയാളുടെ പേരോ സമ്മാനം നല്‍കാനുള്ള കാരണമോ ഒന്നും തന്നെ അതില്‍ ഉണ്ടായിരുന്നില്ല.


സമ്മാനം എത്തിച്ചപ്പോഴേക്കും അഫ്സർ ഖാൻ കടയടച്ചിരുന്നു. അടുത്ത ദിവസം എത്തി സമ്മാനപ്പൊതി തുറന്നപ്പോഴാണ് സാധാരണയില്‍ കവിഞ്ഞ് ഭാരമുള്ള സ്പീക്കറുകള്‍ ലഭിക്കുന്നത്. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച അഫ്സർ ഉടൻ തന്നെ സംഭവം ഗണ്ടായ് പോലീസില്‍ അറിയിച്ചു. അവർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസല്‍ ടീം (ബിഡിഡിഎസ്) സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. സ്ക്വാഡിലെ ഒരു നായ സ്പീക്കറുകളില്‍ ഒളിപ്പിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് വധോദ്യമമാണെന്ന് വ്യക്തമായത്.


തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് വിനയ് വർമയിലേക്കെത്തിയത്. കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതില്‍ വിദഗ്ധനായ പ്രതിക്ക് സ്ഫോടനങ്ങള്‍ നടത്തുന്നതില്‍ മുൻ പരിചയമുണ്ട്. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് പോലീസ് പരിശോധിച്ചപ്പോള്‍ ബോംബുകള്‍ എങ്ങനെ നിർമിക്കാമെന്ന് സെർച്ച്‌ ചെയ്തിരുന്നതായി കണ്ടെത്തി. ഓണ്‍ലൈൻ ട്യൂട്ടോറിയല്‍ വീഡിയോകളുടെ സഹായത്തോടെയാണ് ഇയാള്‍ സ്പീക്കറിനുള്ളില്‍ ബോംബ് ഘടിപ്പിച്ചത്. ബോംബില്‍ ജലാറ്റിൻ സ്റ്റിക്കുകള്‍ ഉണ്ടായിരുന്നു. സ്പീക്കറുകള്‍ ഇലക്‌ട്രിക് സോക്കറ്റില്‍ പ്ലഗ് ചെയ്യുമ്ബോള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലാണ് ഇത് നിർമിച്ചിരുന്നത്



അടുത്തിടെ വിവാഹിതനായ അഫ്സർ ഖാന്റെ ഭാര്യയെ സ്കൂള്‍ കാലം മുതല്‍ വിനയ് വർമയ്ക്ക് ഇഷ്ടമായിരുന്നു. വിവാഹത്തിന് മുമ്ബ് വിനയ് വർമ തന്നെ പിന്തുടരാറുണ്ടെന്നും തങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചേക്കുമെന്നും ഭാര്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അഫ്സർ പോലീസിനോട് പറഞ്ഞു. ഭാര്യയുടെ ജാഗ്രതയാണ് ലഭിച്ച സമ്മാനത്തില്‍ തനിക്ക് സംശയം തോന്നാൻ കാരണമെന്നും ഇയാള്‍ വ്യക്തമാക്കി.



ദുർഗ് ജില്ലയിലെ ഒരു കല്‍ക്കരി ക്വാറിയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ വാങ്ങാനും വ്യാജ പോസ്റ്റല്‍ സ്റ്റാമ്ബ് നിർമിക്കാനും വിനയ് വർമയെ സഹായിച്ചവരാണ് കൂട്ടുപ്രതികള്‍. ഇവരെക്കുറിച്ച്‌ വിനയ് പോലീസിനോട് പറഞ്ഞു. ഇതോടെ കേസില്‍ ഇയാളെ സഹായിച്ച പരമേശ്വർ വർമ (25), ഗോപാല്‍ വർമ (22), ഗാസിറാം വർമ (46), ദിലീപ് ധിമർ (38), ഗോപാല്‍ ഖേല്‍വാർ, ഖിലേഷ് വർമ (19) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക