Click to learn more 👇

പീഡനത്തിന് ശേഷം കഴുത്തു മുറുക്കി കൊലപ്പെടുത്തി; തലയില്‍ കല്ലുകൊണ്ട് അടിച്ചു, അഞ്ചുവയസ്സുകാരി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത; പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്




 കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡനത്തിന് ശേഷം കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.

പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലടക്കം മുറിവുണ്ട്. തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുണ്ട്. കഴുത്തു മുറുക്കിയാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയത്. 

കുട്ടിയുടെ ദേഹം ആസകലം മുറിവുണ്ടന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പിന്നീട് നല്‍കും. 

മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശികളുടെ അഞ്ചുവയസുകാരിയായ മകളെ ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തില്‍ രണ്ടുദിവസം മുന്‍പ് താമസിക്കാനെത്തിയ അസ്ഫാക് എന്ന അസം സ്വദേശിയാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സമ്മതിക്കാന്‍ അദ്യം അസ്ഫാക് തയ്യാറായില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചെളിയില്‍ താഴ്ത്തി, ചാക്കിട്ടു മൂടി മുകളില്‍ കല്ലു വച്ച നിലയിലായിരുന്നു മൃതദേഹം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.