തിരുവനന്തപുരം: എ ഐ കാമറ പണി തുടങ്ങിയതോടെ കുടുംബ കലഹവു തുടങ്ങി. ഭാര്യയുടെ സ്‌കൂട്ടറില്‍ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നതു റോഡ് ക്യാമറയിൽ പതിഞ്ഞതാണ് പൊല്ലാപ്പായത്.
ഈ സ്ത്രീയെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ കലഹം ഭാര്യയെ മര്‍ദ്ദിക്കുന്നതില്‍ വരെ എത്തിയതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമനയിലാണ് സംഭവം.
യുവതിയുടെ ഭര്‍ത്താവും മറ്റൊരു സ്ത്രീയും കൂടി ഹെല്‍മെറ്റ് വയ്ക്കാതെ യുവതിയുടെ സ്‌കൂട്ടറില്‍ പോയി. ഇതിനു പിന്നാലെ തന്നെ ക്യാമറയില്‍ പതിഞ്ഞ ഇരുവരുടേയും ചിത്രം മോട്ടര്‍ വാഹന വകുപ്പില്‍ നിന്ന് വണ്ടിയുടെ ആര്‍.സി ബുക്ക് ഓണറായ യുവതിയുടെ ഫോണിലേക്ക് വന്നു.
ഇതോടെ ഭര്‍ത്താവിനൊപ്പം കണ്ട സ്ത്രീ ഏതെന്ന് ഭാര്യയ്ക്ക് സംശയമായി. ഭര്‍ത്താവ് വീട്ടിലെത്തിയതിന് പിന്നാലെ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. ഇതോടെ കുടുംബ കലഹവും മര്‍ദ്ദനവും നടന്നു.
വീട്ടുകാര്‍ ഇടപെട്ടെങ്കിലും ഇരുവരും തമ്മില്‍ വഴക്ക് രൂക്ഷമായി. ഒടുവില്‍ തന്നെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും മര്‍ദിച്ചെന്നു കാട്ടി ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണു സംഭവം. എ. ഐ കാമറ പണി തുടങ്ങിയതോടെ കുടുംബ കലഹവും തുടങ്ങി. വ്യക്തവും കൃത്യവുമായ ഫോട്ടോയാണ് എഐ കാമറ പകര്‍ത്തുന്ത്. നിയമ ലംഘകരുടെ മുഖം വ്യക്തമാകുന്നതാണ് ഫോട്ടോ. ഇതാണ് പൊല്ലാപ്പായത്.
പൊലീസ് പറഞ്ഞത്: യുവാവും സ്ത്രീയും സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയില്‍ പതിയുകയും ഇതിന്റെ പിഴയും ചിത്രവും ആര്‍സി ഓണറുടെ ഫോണിലേക്കു സന്ദേശമായി എത്തുകയും ചെയ്തു. സ്‌കൂട്ടറിനു പിന്നിലിരുന്ന സ്ത്രീ ആരാണെന്നു ചോദിച്ചു ഭാര്യ വഴക്കുണ്ടാക്കി. വഴിയാത്രക്കാരിയാണെന്നും ലിഫ്റ്റ് നല്‍കിയതാണെന്നും യുവാവ് പറഞ്ഞെങ്കിലും പ്രശ്‌നം തീര്‍ന്നില്ല. തര്‍ക്കത്തിനൊടുവില്‍ തന്നെയും കുഞ്ഞിനെയും മര്‍ദിച്ചെന്നു ഭാര്യ പരാതി നല്‍കുകയും ഭര്‍ത്താവിനെ പിടികൂടുകയും ചെയ്തു.
ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എഐ ക്യാമറയിലൂടെ കിട്ടുന്ന ദൃശ്യങ്ങള്‍ പ്രധാന കണ്‍ട്രോള്‍ റൂമില്‍നിന്ന്
ജില്ലാ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. അവിടെ നിന്നു നോട്ടിസ് തയാറാക്കി വാഹന ഉടമകള്‍ക്ക് നല്‍കും. ഇതാണ് യുവാവിനും കുടുംബത്തിനും പാരയായത്.
പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും പുറകില്‍ ഇരിക്കുന്നവരുടെയും ഹെല്‍മെറ്റ് ധരിക്കല്‍, ഇരുചക്ര വാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത്, ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പാസഞ്ചര്‍ കാര്‍ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും.