Click to learn more 👇

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല, മകന്റെ മൃതദേഹം ബാഗിലാക്കി പിതാവിന് സഞ്ചരിക്കേണ്ടി വന്നത് 200 കിലോമീറ്റര്‍ ദൂരം

കൊല്‍ക്കത്ത: ചികിത്സയ്‌ക്കിടെ മരിച്ച മകന്റെ ശരീരം വീട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ യുവാവിന് മൃതദേഹം ബാഗിലാക്കി യാത്രചെയ്യേണ്ടി വന്നത് 200 കിലോമീറ്ററോളം.

പശ്ചിമബംഗാളിലെ മുസ്‌തഫാ നഗര്‍ ഗ്രാമപഞ്ചായത്തിലെ ഡംഗിപാറയിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ ചോദിച്ച വലിയ തുക നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് അന്യസംസ്ഥാന തൊഴിലാളിയായ അസിം ദേവശര്‍മ്മയ്‌ക്ക് അഞ്ച് മാസം മാത്രം പ്രായമുള്ള മകന്റെ മൃതദേഹം ബാഗില്‍ ചുമന്ന് നാട്ടിലെത്തിക്കേണ്ടി വന്നത്.

ശനിയാഴ്‌ചയാണ് സംഭവം. ഇരട്ടകുട്ടികളാണ് അസിമിനുണ്ടായിരുന്നത്. രണ്ട് മക്കള്‍ക്കും സുഖമില്ലാതെ വന്നതിനെ തുടര്‍ന്ന് കാളിഗഞ്ച് ജനറല്‍ ആശുപത്രിയിലും പിന്നീട് റായ്‌ഗഞ്ച് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതോടെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.

ഇതിനിടെ ഒരു കുട്ടിയുമായി അസിമിന്റെ ഭാര്യ വീട്ടിലേക്ക് മടങ്ങി. രണ്ടാമത്തെ കുട്ടി ശനിയാഴ്‌ച രാത്രിയോടെ മരിച്ചു. തുടര്‍ന്ന് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവ‌ര്‍മാരെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് അസിം സമീപിച്ചു. എന്നാല്‍ 8000 രൂപ നല്‍കിയാലേ പോകാനാകൂ എന്നും രോഗികള്‍ക്ക് ആംബുലന്‍സ് സൗജന്യമാണെന്നും മൃതദേഹം കൊണ്ടുപോകാന്‍ ഫീസ് വേണമെന്നും ആവശ്യപ്പെട്ടെന്നുമാണ് വിവരം.

തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി കാളിഗഞ്ജ് വരെ ബസില്‍ എത്തി. പിന്നീട് മറ്റൊരാള്‍ ഏര്‍പ്പെടുത്തി കൊടുത്ത ആംബുലന്‍സില്‍ വീട്ടിലെത്തി. കുഞ്ഞിന്റെ ചികിത്സയ്‌ക്ക് 16,000 രൂപ ചിലവായതായും തുടര്‍ നടപടികള്‍ക്ക് കൈയില്‍ പണമില്ലാതായി പോയെന്നും വിഷമത്തോടെ അസിം അറിയിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ബംഗാളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ ഇതാണെന്നും തൃണമൂല്‍ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ സ്വാസ്ഥ്യ സാധി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാര്യക്ഷമതയും ബിജെപി വിമര്‍ശിച്ചു. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ബിജെപി അനാവശ്യ രാഷ്‌ട്രീയം കളിക്കുകയാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശന്തനു സെന്‍ പ്രതികരിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.