Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ

 


 


◾പുതിയ സെക്രട്ടേറിയറ്റ് മന്ദിരം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കുന്നതു ഭീമമായ സമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു സെന്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. സ്ഥലം ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിക്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ നടപ്പാക്കേണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലുള്ള കെട്ടിടം നവീകരിച്ചാല്‍ മതി. സെക്രട്ടേറിയറ്റില്‍ ഏക ഫയല്‍ സംവിധാനം നടപ്പാക്കണം. സ്ഥാനക്കയറ്റത്തിനു മല്‍സര പരീക്ഷ നിര്‍ബന്ധമാക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കു കരാര്‍ നിയമനം നടത്തണമെന്നും സെന്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

◾കേരളം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓണം ആഘോഷമാക്കാന്‍ 19,000 കോടി രൂപയാണു ചെലവ്. എന്നാല്‍ പണം കണ്ടെത്താന്‍ സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കേന്ദ്രം കെട്ടിയിട്ടിരിക്കുകയാണ്. ധനമന്ത്രി പറഞ്ഞു.


◾ബാങ്കുകള്‍ വായ്പയ്ക്കു മാനദണ്ഡങ്ങള്‍ പാലിക്കാതെ പിഴപ്പലിശ ചുമത്തരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകള്‍ തോന്നുംപടി പിഴപ്പലിശ ഈടാക്കിയാല്‍ പീനല്‍ ചാര്‍ജായി കണക്കാക്കി ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ്.


◾നാളെ അത്തം. ഓണം കളറാക്കാന്‍ അവധി നാളുകളില്‍ തിരക്കുകൂട്ടി മലയാളികള്‍. ഓണക്കോടി വാങ്ങാന്‍ ടെക്സ്‌റ്റൈല്‍സ് ഷോറൂമൂകളിലും മറ്റും തിരക്ക്. വിലക്കയറ്റം വലയ്ക്കുന്നുണ്ടെങ്കിലും നാടാകെ ഓണവിപണികള്‍ ഉണര്‍ന്നു. ന്യായ വിലയ്ക്കു നിത്യോപയോഗ സാധനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണച്ചന്തകള്‍ ഇന്നും നാളെയുമായി തുറക്കും. 250 കോടി രൂപയുടെ അവശ്യസാധനങ്ങളാണ് സപ്ലൈകോ വിപണിയിലിറക്കുന്നത്.


◾ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ റെഡി. പ്രോപല്‍ഷന്‍ മോഡ്യൂളില്‍നിന്നു വേര്‍പെട്ട ശേഷം ആദ്യമായി വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രനിലെ ജിയോര്‍ഡാനോ ബ്രൂണോ, 43 കിലോമീറ്റര്‍ വ്യാസമുള്ള ഹര്‍കെബി ജെ എന്നീ ഗര്‍ത്തങ്ങളുടെ ചിത്രമാണ് പുറത്തുവിട്ടത്.


◾ഓണത്തിനു യാത്രക്കാരുടെ തിരക്ക് പരിഹരിക്കാന്‍ റെയില്‍വേ കേരളത്തിലേക്കു രണ്ടു പുതിയ ട്രെയിനുകള്‍ അനുവദിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എറണാകുളം - വേളാങ്കണ്ണി ട്രെയിനും കൊല്ലം തിരുപ്പതി ട്രെയിനും ആഴ്ചയില്‍ രണ്ടു ദിവസമാക്കി. പാലരുവി തിരുനെല്‍വേലിയില്‍ നിന്ന് തൂത്തുക്കുടി വരെ നീട്ടി. ഗരീബ് രഥിനും ഹസ്രത്ത് നിസാമുദ്ദീനും ചങ്ങനാശേരിയില്‍ സ്റ്റോപ് അനുവദിച്ചെന്നും അദ്ദേഹം അറിയിച്ചു.


◾അന്തര്‍സംസ്ഥാന ബസുകള്‍ക്ക് അതിര്‍ത്തി ടാക്സ് ഈടാക്കുന്നതു സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ലൈന്‍സ് ട്രാവല്‍സ് അടക്കം 24 ട്രാവല്‍സ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ ദിവസം സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു. അതിര്‍ത്തി ടാക്സ് ഈടാക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ ഉത്തരവുകള്‍. എന്നാല്‍ യാത്രക്കാര്‍ക്കും ട്രാവല്‍സ് ഉടമകള്‍ക്കും ആശ്വാസവും.

