Click to learn more 👇

14 പ്രതികളും കുറ്റക്കാർ രണ്ടുപേരെ വെറുതെ വിട്ടു; മധു വധക്കേസ് നരഹത്യ കുറ്റം തെളിഞ്ഞെന്ന് കോടതി.


മണ്ണാര്‍ക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് എസ്.സി,എസ്.ടി കോടതി കണ്ടെത്തി.

അന്യായമായ സംഘം ചേരല്‍, പരിക്കേല്‍പ്പിക്കല്‍, പട്ടികവര്‍ഗ അതിക്രമം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി കണ്ടെത്തി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.

ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്,എട്ടാം പ്രതി ഉബൈദ്, ഒമ്ബതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരെ നരഹത്യാ കുറ്റം തെളിഞ്ഞിട്ടുണ്ട്. നാലാം പ്രതി അനിഷീനെയും പതിനൊന്നാം പ്രതി അബ്‌ദുള്‍ കരീമിനെയും വെറുതേ വിട്ടു. മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. മധുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയാണ് കോടതിയില്‍ എത്തിയിരുന്നത്.

നേരത്തെ മാര്‍ച്ച്‌ 18നും പിന്നീട് 30നും വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതിലെ കാലതാമസം മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച്‌ മധുവിനെ ആള്‍ക്കൂട്ടം പിടികൂടി മര്‍ദ്ദിച്ചത്. ആള്‍ക്കൂട്ട മര്‍ദ്ദനത്തിലാണ്‌ മരണമെന്ന് കണ്ടെത്തി പൊലീസ് 16 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒന്നര വര്‍ഷത്തിനുശേഷം 2019ല്‍ വി.ടി.രഘുനാഥിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല.

വിചാരണ നീണ്ടതോടെ കുടുംബം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തി. തുടര്‍ന്ന് ഹൈക്കോടതി അഭിഭാഷകന്‍ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം.മേനോനെ അഡിഷണല്‍ പ്രോസിക്യൂട്ടറായും നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് രാജേന്ദ്രന്‍ രാജിവച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

2022 ഏപ്രില്‍ 22ന് വിചാരണ തുടങ്ങി. 129 സാക്ഷികളില്‍ 103 പേരെ വിസ്തരിച്ചു. 24 പേരെ ഒഴിവാക്കി. രണ്ടുപേര്‍ മരിച്ചു. 24 പേര്‍ കൂറുമാറി. പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണക്കോടതി റദ്ദാക്കിയ അപൂര്‍വ നടപടിയുണ്ടായി. സാക്ഷികളുടെ കൂറുമാറ്റവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ വേളയില്‍ എങ്ങനെ പ്രസക്തമാകുമെന്നതിനും കേസ് സാക്ഷ്യം വഹിച്ചു.

പ്രതിഭാഗം അഭിഭാഷകന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ രേഖപ്പെടുത്തി. കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷി സുനില്‍കുമാറിനെ കാഴ്ച പരിശോധനയ്ക്ക് അയച്ച സംഭവവുമുണ്ടായി. മാര്‍ച്ച്‌ നാലിനാണ് അന്തിമവാദം പൂര്‍ത്തിയായത്. മെഡിക്കല്‍ തെളിവുകള്‍ക്കൊപ്പം ഡിജിറ്റല്‍ തെളിവുകളും വിചാരണയ്ക്കിടെ വിശദമായി കോടതി പരിശോധിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.