Click to learn more 👇

'കരിങ്കല്ലാണോ താങ്കളുടെ മനസ്സ്?'കൈക്കൂലി കേസില്‍ വിജിലന്‍സ് ഡിവൈ.എസ്.പിയുടെ കുറിപ്പ് വൈറല്‍


 കണ്ണൂര്‍: ആദിവാസി യുവാവില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങവെ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായ സംഭവത്തില്‍ ഡിവൈഎസ്പിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍.

കണ്ണൂര്‍ വിജിലന്‍സ് ഡിവൈ എസ് പി ബാബു പെരിങ്ങേത്തിന്റേതാണ് കുറിപ്പ്. യുവാവില്‍ നിന്ന് കൈക്കൂലി വാങ്ങവെ ആദിവാസി പുനരധിവാസ വികസന മിഷന്‍ (ടിആര്‍ഡിഎം) മാനേജര്‍ സലീം താഴെ കോറോത്ത് കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് പിടിയിലായത്. യുവാവിന്റെ വീടിന്റെ ചിത്രം സഹിതമാണ് ഡിവൈ എസ് പിയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഈ വീടിന് എന്റെ ഫേസ്ബുക്കില്‍ എന്താണ് കാര്യം..?

കാര്യമുണ്ട്. ST വിഭാഗത്തില്‍ പെട്ട ഈ വീട്ടുകാരനോട് കഴിഞ്ഞ ദിവസം പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിനാണ് ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കും മറ്റ് നടപടികള്‍ക്കും ശേഷം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ (TRDM സൈറ്റ് മാനേജര്‍ ) ഞങ്ങള്‍ അറസ്റ്റ് ചെയ്ത് കൈക്കൂലിപ്പണം കണ്ടെടുത്ത് ജയിലില്‍ അടച്ചത്.

കര്‍ണാടക വനത്തോട് ചേര്‍ന്ന ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ആറാട്ടുകടവ് സ്വദേശിയാണ് കൂലിപ്പണിക്കാരനായ ആ ചെറുപ്പക്കാരന്‍. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബം താമസിക്കുന്നത് ഈ വീട്ടില്‍ ആണ്.

ആന അടക്കമുള്ള വന്യജീവികള്‍ സ്വൈര്യവിഹാരം നടത്തുന്ന പ്രദേശമാണ് ഇത്‌.ദൈനം ദിന ജീവിതത്തിനു മുകളില്‍ ഭയം കോടമഞ്ഞുപോലെ പുതഞ്ഞുകിടക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണ് ഇവിടെ.

മുമ്ബ് കുറേ കുടുംബങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും പലരും ഇവിടം വിട്ടുപോയി.11 കുടുംബങ്ങളാണ് ഇപ്പോള്‍ ഈ വിദൂര ഗ്രാമത്തില്‍ ഉള്ളത്.

8 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിനു ധനസഹായത്തിന് ഉത്തരവായിട്ടും ആര്‍ക്കും അത് ഇതുവരെ ലഭ്യമായിട്ടില്ല.പല തവണ ഓഫീസില്‍ കയറിയിറങ്ങിയിട്ടും കാര്യങ്ങള്‍ ഇതുവരെ കരയ്ക്ക് എത്തിയിട്ടില്ല.

ഈ സ്ഥലത്തെ മറ്റ് വീടുകളുടെ ചിത്രങ്ങളും എന്റെ കൈവശം ഉണ്ട്. അതെല്ലാം ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. ആ ചിത്രങ്ങള്‍ കണ്ടാല്‍ ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഈ വീട് ഒരു കൊട്ടാരം തന്നെയാണെന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകും.

