Click to learn more 👇

കിണറ്റില്‍നിന്ന് പുതിയ മീന്‍ കണ്ടെത്തി; നന്ദിസൂചകമായി 'പൊതുജനം' എന്നു പേരിട്ടു


പത്തനംതിട്ട: പൊതുജന സഹകരണമില്ലായിരുന്നെങ്കിൽ ഇത്തരമൊരു മത്സ്യം മണ്ണിനടിയിൽ ഉണ്ടെന്ന് അറിയാതെ പോകുമായിരുന്നു.

പുറംലോകത്തേക്ക് മനുഷ്യൻ വഴിയൊരുക്കിയതിനാൽ ശാസ്ത്രജ്ഞർ പുതിയ മത്സ്യത്തിന് 'പൊതുജനം' എന്ന് പേരിട്ടു.  

കേരളത്തിന്റെ ശാസ്ത്രാവബോധത്തിന്റെ അടയാളമായി ഇനി മുതൽ ജന്തുശാസ്ത്ര ലോകത്ത് ഇത് അറിയപ്പെടും. 2020 ഡിസംബർ ഒന്നിന് മല്ലപ്പള്ളി ചരിവുപുരയത്ത് പ്രദീപ് തമ്ബിയുടെ കിണറ്റിൽ നിന്നാണ് മത്സ്യം കണ്ടെത്തിയത്.  Horaglanis populi എന്ന ശാസ്ത്രീയ നാമമാണ് ഗവേഷകർ ഇതിന് നൽകിയത്. പോപ്പുലി എന്ന വാക്കിന്റെ അർത്ഥം ലാറ്റിൻ ഭാഷയിൽ ആളുകൾ എന്നാണ്.

കിണറ്റിൽ നിന്ന് ടാങ്കിലേക്ക് മോട്ടോർ വഴിയും പിന്നീട് പൈപ്പ് വഴിയും എത്തിയ ചെറുജീവിയോടുള്ള കൗതുകമാണ്  കണ്ടെത്തലിലേക്ക് നയിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് ഫിഷറീസ് സർവകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞരിലേക്ക് വിവരം എത്തിയത്.

കുഫോസിലെ ഡോ.രാജീവ് രാഘവന്‍, രമ്യ എല്‍.സുന്ദര്‍, ശിവ് നാടാര്‍, ന്യൂഡെല്‍ഹി ശിവ് നാടാര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനന്‍സിലെ ഡോ. നീലേഷ് ദഹാനുകര്‍, ജര്‍മനിയിലെ സെങ്കന്‍ ബെര്‍ഗ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. റാള്‍ഫ് ബ്രിറ്റ്സ്, സി.പി. അര്‍ജുന്‍ എന്നിവരുടെ കൂട്ടായ ഗവേഷണമാണ് ആധികാരികമായി ഇതൊരു പുതിയ ഭൂഗര്‍ഭ മീന്‍ ആണെന്ന് ഉറപ്പിച്ചത് 

ഇവരുടെ ഗവേഷണ ഫലങ്ങൾ ഇന്നലെ അന്താരാഷ്‌ട്ര ജേണലായ വെർട്ടെബ്രേറ്റ് സുവോളജിയിൽ പ്രസിദ്ധീകരിച്ചു.

രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള 18 കരമത്സ്യങ്ങളിൽ 12 എണ്ണവും കേരളത്തിൽ നിന്നുള്ളതാണ്. തൃശൂർ മുതൽ മധ്യതിരുവിതാംകൂർ വരെയുള്ള ചെങ്കൽ പ്രദേശങ്ങളിലെ നീരുറവകളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്. 1948-ൽ കോട്ടയത്തു നിന്നാണ് ഹോറാഗ്ലാനിസ് കൃഷ്ണയി ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത്.  

ഒരു സഹോദര ഇനത്തെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കണ്ണുകളില്ല, സുതാര്യമായ ചർമ്മം

പുതുതായി കണ്ടെത്തിയ പോപ്പുലിയും കണ്ണില്ലാത്ത ഇനമാണ്. ഇക്കാരണത്താൽ അവരെ കുരുടൻമൂഴി എന്ന് വിളിക്കുന്നു.  31 മില്ലീമീറ്റർ നീളം.  ചർമ്മം സുതാര്യമായതിനാൽ ശരീരത്തിന്റെ ഉൾഭാഗം കാണാം. കൈച്ചിറക് വളരെ ചെറുതാണ്. സംവേദനക്ഷമതയുള്ള മീശകള്‍ ഇവയ്ക്കുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.