Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


◾അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ജനസാഗരം. വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി പുതുപ്പള്ളി ഹൗസില്‍ എത്തിച്ചതു മുതല്‍ നേതാക്കള്‍ അടക്കമുള്ള ജനങ്ങള്‍ അന്ത്യാഞ്ജലിയുമായി ഒഴുകിയെത്തി. പൊതുദര്‍ശനത്തിനു വച്ച ദര്‍ബാര്‍ ഹാളിലും രാത്രി കെപിസിസി ഓഫീസിലും വന്‍ ജനത്തിരക്കായിരുന്നു. ഇന്നു രാവിലെ ഏഴിന് കോട്ടയത്തേക്കു കൊണ്ടുപോകും. വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. രാത്രി പുതുപ്പള്ളിയിലെ വീട്ടില്‍ എത്തിക്കും. നാളെ ഉച്ചയ്ക്കു രണ്ടിനാണ് സംസ്‌കാരം.

◾ബിജെപി നയിക്കുന്ന എന്‍ഡിഎയെ നേരിടാന്‍ പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ'. മുന്നണിയുടെ പേര് ബംഗളൂരുവില്‍ ചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം അംഗീകരിച്ചു. 'ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' എന്നാണ് പൂര്‍ണ രൂപം. രാഹുല്‍ഗാന്ധിയാണ് പേരു നിര്‍ദേശിച്ചത്. ജാതി സെന്‍സസ് നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നാശത്തില്‍നിന്നും  കലാപത്തില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ 'ഇന്ത്യ' വരുമെന്ന് മമത ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ശബ്ദം വീണ്ടെടുക്കാന്‍ മോദിയും 'ഇന്ത്യ'യും തമ്മിലുള്ള പോരാട്ടമാണമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. മുംബൈയില്‍ ചേരുന്ന അടുത്ത യോഗത്തില്‍ 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വെളിപെടുത്തി.


◾പരസ്പരം തമ്മിലടിക്കുന്നവരാണ് പ്രതിപക്ഷത്തു ഐക്യമുണ്ടാക്കുന്നതെന്നു പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കുന്നത് കാഴ്ചപ്പാടല്ല സമ്മര്‍ദമാണ്. കേരളത്തിലും ബംഗാളിലും തമ്മിലടിക്കുന്നവരാണ് ബംഗളൂരുവില്‍ യോഗം ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ടു നേടി എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും മോദി പറഞ്ഞു. 38 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.


◾ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര കടന്നു പോകുന്ന എംസി റോഡില്‍ ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം. കോട്ടയത്തു ഗതാഗത നിയന്ത്രണമുള്ള മേഖലയിലെ വിദ്യാലയങ്ങള്‍ക്ക് ഉച്ചമുതല്‍ അവധി. അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹവുമായുള്ള വാഹനം കോട്ടയത്തേക്കു പോകുന്നത്.  

◾ഉറ്റസുഹൃത്തായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ചേതനയറ്റ ശരീരത്തിനുമുന്നില്‍ പൊട്ടിക്കരഞ്ഞ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ ചേര്‍ത്തുപിടിച്ച് വിതുമ്പി. മകളുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചപ്പോഴും ആന്റണി വിതുമ്പി. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അടക്കമുള്ള നിരവധി നേതാക്കളും പ്രവര്‍ത്തകരും വിങ്ങിക്കരഞ്ഞു.


◾നിയമന ശുപാര്‍ശാ മെമ്മോകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുമെന്നു കേരള പി.എസ്.സി. തപാല്‍ മാര്‍വും നിയമന ശുപാര്‍ശകള്‍ അയക്കുന്നതു തുടരും. ഒ.ടി.പി സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍നിന്നു നിയമന ശുപാര്‍ശ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.


◾കേരളത്തിനു വീണ്ടും മഴ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ശനിയാഴ്ച വരെ കേരളത്തില്‍  വ്യാപകമായ മഴയ്ക്കു സാധ്യത.


◾പാലക്കാട് ജില്ലയില്‍ സിപിഐയില്‍ അച്ചടക്ക നടപടി. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.


◾വ്യാജ പാസ്പോര്‍ട്ട് തയാറാക്കി ശ്രീലങ്കയിലേക്കു കടക്കാന്‍ ശ്രമിച്ച ബുദ്ധ സന്യാസി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ അബൂര്‍ ബര്‍വയാണ് (22) പിടിയിലായത്. ഒരു വര്‍ഷം മുമ്പ് അനധികൃതമായി കര്‍ണാടകയിലെത്തിയ ഇയാള്‍ അവിടെ ഒരു ആശ്രമത്തില്‍ തങ്ങുകയായിരുന്നു.