◾പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാലാം കിട നേതാവെന്ന് അധിക്ഷേപിച്ചെന്നു മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. താന്‍ അങ്ങനെ വിളിച്ചിട്ടില്ലെന്നും എപ്പോള്‍ എവിടെവച്ചു വിളിച്ചെന്നാണു തോമസ് ഐസക് പറയുന്നതെന്നും വി.ഡി. സതീശന്‍. തോമസ് ഐസകിനു സ്വന്തമായി തോന്നിയ അഭിപ്രായം തന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


◾സേവന കാലാവധി റെഗുലറൈസ് ചെയ്യാന്‍ അധ്യാപികയില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെയും അറസ്റ്റു ചെയ്തു. കോട്ടയം ചാലുകുന്ന് സി.എന്‍.ഐ എല്‍.പി.എസ് ഹെഡ്മാസ്റ്റര്‍ സാം ജോണ്‍ ടി . തോമസ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ മോഹന്‍ദാസ് എം.കെ എന്നിവരാണു പിടിയിലായത്. ഇരുവരേയും സസ്പെന്‍ഡ് ചെയ്തു.


◾തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്കു മാറ്റി. കേസ് മാറ്റിവക്കണമെന്ന് കെ ബാബുവിന്റെ അഭിഭാഷന്‍ റോമി ചാക്കോ ആവശ്യപ്പെട്ടതിനാലാണ്  മാറ്റിയത്. സ്ഥാനാര്‍ഥികളായ മറ്റുള്ളവരെ ഒഴിവാക്കണമെന്ന് എം സ്വരാജിനു വേണ്ടി ഹാജരായ അഡ്വ. പി വി ദിനേശ് ആവശ്യപ്പെട്ടു.


◾എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ മുഖ്യ പ്രതികളിലൊരാളായ ചെന്നൈ  സ്വദേശി മുഹമ്മദ് റിയാസിനെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ എഡ്യു കെയര്‍ എന്ന സ്ഥാപനം നടത്തുന്ന റിയാസാണ് 40,000 രൂപ പ്രതിഫലം വാങ്ങി മൂന്നാം പ്രതി സജു ശശിധരന് കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി കൈമാറിയതെന് പൊലീസ് പറഞ്ഞു.


◾ഓണം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസും ചേര്‍ന്നു ക്ഷണിച്ചു. ഗവര്‍ണര്‍ക്ക് ഓണക്കോടിയും സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം ഗവര്‍ണറെ ക്ഷണിക്കാതിരുന്നതു വിവാദമായിരുന്നു.


◾വിഡി സതീശനെപ്പോലെ കള്ളനു കഞ്ഞിവച്ച പ്രതിപക്ഷനേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നുണ്ടെങ്കിലും സതീശന് മുഖ്യമന്ത്രി പ്രത്യേക ആനുകൂല്യം നല്‍കുന്നത് അന്തര്‍ധാരയുള്ളതിനാലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.


◾സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്നു നുണപ്രചാരണമാണു നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


◾കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ യുഡിഎഫ് എം.പി മാരെ വിളിച്ചില്ലെന്നും എല്‍ഡിഎഫിന്റെ രാജ്യസഭാംഗങ്ങളെ മാത്രം കൂട്ടിയാണ് മന്ത്രി കേന്ദ്രത്തെ കണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. കേന്ദ്രത്തെ സമീപിക്കാന്‍ യുഡിഎഫ് എംപിമാര്‍ തയാറായില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്.


◾കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ആര്‍ പ്രശാന്തിനേയും ജനറല്‍ സെക്രട്ടറിയായി സി ആര്‍ ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു.


◾ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നാലു വയസുകാരനെ തെരുവുനായകള്‍ ആക്രമിച്ചു. കണ്ണൂര്‍ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകന്‍ ദ്യുവിത്തിനാണ് നായയുടെ കടിയേറ്റത്. ഗുരുവായൂരിലെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിംഗിലാണ് നായ ആക്രമിച്ചത്.

