Click to learn more 👇

മോഹന വാഗ്ദ്ധാനങ്ങള്‍ നല്‍കി എ എസ് ഐ ആര്യശ്രീ തട്ടിയത് ലക്ഷങ്ങള്‍, ഒപ്പം 93 പവനും; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എത്തിയത് യൂണിഫോമില്‍, അറസ്റ്റിന് മുമ്ബ് പറഞ്ഞത് ഇത്രമാത്രം

 


പാലക്കാട്: രണ്ടുപേരില്‍ നിന്ന് 10.25 ലക്ഷം രൂപയും 93 പവന്‍ ആഭരണങ്ങളും തട്ടിയ കേസില്‍ മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ അറസ്റ്റില്‍.

വല്ലപ്പുഴ ചൂരക്കോട് സ്വദേശി ആര്യശ്രീയെ (47) ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

കോളേജില്‍ സഹപാഠി ആയിരുന്ന പഴയന്നൂര്‍ സ്വദേശിനിയില്‍ നിന്ന് 93 പവനും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശിയില്‍ നിന്ന് 8.75 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. വിദേശത്ത് എന്‍ജിനീയറായിരുന്ന കണ്ണിയംപുറം സ്വദേശിയെ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 25,000 രൂപ വീതം നല്‍കാമെന്നും എപ്പോള്‍ ആവശ്യപ്പെട്ടാലും നിക്ഷേപം മുഴുവനായി മടക്കി നല്‍കാമെന്നും ധരിപ്പിച്ചാണ് ആര്യശ്രീ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു.

വീട് പണിയാന്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്തിരുന്ന പഴയന്നൂര്‍ സ്വദേശിനിയില്‍ നിന്ന് പല ആവശ്യങ്ങള്‍ പറഞ്ഞ് 93 പവന്‍ ആഭരണം കൈപ്പറ്റി. ഭവനവായ്പ താന്‍ അടച്ചു തീര്‍ക്കാമെന്നും അതിനുശേഷം ആഭരണം തിരികെ നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. മലപ്പുറം പൊലീസ് സൊസൈറ്റിയില്‍ അടയ്ക്കാനെന്ന പേരില്‍ 50,000 രൂപയും ഭര്‍ത്താവിന് വിദേശത്ത് പോകാന്‍ 50,000 രൂപയും ഡ്രൈവറുടെ ചോര്‍ന്നൊലിക്കുന്ന വീട് നന്നാക്കാന്‍ 50,000 രൂപയും ഇവരില്‍ നിന്ന് വാങ്ങി. ഉറപ്പുകള്‍ പാലിക്കാതെ വന്നതോടെയാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടവര്‍ പൊലീസിനെ സമീപിച്ചത്.

ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എം.സുജിത്തിന്റെ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടതോടെയാണ് ആര്യശ്രീയെ അറസ്റ്റ് ചെയ്‌തത്. വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകളിലാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ ആര്യശ്രീയെ റിമാന്‍ഡ് ചെയ്തു. പട്ടാമ്ബി കൊപ്പത്തെ ഒരു ജ്വല്ലറിയില്‍ നിന്ന് ഇവര്‍ 15 ലക്ഷം രൂപയുടെ ചെക്ക് നല്‍കി ആഭരണങ്ങള്‍ വാങ്ങിയിരുന്നു. ചെക്ക് മടങ്ങി. ഇതുസംബന്ധിച്ച്‌ കൊപ്പം പൊലീസിലും പരാതിയുണ്ട്.

പേടിയോ മടിയോ ഇല്ലാതെയാണ് ആര്യശ്രീ സ്റ്റേഷനില്‍ എത്തിയത്. യൂണിഫോം ധരിച്ചെത്തിയ അവര്‍ ഇന്‍സ്‌പെക്ടര്‍ മുമ്ബാകെ സല്യൂട്ട് നല്‍കി. തട്ടിപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആദ്യം ഒന്നും അറിയില്ലെന്ന ഭാവത്തിലായിരുന്നു മറുപടി. അന്വേഷണ സംഘം തെളിവുകള്‍ ഹാജരാക്കിയപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.