◾കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കൊട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്പതികളുടെ മകന്‍ അമ്പാടിയെയാണു കൊലപ്പെടുത്തിയത്.


◾ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു.


◾തൃശൂര്‍ മാന്ദാമംഗലം ഫോറസ്റ്റ് ഡിവിഷനില്‍ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിറ്റെന്ന കേസിലെ ഒന്നാം പ്രതി സന്തോഷിന് ജാമ്യം അനുവദിച്ചതിനെതിരേ അന്വേഷണ ഉദ്യോഗസ്ഥന്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കി. രണ്ടാം പ്രതി വി പി ബൈജുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.


◾പാലക്കാട് ചാലിശേരി സെന്ററില്‍ അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി മേലേതലക്കല്‍ സ്വദേശി മുസ്തഫയാണ് (45) മരിച്ചത്.


◾തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടില്‍നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 13 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രിയെയും മകനെയും ചെന്നൈ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. മന്ത്രിയുടെ 42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു.  


◾ചന്ദ്രയാന്‍ മൂന്നിന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം. അടുത്ത ഭ്രമണപഥ മാറ്റം നാളെ വൈകുന്നേരം രണ്ടു മണിക്കും മൂന്നു മണിക്കും ഇടയില്‍ നടക്കും. ആകെ രണ്ട് ഭ്രമണപഥ ഉയര്‍ത്തലുകളാണ് ഇനി ബാക്കിയുള്ളത്. അടുത്ത മാസം ഒന്നോടെ പേടകം ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍നിന്നു ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തിലെത്തും.


◾കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിക്കു മടങ്ങിയ വിമാനമാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിലത്തിറക്കിയത്.

◾ലൈംഗികാതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനു രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം. റോസ് അവന്യൂ കോടതിയാണു ജാമ്യം അനുവദിച്ചത്. ജാമ്യ ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.


◾തമിഴ്നാട്ടിലെ സംസ്ഥാനപാത ടെന്‍ഡറിലെ അഴിമതി ആരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.


◾ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധ മൂര്‍ത്തിയും തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ രണ്ടു കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ ശംഖും സ്വര്‍ണ ആമയുടെ വിഗ്രഹവും സമര്‍പ്പിച്ചു. തിരുമലയിലെ ശ്രീ വരു ക്ഷേത്രത്തിന് സ്വര്‍ണ അഭിഷേക ശങ്കം സമ്മാനിക്കുകയും ചെയ്തു.


◾ലിയോണല്‍ മെസിയുടെ അമേരിക്കയിലെ അരങ്ങേറ്റ മത്സരത്തിന്റെ ടിക്കറ്റിന് ഏകദേശം 90 ലക്ഷം രൂപ. ക്രൂസ് അസൂലിനെതിരായ മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനായി റെക്കോര്‍ഡ് വിലയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിഐപി സീറ്റുകള്‍ക്കായാണ് ഈ തുകയെന്നും മത്സരം കാണാനുള്ള സാധാരണ ടിക്കറ്റുകള്‍ ഇപ്പോഴും ഏകദേശം 40000 രൂപക്ക് ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


◾ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ എന്നീ ഐ.ടി കമ്പനികള്‍ക്ക് പിന്നാലെ നിര്‍മിത ബുദ്ധിയുമായി (എ.ഐ) കൈകോര്‍ക്കാനൊരുങ്ങി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്‌റ്റ്വെയര്‍ സേവന കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ്. എ.ഐ ഓട്ടോമേഷന്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്‍ഫോസിസ് നിലവിലുള്ള ഒരു ക്ലയന്റുമായി അഞ്ച് വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കരാറിലേര്‍പ്പെട്ടതായി കമ്പനി അറിയിച്ചു. 16,400 കോടി രൂപയാണ് ഇടപാട് മൂല്യം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 25,000 എന്‍ജിനീയര്‍മാര്‍ക്ക് എ.ഐയില്‍ പരിശീലനം നല്‍കുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. ശേഷം വിപ്രോയും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിത ബുദ്ധിയിലേക്ക് 8,200 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇന്‍ഫോസിസിന്റെ ഈ നീക്കം. ഡേറ്റാ അനലിറ്റിക്സും ജനറേറ്റീവ് എഐയും സംയോജിപ്പിക്കുന്ന ഇന്‍ഫോസിസ് ടോപാസ് എന്ന പുതിയ പ്ലാറ്റ്ഫോം കമ്പനി മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍എ.ഐയുടെ ജനറേറ്റീവ് ചാറ്റ്ബോട്ട് ചാറ്റ്ജിപിടി 2022 അവസാനത്തോടെയാണ് എത്തിയത്. പിന്നാലെ ഗൂഗ്ള്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ അവരവരുടെ എ.ഐ. ചാറ്റ്‌ബോട്ടുകള്‍ പുറത്തിറക്കി.