പാവപ്പെട്ട ഒരു മനുഷ്യനും അയാളുടെ സ്വന്തം വീടിനും ഇടയില്‍ നടന്നു തീര്‍ക്കാന്‍ കാതങ്ങളോളം ദൂരമുണ്ട്. സ്വപ്നങ്ങളില്‍ നിന്നും യഥാര്‍ഥ്യത്തിലേക്ക് ആ വീടിനെ പറിച്ചു നടാന്‍ എന്തെല്ലാം കഷ്ടപ്പാടുകള്‍ മുറിച്ചു കടക്കണം…


ഈ വരുന്ന മഴക്കാലത്തിനു മുമ്ബ് അടച്ചുറപ്പുള്ള ഒരു വീട്ടിലേക്ക് മാറാനുള്ള ഏറ്റവും സാധാരണമായ ഒരു ആഗ്രഹത്തിന് തടസ്സം നില്‍ക്കുന്നത് ആരാണ്..? എന്തിനാണ്..?

ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കാന്‍ ഗവണ്മെന്റ് പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടും ലക്ഷ്യം അകന്നു നില്‍ക്കുന്നത് എന്തുകൊണ്ടാണ്..?

ജനാധിപത്യ ഭരണക്രമത്തില്‍ ചോദ്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കണം. ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ തന്നെ ചിലപ്പോള്‍ ഉത്തരങ്ങള്‍ കണ്ടപിടിക്കേണ്ടിവരും…

നിരാശയുടെ അങ്ങേയറ്റത്തുനിന്നാണ് ആ ചെറുപ്പക്കാരന്‍ വിജിലന്‍സിന്റെ പടികള്‍ കയറി വന്നത്. ആസ്വസ്ഥനായിരുന്നു അയാള്‍.. “അവസാനത്തെ ആശ്രയമാണ് വിജിലന്‍സ്..” എന്ന് ചിലമ്ബിച്ച സ്വരത്തില്‍ അയാള്‍ പറഞ്ഞത് നിലത്തു നോക്കിയാണ്.

അയാളുടെ കണ്ണില്‍ നിന്നും ഊര്‍ന്നുവീണ കണ്ണുനീര്‍ നിലം പൊള്ളിച്ചിട്ടുണ്ടാവണം…

എല്ലാ നീതിയും അവസാനിക്കുന്നു എന്ന തോന്നലിന് ഒടുവിലാണ് തുറക്കാന്‍ പാടില്ലാത്ത ചില വാതിലുകള്‍ തുറക്കപ്പെടുന്നത് എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ്..

എന്നിട്ടും…

സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിളയ്ക്കുന്ന വെയിലില്‍ നിറുത്തിക്കൊണ്ടല്ല ഈ കുറിപ്പ് എഴുതുന്നത്.

ഈ വീടും പരിസരത്തെ വീടുകളും ഔദ്യോഗികമായി പല തവണ സന്ദര്‍ശിച്ച ഈ ഉദ്യോഗസ്ഥനെക്കുറിച്ച്‌ എഴുതേണ്ട ഭാഷ ഇതല്ലെന്ന് എനിക്ക് നന്നായി അറിയാം..

നിയമം നടപ്പിലാക്കുമ്ബോഴും, അല്പസമയം നിയമത്തിന്റെ വഴികളില്‍ നിന്നും മാറി നിന്ന് ഞാന്‍ ചോദിക്കുന്നു-” കരിങ്കല്ലാണോ താങ്കളുടെ മനസ്സ്..? ”

ഈ കാലവും കടന്നു പോകും.. എല്ലാ പ്രതിസന്ധികളും തുഴഞ്ഞു കയറി ഒരു നാള്‍ ഈ ചെറുപ്പക്കാരന്‍ അവന്റെ സ്വന്തം വീട് പണിതുയര്‍ത്തും..


വീട് കുടിയലിന് പാല്‍ക്കുടത്തില്‍ നിന്നും പതഞ്ഞു മറിയുന്ന സന്തോഷത്തില്‍ പങ്കു ചേരാന്‍ അവന്‍ ഞങ്ങളെ വിളിക്കുമായിരിക്കും.. ഒരു പക്ഷെ ക്ഷണിക്കാന്‍ വിട്ടുപോയാലും ഈ ലോകത്തിന്റെ ഏത് കോണിലായിരുന്നാലും അന്നേ ദിവസം രാവിലെ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി പുതിയ വീടിന്റെ മുറ്റം കടന്നെത്താന്‍ ഞാന്‍ ഉണ്ടാകും..

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.