തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ ഉന്നതരുടെ പങ്ക് വെളിപ്പെട്ടേക്കുമെന്ന് സൂചന.
നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ നാളെ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതിനിടെ, സ്വപ്ന സി എം രവീന്ദ്രൻ അയച്ചുകൊടുത്തതായി കരുതുന്ന സ്വകാര്യ ചാറ്റുകളും പുറത്തുവന്നു. 2018 നവംബർ 6-ലെ ചാറ്റ് ആണ് പുറത്തുവന്നത്. 'മദ്യപിക്കാറുണ്ടോ' എന്ന രവീന്ദ്രന്റെ ചോദ്യത്തോടെയാണ് ചാറ്റ് തുടങ്ങുന്നത്. അതെ എന്നാണ് സ്വപ്‌നയുടെ ഉത്തരം. 'എനിക്കും വേണം' എന്ന് രവീന്ദ്രൻ ഇംഗ്ലീഷിൽ കുറിക്കുന്നു.
തിരിച്ച്, 'താങ്കൾ കുടിക്കാറുണ്ടോ' എന്ന സ്വപ്നയുടെ ചോദ്യത്തിന്. അതെ എന്നാണ് രവീന്ദ്രന്റെ മറുപടി. മദ്യപാനത്തെക്കുറിച്ചുള്ള ആശയവിനിമയം പിന്നീട് പാലാണ് കുടിക്കാനിഷ്ടമുള്ളതെന്നതടക്കമുള്ള അശ്ലീലത ധ്വനിക്കുന്ന രീതിയിലേക്ക് കടക്കുന്നുണ്ട്.
രവീന്ദ്രന്റെ നിലവിട്ട ചാറ്റുകളെ സ്വപ്ന പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മറുപടി ചാറ്റുകളില്‍ നിന്ന് വ്യക്തമാണ്. എന്നാൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഉൾപ്പെട്ട ചാറ്റുകളാണിതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം രവീന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ ഇഡി കർശന നടപടിയെടുക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇഡിക്ക് നിയമോപദേശവും ലഭിച്ചിട്ടുണ്ട്. ആദ്യത്തെത്തവണ നാല് നോട്ടീസ് നൽകിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. സമയം മാറ്റിത്തരണമെന്നാവശ്യപ്പെട്ട് രവീന്ദ്രന്‍ ഇതുവരെ ഇ ഡിയെ സമീപിച്ചിട്ടുമില്ല.