◾പാന്‍ ഇന്ത്യന്‍ സിനിമ 'പ്രൊജക്ട് കെ'യിലെ ദീപിക പദുക്കോണിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ദീപികയുടെ ആദ്യത്തെ തെലുങ്ക് പ്രൊജക്ടാണ് പ്രൊജക്ട് കെ. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം പ്രൊജക്ട് കെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായി മാറുകയാണ്. പ്രഭാസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലാണ് സയന്‍സ് ഫിക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. 600 കോടിയോളമാണ് ഈ ചിത്രത്തിന്റെ ആകെ ചിലവ് കണക്കാക്കുന്നത്. ഒരു ഹോളിവുഡ് സിനിമയുടേത് പോലെയുള്ള പ്രീ-പ്രൊഡക്ഷനും ഷൂട്ടിംഗുമാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം. പ്രൊജക്ട് കെ എന്ന പേര് താല്‍കാലികമാണ്. ജൂലൈ 20ന് യുഎസിലും, അതേ സമയം ഇന്ത്യയില്‍ ജൂലൈ 21നും ആയിരിക്കും പേരും ചിത്രത്തിന്റെ ഗ്ലിംസും പുറത്തുവിടുക. ഡിസിയും മാര്‍വലും അടക്കം ലോകത്തിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തങ്ങളുടെ ഭാവി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്ന വേദിയാണ്  സാന്‍ ഡീഗോ കോമിക്-കോണ്‍. അവിടെ പ്രഖ്യാപനം നടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് പ്രൊജക്ട് കെ.


◾വരുണ്‍ ധവാന്‍ നായകനകുന്ന പുതിയ ചിത്രമാണ് 'ബവാല്‍'. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാന്‍ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'ദിലോണ്‍ കി ഡോറിയാന്‍' ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാന്‍ ചിത്രത്തിന്റെ റിലീസ് എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാന്‍വി കപൂറാണ് ഗാനത്തിന്റെ വീഡിയോയില്‍ ഉളളത്. വരുണ്‍ ധവാന്റേതായി 'ഭേഡിയ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.


◾ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒകിനാവ ഓട്ടോടെക് തങ്ങളുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലായ ഓഖി-90ന്റെ പുതിയ പതിപ്പിനെ അവതരിപ്പിച്ചു. എഐഎസ്-156 ഭേദഗതി 3 കംപ്ലയിന്റ് ബാറ്ററി പാക്ക്, അടുത്ത തലമുറ മോട്ടോര്‍, നൂതന കണക്റ്റിവിറ്റി സവിശേഷതകള്‍ തുടങ്ങിയ പരിഷ്‌കാരങ്ങളാണ് സ്‌കൂട്ടറില്‍ വരുത്തിയിരിക്കുന്നത്. കൃത്യമായ പൊസിഷനിംഗ്, മികച്ച ഡ്രൈവിംഗ് അനുഭവം, എളുപ്പത്തിലുള്ള സര്‍വീസ് എന്നിവയ്ക്കായി നവീകരിച്ച എന്‍കോഡര്‍ അധിഷ്ഠിത മോട്ടോറുമായിട്ടാണ് സ്‌കൂട്ടര്‍ ഇപ്പോള്‍ വരുന്നതെന്നും കമ്പനി പറയുന്നു. ബില്‍റ്റ്-ഇന്‍ നാവിഗേഷന്‍ സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോള്‍, നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍, ടൈം ഡിസ്‌പ്ലേ, മ്യൂസിക് നോട്ടിഫിക്കേഷനുകള്‍ എന്നിവയുള്ള നിറമുള്ള ഡിജിറ്റല്‍ സ്പീഡോമീറ്ററും നവീകരിച്ച ഓഖി-90-ല്‍ ഉണ്ട്. ഓകിനാവ കണക്ട് ആപ്പ് വഴി ഏത് മൊബൈലിലേക്കും സ്‌കൂട്ടര്‍ ബന്ധിപ്പിക്കാന്‍ കഴിയും. അത് വിദൂരമായി നിയന്ത്രിക്കാന്‍ ഉപയോഗിക്കാം.

