Click to learn more 👇

വീട് പോറ്റാന്‍ പപ്പടം വില്‍ക്കുന്നതിനിടയില്‍ എഴുതിയ പരീക്ഷ; ഡോക്ടാറാന്‍ കാത്തിരിക്കുകയാണ് ഹര്‍ഷ


 പപ്പട വില്‍പ്പനയിലൂടെ കുടുംബം പുലര്‍ത്താൻ പാടുപെടുന്ന 20-കാരിക്ക് നീറ്റ് പരീക്ഷയില്‍ മികച്ച ജയം.

720-ല്‍ 625 മാര്‍ക്ക് നേടിയാണ് ഹര്‍ഷാ ദാസ് നീറ്റ് കടമ്ബ കടന്നത്. ദേശീയ തലത്തില്‍ 15,779-ാം റാങ്ക്. ഡോക്ടറാകണമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുമ്ബോഴും പപ്പട വില്‍പ്പന ഈ പെണ്‍കുട്ടി ഉപേക്ഷിക്കില്ല. കാരണം കുടുംബം പുലരുന്നത് അതില്‍ നിന്നുള്ള വരുമാനം കൊണ്ടുകൂടിയാണ്.

ഗുരുവായൂരിനടുത്ത് കപ്പിയൂര്‍ കല്ലായില്‍ ഹരിദാസിന്റെയും സജിതയുടെയും മകളാണ് ഹര്‍ഷ. രോഗിയായതിനാല്‍ വീടിനകം വിട്ട് പുറത്തുപോകാൻ ഹരിദാസിനാകില്ല. സജിതയ്ക്ക് കാഴ്ചക്കുറവുണ്ട്. അനുജത്തി ദില്‍ഷയും അനിയൻ അക്ഷയും വിദ്യാര്‍ഥികളാണ്. വീടിനോടുചേര്‍ന്നുള്ള ഷെഡ്ഡിലാണ് കുടുംബശ്രീയുടെ പപ്പടനിര്‍മ്മാണം. സജിത ഇതിന് സഹായിക്കുന്നുണ്ട്.

അച്ഛനും അമ്മയ്ക്കും വരുമാനത്തിന്റെ വഴിയടഞ്ഞപ്പോള്‍ ഹര്‍ഷയുടെ പഠനം പ്രതിസന്ധിയിലായിരുന്നു. അച്ഛൻ ആശുപത്രിയിലായിരുന്നതിനാല്‍ പഠനം രണ്ടു തവണ മുടങ്ങി. ഈ സമയത്ത് ബന്ധുക്കളും നാട്ടുകാരും അധ്യാപകരും സഹായത്തിനെത്തി. ഏഴുമുതല്‍ പത്തു വരെ ബ്രഹ്മകുളം സെയ്ന്റ് തെരേസാസ് സ്കൂള്‍ വകയായുള്ള ഓര്‍ഫനേജില്‍ താമസിച്ചാണ് ഹര്‍ഷ പഠിച്ചത്. 

പത്താംക്ലാസ് പരീക്ഷയില്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പ്ലസ്ടു നല്ല മാര്‍ക്കോടെ വിജയിച്ച ഹര്‍ഷയ്ക്ക് നീറ്റ് പരീക്ഷയ്ക്ക് പരിശീലനം നേടണമെന്നായിരുന്നു ആഗ്രഹം. ഫീസിന്റെ കാര്യം അന്വേഷിച്ചപ്പോള്‍ അത് ഒറ്റയ്ക്ക് എത്തിപ്പിടിക്കാനാകാത്തതാണെന്ന് തിരിച്ചറിഞ്ഞു. അപ്പോഴും പതറിയില്ല.

ബന്ധുക്കളോടു വിവരം പറഞ്ഞു. അവസ്ഥ മനസ്സിലാക്കിയതിനെത്തുടര്‍ന്ന് ഹര്‍ഷയെ ഫീസ് വാങ്ങാതെയാണ് പഠിപ്പിച്ചതെന്ന് തൃശ്ശൂരിലെ റിജു ആൻഡ് പി.എസ്.കെ. ക്ലാസസ് ഡയറക്ടര്‍ റിജു ശങ്കര്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി..എസിന് ചേരാനാണ് ആഗ്രഹം. പ്രവേശനം ലഭിക്കുംവരെയുള്ള കുറച്ചുനാള്‍ മുഴുവൻ സമയവും പപ്പടവില്‍പ്പനയ്ക്ക് തയ്യാറായിരിക്കുകയാണ് ഹര്‍ഷ. വീടുകള്‍ കയറിയിറങ്ങി ഇപ്പോള്‍ ഒരു ദിവസം ശരാശരി 120 പാക്കറ്റ് വില്‍ക്കും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.