രോഗം മാറിയതിനു ശേഷം നടൻ ബാലയെ കാണാനെത്തിയിരിക്കുകയാണ് താരം. മോളി കണ്ണമാലി കുടുംബത്തോടൊപ്പമാണ് ബാലയെ കാണാനെത്തിയത്. മരണം മുന്നിൽ കണ്ടുവെന്നും ആ സമയത്ത് സഹായിച്ചത് ബാലയാണെന്നും താരം പറയുന്നു. ബാലയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് മോളി കണ്ണമാലി തന്റെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ചും പറയുന്നു. തന്റെ വീട് ജപ്തി വന്നിരിക്കുകയാണ് മോളി കണ്ണമാലി പറയുന്നു.
മരണത്തെ നേരിട്ട് കണ്ടാണ് ഞാൻ തിരിച്ചെത്തിയത്. ഇപ്പോഴും എന്റെ ചികിത്സയ്ക്കായി എന്റെ മക്കൾ ഒരുപാട് കഷ്ടപ്പെടുന്നു.
ഞങ്ങൾ മത്സ്യത്തൊഴിലാളികളാണ്. എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോള്‍ എന്റെ പട്ടയം കൊണ്ട് പണയം വെച്ച് ഒരു നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു. കൊറോണ വന്ന സമയത്ത് വര്‍ക്ക് കുറഞ്ഞപ്പോള്‍ എനിക്ക് തിരിച്ചടക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തിയ്യതി ആറ് ലക്ഷം രൂപയോളം കൊടുക്കണം എനിക്ക് ഒരു ഐഡിയയുമില്ല. ബാല സാറിനോട് കാര്യം പറയാനാണ് ഞാൻ വന്നത്.
ഞാൻ കിടന്നപ്പോൾ മകൻ ഓടി വന്നു ബാല സാർ എന്നെ സഹായിച്ചു. മരണക്കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഞാനാദ്യം എത്തുന്നത് ഇവിടെയാണ്. - മോളി കണ്ണമാലി പറഞ്ഞു.
ഞാനും ബാലയും ഒരു മലയാള സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോളി കൂട്ടിച്ചേർത്തു. ദൈവത്തിന്റെ അത്ഭുതം എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവെച്ചത്. ചികിത്സയ്ക്കും മറ്റുമായി ചെറിയ തുകയുടെ ചെക്കും ബാല കൈമാറുന്നു.
അടുത്തിടെ ന്യുമോണിയ ബാധിച്ച മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനിയും ശ്വാസതടസ്സവും രൂക്ഷമായതിനെ തുടർന്നാണ് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് സഹായം അഭ്യർത്ഥിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. നടൻ ബാലയും സഹായത്തിനെത്തി. ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.