തിരുവനന്തപുരം: ഭൂമി തരം മാറ്റ ഫീസ് നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന് തിരിച്ചടി. 25 സെന്റ് ഭൂമി വരെ തരംമാറ്റം സൗജന്യവും അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി.
സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. 36.65 സെന്റ് ഭൂമി തരം മാറ്റിയപ്പോള്‍ മുഴുവൻ ഭൂമിക്കും ഫീസ് ഈടാക്കിയതിനെതിരെ തൊടുപുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജി നേരെത്തെ സിംഗിള്‍ ബെഞ്ച് അനുവദിച്ചിരുന്നു. 25 സെന്റ് സൗജന്യമായി തരം മാറ്റി ബാക്കി ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാവൂ എന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇതിനെതിരായ സര്‍ക്കാരിന്റെ അപ്പീലാണ് ചീഫ് ജസ്റ്റിസ് ആശിഷ്.ജെ.ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്. കോടികളുടെ നഷ്ടമാണ് പുതിയ ഉത്തരവിലൂടെ സര്‍ക്കാരിനുണ്ടാവുക.
ഇടുക്കി സ്വദേശി ആണ് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. 36 സെന്റ് ഭൂമി തരം മാറ്റാൻ 1.74 ലക്ഷം രൂപ ഫീസ് ഈടാക്കിയിരുന്നു. 25 സെന്റ് വരെ ഫീസ് ഒഴിവാക്കാനുള്ള നിയമം നടപ്പാക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ വൻകിട തരംമാറ്റലിനു നിയമം ബാധകമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.