'100 കോടി അക്കൗണ്ടില്‍ ഇടണം, മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും'; ഭീഷണി സന്ദേശം, പ്രതി പിടിയില്‍


 തിരുവനന്തപുരം: മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ടു ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പൊലീസ് പിടികൂടി.

കാട്ടാക്കട അബലത്തിൻകാല സ്വദേശി അജയകുമാര്‍ (53) ആണ് പൊലീസിന്‍റെ പിടിയിലായത്. 100 കോടി രൂപ പ്രതിയുടെ അക്കൗണ്ടില്‍ ഇടണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും ഒകെ പണി വാങ്ങും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഈമെയില്‍ സന്ദേശം ആണ് ഇയാള് രണ്ടാഴ്ച മുൻപ് അയച്ചത്. ഭീഷണി സന്ദേശം ഇമെയില്‍ അയക്കാനായി ഉപയോഗിച്ച ഫോണും പൊലീസ് പിടിച്ചെടുത്തു. 

പൊലീസ് ഹൈടെക് സെല്ലില്‍ നിന്നും കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയില്‍ കട്ടാക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അജയകുമാര്‍ പിടിയിലായത്. മുൻപ് വിമുക്ത ഭടന്‍റെ വീട്ടില്‍ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തില്‍ കത്തി വച്ചു ഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ ഇയാള് ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു.

 കാട്ടാക്കട ഡിവൈഎസ് പി എൻ ഷിബുവിന്റെ നേതൃത്വത്തില്‍ കാട്ടാക്കട ഇൻസ്പെക്ടര്‍ ഷിബുകുമാര്‍ എസ് ഐ ശ്രീനാഥ് എ എസ് ഐ സന്തോഷ് കുമാര്‍ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.