Click to learn more 👇

നക്ഷത്രയുടെ കൊലപാതകം ആസൂത്രിതം? പ്രത്യേകം മഴു തയ്യാറാക്കി; പുനര്‍ വിവാഹം മുടങ്ങിയതില്‍ മഹേഷ് നിരാശയിലായിരുന്നെന്ന് പൊലീസ്


 ആലപ്പുഴ: മാവേലിക്കരയിലെ നാല് വയസുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസിന്‍റെ നിഗമനം. നക്ഷത്രയെ പിതാവ് വധിച്ചത് ആസൂത്രിതമായെന്ന് പൊലീസ് നിഗമനം. 

മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ കൊല്ലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. കൊലയ്ക്കായി പ്രത്യേകം മഴു തയ്യാറാക്കിയതായി പൊലീസ് കണ്ടെത്തി. നാളുകളായി പ്രത്യേക മാനസിക അവസ്ഥയിലായിരുന്നു ശ്രീ മഹേഷെന്നും വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇന്നലെയാണ് നാല് വയസുകാരിയായ നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീ മഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അതിക്രമം.

നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു ശ്രീ മഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിന് ശേഷമാണ് അടുത്തിടെ നാട്ടിലെത്തിയത്. ഒരു വനിതാ കോൺസ്റ്റബിളുമായി ഇയാളുടെ പുനർവിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.