Click to learn more 👇

മൂന്നു മാസത്തിനിടെ മൂന്നു വിവാഹം; നഴ്സിംഗ് വിദ്യാര്‍ഥിനി പിടിയില്‍


 

ന്യൂഡല്‍ഹി : യുവാക്കളെ വിവാഹം കഴിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ വിദഗ്ദ്ധമായി മുങ്ങുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന യുവതിയെ പിടികൂടി രാജസ്ഥാനിലെ ദൗസ പൊലീസ്.

മൂന്ന് മാസത്തിനിടെ മൂന്ന് യുവാക്കളെയാണ് യുവതി വലയില്‍ വീഴ്ത്തിയത്.

നിഷ എന്ന പേരില്‍ യുവാക്കളുമായി അടുപ്പം സ്ഥാപിച്ച യുവതി ബില്‍വാരാ, ദൗസ, പാനിപ്പത്ത് എന്നിവിടങ്ങളിലായാണ് കല്യാണത്തട്ടിപ്പ് നടത്തിയത്. ഹരിയാനയിലെ യുമാന നഗറില്‍ നിന്നാണ് ബുധനാഴ്ച ദൗസ പൊലീസ് യുവതിയെ പിടികൂടിയത്.

പൊലീസ് പറയുന്നത് ഇങ്ങനെ: രാജസ്ഥാനിലെ ദൗസ സ്വദേശിയായ ഒരു യുവാവിനെ ജൂണ്‍ 14ന് നിഷ വിവാഹം ചെയ്തു. വിവാഹ ഇടനിലക്കാര്‍ വഴിയാണ് യുവാവുമായി പരിചയം സ്ഥാപിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ കുടുംബത്തെ കാണാനെന്ന പേരില്‍ യുവതി വീടുവിട്ടു.

പിന്നീട് യുവതി മടങ്ങിയെത്തിയില്ല. ഇതിനിടെ പല ആവശ്യങ്ങള്‍ പറഞ്ഞ് യുവാവിനെ വിളിച്ച്‌ പണം ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ സംശയം തോന്നിയ യുവാവ് പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. മേയില്‍ രാജസ്ഥാനിലെ ബില്‍വാരയിലെ ഒരു യുവാവിനെ നിഷ വിവാഹം ചെയ്തിരുന്നെന്നും സമാന രീതിയില്‍ പണം തട്ടി കടന്നെന്നും കണ്ടെത്തി.

ഇതിനിടെ, ഹരിയാനയിലെ പാനിപ്പത്തിലെത്തിയ യുവതി ജൂലായില്‍ അവിടെയുള്ള ഒരാളെ വിവാഹം ചെയ്ത് പണം തട്ടി. അടുത്ത തട്ടിപ്പിനായി തയാറെടുത്ത നിഷയെ ദൗസ പൊലീസ് ഹരിയാനയിലെത്തി പിടികൂടുകയായിരുന്നു.

സോണിയ എന്ന പേരിലും നിഷ അറിയപ്പെട്ടിരുന്നു. നിഷയുടെ സഹായികളായ സംഗീത, അനിത എന്നിവരെയും പൊലീസ് പിടികൂടി. വിവാഹ ഇടനിലക്കാരും ഏജൻസികളും അടക്കം വലിയൊരു സംഘം തന്നെ നിഷയ്ക്ക് പിന്നിലുണ്ടെന്ന് കരുതുന്നു. നിലവില്‍ നിഷയേയും സഹായികളേയും ചോദ്യം ചെയ്തുവരികയാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.