Click to learn more 👇

എസ് എഫ് ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; ബികോം പാസാകാത്ത നേതാവ് അതേ കോളേജില്‍ തന്നെ എം കോമിന് ചേര്‍ന്നു


 ആലപ്പുഴ: എസ് എഫ് ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. എസ് എഫ് ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെതിരെയാണ് പരാതി ഉയര്‍ന്നത്.

ഒരേസമയം നിഖില്‍ രണ്ടിടങ്ങളില്‍ നിന്ന് ബിരുദം നേടിയെന്നാണ് പരാതി. പിന്നാലെ ചേര്‍ന്ന സി പി എം ജില്ലാ നേതൃയോഗത്തില്‍ നിഖിലിനെ എസ് എഫ് ഐ ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കാൻ തീരുമാനമായി. ഇക്കാര്യം സി പി എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ആണ് സ്ഥിരീകരിച്ചത്.

നിലവില്‍ കായംകുളം എം എസ് എം കോളേജില്‍ രണ്ടാംവര്‍ഷ എം കോം വിദ്യാര്‍ത്ഥിയാണ് നിഖില്‍. മൂന്ന് മാസം മുൻപാണ് നിഖിലിനെതിരെ പരാതി ഉയര്‍ന്നത്. എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എം എസ് എം കോളേജിലെ നിഖിലിന്റെ ജൂനിയറുമായ വിദ്യാര്‍ത്ഥിനിയാണ് പരാതി ഉന്നയിച്ചത്. എം കോം പ്രവേശനത്തിനായി നിഖില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 

2018- 2020 കാലഘട്ടത്തിലാണ് നിഖില്‍ എം എസ് എം കോളേജില്‍ ബികോം പഠിച്ചത്. എന്നാല്‍ പാസായിരുന്നില്ല. ഇവിടെ പഠിക്കുന്നതിനിടെ കോളേജില്‍ യു യു സിയും 2020 സര്‍വകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍. ഡിഗ്രി പാസാകാത്ത നിഖില്‍ 2021ല്‍ കായംകുളം എം എസ് എം കോളേജില്‍ തന്നെ എം കോമിന് ചേര്‍ന്നു. 2019- 2021 കാലത്ത് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചതിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് എം കോം പ്രവേശനത്തിനായി നിഖില്‍ ഹാജരാക്കിയത്. ഒരേസമയം എങ്ങനെ രണ്ടിടത്ത് പഠിക്കാനാകുമെന്നാണ് രേഖാമൂലം വിദ്യാര്‍ത്ഥിനി പരാതി ഉന്നയിച്ചത്.

തുടര്‍ന്ന് എസ് എഫ് ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നിഖിലിനെ വിളിച്ചുവരുത്തി പരാതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തു. 

യഥാര്‍ത്ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാൻ പാര്‍ട്ടി നിഖിലിനോട് നിര്‍ദേശിച്ചു. എന്നാല്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് നിഖില്‍ വാദം ഉന്നയിച്ചതിനെത്തുടര്‍ന്ന് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗത്വത്തില്‍ നിന്ന് നീക്കുകയായിരുന്നു. വിഷയം പാര്‍ട്ടി തലത്തില്‍ വിശദമായി അന്വേഷിക്കാനാണ് തീരുമാനം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.