തെലങ്കാന: ജനങ്ങളുടെ ജീവന്റെ സുരക്ഷ മുൻനിര്‍ത്തിയാണ് വാഹനം ഓടിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് പറയുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ഓഫീസില്‍ ഹെല്‍മറ്റ് ധരിച്ച് ജോലി ചെയ്യുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ ബീര്‍പൂര്‍ മണ്ഡലിലെ മണ്ഡല് പരിഷത്ത് ഡെവലപ്മെന്റ് (എംപിഡിഒ) ഓഫീസിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത് ഹെല്‍മറ്റ് ധരിച്ചാണ്. എന്നാല്‍ ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. എപ്പോള്‍ വേണമെങ്കിലും തലയില്‍ തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ് ഓഫീസ് കെട്ടിടം നില്‍ക്കുന്നത്. ജീവനക്കാരുടെ സുരക്ഷയ്ക്കായ് ഹെല്‍മറ്റ് ധരിച്ചാണ് എല്ലാവരും ഇവിടെ ജോലി ചെയ്യുന്നത്.
ഹെല്‍മറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 100 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടര്‍ന്നുവീണുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പെയ്ത ശക്തമായ മഴയും പ്രളയവുമെല്ലാം കെട്ടിടത്തിന്റെ അവസ്ഥ കൂടുതല്‍ മോശമാക്കി. കോണ്‍ക്രീറ്റ് കഷ്ണങ്ങളും കമ്ബികളും തലയില്‍ വീഴാതിരിക്കാനാണ് ഹെല്‍മറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. അടുത്തിടെ ഒരു ജീവനക്കാരന്റെ ദേഹത്തേക്ക് കെട്ടിടാവശിഷ്ടം വീണിരുന്നു. പരിക്കേല്‍ക്കാതെ കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.
എപ്പോഴാണ് മേല്‍ക്കൂരയുടെ ഒരു ഭാഗം ഞങ്ങളുടെ മേല്‍ പതിക്കുന്നതെന്ന് അറിയാതെ പേടിച്ച് ജീവൻ കൈയില്‍ പിടിച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രശ്നം പലതവണ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. ഇത്രയും ഗുരുതരമായ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് മേലധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു. മഴക്കാലം തുടങ്ങിയത് മുതല്‍ ഹെല്‍മറ്റ് ധരിച്ചാണ് ഞങ്ങള്‍ ഓഫീസിലെ ജോലികള്‍ ചെയ്യുന്നത്,' ജീവനക്കാരിലൊരാള്‍ പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ക്കും അപകടം സംഭവിക്കാം. ഇക്കാരണം കൊണ്ട് അപേക്ഷകര്‍ക്ക് വേണ്ടി സുരക്ഷിതമായ സ്ഥലത്ത് കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.