Click to learn more 👇

പ്രസവത്തെ തുടര്‍ന്ന് 23കാരി മരിച്ചു; സിസേറിയനിലെ പിഴവെന്ന് ബന്ധുക്കള്‍


വയനാട്: പ്രസവശേഷം യുവതി മരിച്ചു.  കമ്പളക്കാട് പനമരം പുഴക്കുംവയൽ സ്വദേശി വൈശ്യന്‍ വീട്ടിൽ നൗഷാദിന്റെ ഭാര്യ നുസ്രത്ത് (23) ആണ് മരിച്ചത്.

ജനുവരി 16നാണ് നുസ്രത്തിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

17ന് സിസേറിയനിലൂടെ നുസ്രത്ത് പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ആരോഗ്യനില വഷളായി. ഇതോടെ നുസ്രത്തിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മരിച്ചത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സിസേറിയനിലുണ്ടായ ഗുരുതരമായ പിഴവാണ് യുവതി മരിക്കാനിടയായത് എന്ന്  ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

പരേതനായ തച്ചംപൊയിൽ കുഞ്ഞിമുഹമ്മദ്-സുബൈദ ദമ്പതികളുടെ മകളാണ് നുസ്രത്ത്. രണ്ടര വയസ്സുള്ള മുഹമ്മദ് നഹ്യാൻ മകനാണ്. എസ്എംഎഫ് സംസ്ഥാന സെക്രട്ടറി പി സി ഇബ്രാഹിം ഹാജിയുടെ സഹോദരീ പുത്രിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് സംസ്‌കരിക്കും.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.