മലപ്പുറം: ലോഡ്ജ് മുറിയില്‍ ഒളിക്യാമറ വച്ച് പ്രതിശ്രുത വരന്റെയും വധുവിന്റെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരൻ പിടിയില്‍.
കോഴിക്കോട്ടെ ലോഡ്‌ജിലെ ജീവനക്കാരനായ ചേലമ്ബ്ര മക്കാടംപള്ളി അബ്ദുള്‍മുനീറിനെ (35) യാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്ബാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
തിരൂര്‍ സ്വദേശിയായ യുവാവും പ്രതിശ്രുത വധുവും ലോഡ്ജില്‍ താമസിച്ചിരുന്നു. ഓണ്‍ലൈനായിട്ടാണ് മുറിയെടുത്തത്. ഇവിടത്തെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു അബ്ദുള്‍ മുനീര്‍. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന യന്ത്രത്തിനുള്ളിലാണ് ഒളിക്യാമറ വച്ചത്.
കുറച്ച് നാളുകള്‍ക്ക് ശേഷം, സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും, 1,45,000രൂപ തന്നില്ലെങ്കില്‍ അവ പ്രചരിപ്പിക്കുമെന്നും പറഞ്ഞുകൊണ്ട് പ്രതി ഇവര്‍ക്ക് വാട്‌സാപ്പില്‍ മെസേജ് അയച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് പറഞ്ഞത് പ്രകാരം, യുവാവ് ആദ്യം പ്രതിക്ക് രണ്ടായിരം രൂപ അയച്ചുകൊടുത്തു. കൈയില്‍ പണമില്ലെന്നും സ്വര്‍ണാഭരണം നല്‍കാമെന്നും പറഞ്ഞു. തുടര്‍ന്ന് മുക്കുപണ്ടവുമായി പ്രതി പറഞ്ഞ സ്ഥലത്ത് പൊലീസിനൊപ്പമെത്തി. ഇയാളുടെ ലാപ്ടോപ്പും ഒളിക്യാമറയുമൊക്കെ പിടിച്ചെടുത്തിട്ടുണ്ട്.