◾പെണ്‍കോപത്തിന്റെ ബഹിര്‍സ്ഫുരണമാണ് അംബൈയുടെ കഥകളെന്നു പറയാം. ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന ദുരിതങ്ങളെല്ലാം തന്നെക്കൂടി ബാധിക്കുന്നവയാണ് എന്നു കരുതി സങ്കടപ്പെടുന്ന പെണ്‍മയുടെ ലോകമാണ് അംബൈ കഥകള്‍. രചനാവൈഭവവും കലാപരമായ സൗന്ദര്യവും വെളിപ്പെടുത്തുന്ന കഥകള്‍. ''മേഘങ്ങള്‍ ഉരൂണ്ടുകൂടിവന്ന് എഴുതാന്‍ പ്രേരിപ്പിച്ചതായും, രാവിലെ ജനാല തുറന്നാലുടന്‍ പറവകളെപ്പോലെ കഥകള്‍ പറന്നുവരുന്നതായും ചില എഴുത്തുകാര്‍ അവകാശപ്പടുന്നുണ്ട്. അവരെല്ലാം പുരുഷന്മാരായ എഴുത്തുകാരാണെന്നുള്ളത് മറ്റൊരു കാര്യം! ഇങ്ങനെയുള്ള അദ്ഭുതങ്ങളൊന്നും എനിക്കുണ്ടായിട്ടില്ലെങ്കിലും മുറിക്കുള്ളിലിരുന്നുകൊണ്ട് പുറംലോകത്തെ നോക്കിക്കാണാനുള്ള വാതായനം ഇന്നും എന്റെ ജീവിതത്തിലെ ഒരു മുഖ്യഘടകമായി നിലകൊള്ളുന്നു''. തമിഴിലെ പ്രശസ്ത എഴുത്തുകാരിയുടെ ശിവപ്പു കഴുത്തുടന്‍ ഒരു പച്ചൈ പറവൈ എന്ന കഥാസമാഹാരത്തിന്റെ പരിഭാഷ. 'ചുവപ്പു കഴുത്തുള്ള ഒരു പച്ചപ്പറവ'. പരിഭാഷ - ഇടമണ്‍ രാജന്‍. മാതൃഭൂമി. വില 255 രൂപ.


◾കോശങ്ങളുടെ പ്രായത്തെ പിന്നോട്ടടിച്ച് അവയ്ക്ക് യുവത്വം പ്രദാനം ചെയ്യുന്ന കെമിക്കല്‍ കോക്ടെയല്‍ കണ്ടെത്തി ഹാര്‍വഡിലെ ഒരു കൂട്ടം ഗവേഷകര്‍. ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് മനുഷ്യരുടെയും എലികളുടെയും ചര്‍മ കോശങ്ങളുടെ പ്രായം നിരവധി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ഏജിങ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ജീന്‍ തെറാപ്പിയിലൂടെ  എംബ്രിയോണിക് ജീനുകളെ ഉത്തേജിപ്പിച്ച് പ്രായം പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിക്കുമെന്ന് ഈ ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ചില രാസവസ്തുക്കളുടെ സംയുക്തത്തിലൂടെ മുഴുവന്‍ ശരീരത്തെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് പുതിയ പഠന ഫലങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് ഹാര്‍വഡിലെ ഗവേഷകന്‍ ഡേവിഡ് സിന്‍ക്ലയര്‍ പറഞ്ഞു. മറ്റ് ശാരീരിക, മാനസിക പ്രശ്നങ്ങളുടെ ചികിത്സയ്ക്ക് ഉേേപയാഗിച്ച് വരുന്ന അഞ്ച് മുതല്‍ ഏഴ് വരെ രാസവസ്തുക്കള്‍ ഓരോ കെമിക്കല്‍ കോക്ടെയ്‌ലിലും അടങ്ങിയിരിക്കുന്നു. മൂന്ന് വര്‍ഷത്തെ പഠനത്തിലൂടെയാണ് പ്രായത്തെ എതിര്‍ദിശയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന ഈ കണികകള്‍ കണ്ടെത്തിയത്. ഒപ്റ്റിക് നാഡിയിലും തലച്ചോറിലെ കോശസംയുക്തത്തിലും വൃക്കയിലെയും പേശികളിലെയും കോശങ്ങളിലും ആശാവഹമായ ഫലങ്ങളാണ് പഠനം നല്‍കിയതെന്ന് ഗവേഷകര്‍ പറയുന്നു. എലികളിലെ കാഴ്ച ശക്തി വര്‍ധിപ്പിക്കാനും ജീവിതദൈര്‍ഘ്യം നീട്ടാനും ഇതിനായി. കുരങ്ങുകളിലും കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ പരീക്ഷണത്തില്‍ സാധിച്ചു. പ്രായത്തെ പിന്നോട്ടടിക്കുന്ന ഈ രാസസംയുക്തങ്ങള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള തയാറെടുപ്പുകളും പുരോഗമിച്ച് വരികയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ മനുഷ്യരിലെ പരീക്ഷണം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.