◾നെടുങ്കണ്ടം മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. ഇന്ദിര നഗര്‍ പ്ലാക്കല്‍ സണ്ണി എന്ന 57 കാരനാണു കൊല്ലപ്പെട്ടത്. തകിടിയേല്‍ സജി (50), മുകുളേല്‍പ്പറമ്പില്‍ ബിനു (40), വിനീഷ് (38) എന്നിവരാണു പിടിയിലായത്. സജിയുടെ നിര്‍ദേശമനുസരിച്ചു ചാരായം വാറ്റിയ ബിനുവിനെ എക്സൈസ് പിടിച്ചത് കൊല്ലപ്പെട്ട സണ്ണി ഒറ്റിക്കൊടുത്തതിനാലാണെന്നു സംശയിച്ചായിരുന്നു കൊലപാതകം.


◾ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടി, പുട്ടുപൊടി, അപ്പംപൊടി തുടങ്ങിയവയുടെ ഗുണനിലവാരം  ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തി.


◾കോഴിക്കോട് കൊടുവള്ളി ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്ഐ- എംഎസ്എഫ് സംഘര്‍ഷം. നാല് എംഎസ്എഫുകാര്‍ക്കും രണ്ട് എസ്എഫ്ഐക്കാര്‍ക്കും പരിക്കേറ്റു.


◾തൃശൂര്‍ ചൂണ്ടലില്‍ ഓടുന്ന കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്നു കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പഴുന്നാന കരിമ്പനക്കല്‍ വീട്ടില്‍ ഷെല്‍ജിയുടെ കാറാണ് കത്തി നശിച്ചത്.


◾ബാങ്കുകളില്‍ മുപ്പത്തയ്യായിരം കോടി രൂപയുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ഉദ്ഗം (അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റുകള്‍ - ഗേറ്റ്വേ ടു ആക്‌സസ് ഇന്‍ഫര്‍മേഷന്‍) എന്ന പോര്‍ട്ടലിലൂടെ  ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താം.


◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്. മോദി മല്‍സരിക്കുന്ന വാരാണസിയില്‍ പ്രിയങ്കാഗാന്ധി മല്‍സരിക്കുമോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യുപിയില്‍ എവിടെ മത്സരിച്ചാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു.


◾അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാന്‍ തയാറായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജി-20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആരോഗ്യമേഖലയെ സംരക്ഷിക്കുന്ന 21 ലക്ഷം ഡോക്ടര്‍മാര്‍, 35 ലക്ഷം നഴ്‌സുമാര്‍, 13 ലക്ഷം പാരാമെഡിക്കുകള്‍ തുടങ്ങിയവരെ പ്രധാനമന്ത്രി അനുമോദിച്ചു.  


◾വിദ്വേഷപ്രസംഗങ്ങള്‍ ആരു നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി. നൂഹ് സംഘര്‍ഷത്തിനു ശേഷം മുസ്സീം വിഭാഗത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേരളത്തില്‍ ലീഗ് റാലിയിലെ വിദ്വേഷ മുദ്രവാക്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.


◾കര്‍ണാടകത്തിലെ ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു. പലപ്പോഴായി കോണ്‍ഗ്രസ് വിട്ടവരാണ് തിരിച്ചുപോകാന്‍ തയാറെടുക്കുന്നത്.

◾കാര്‍ഗിലിലെ ദ്രാസില്‍ ആക്രിക്കടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.


◾വളര്‍ത്തുനായ്ക്കള്‍ തെരുവില്‍ കടിപിടികൂടിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായ രാജ്പാല്‍ സിംഗ് രജാവത്ത് എന്നായാളാണ് അയല്‍വാസികള്‍ക്കു നേരെ വെടിവച്ചത്.


◾അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. മഴ കളിമുടക്കിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. 140 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെടുത്ത് നില്‍ക്കേ കനത്ത മഴയെത്തി. മത്സരം പുനരാരംഭിക്കാന്‍ സാധിക്കാത്ത തരത്തില്‍ മഴ കനത്തതോടെ കളി ഉപേക്ഷിച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.


◾ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള കമ്പനികളുടെ പട്ടികയില്‍ ഇന്ത്യന്‍ ഐ.ടി കമ്പനിയായ ടി.സി.എസും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെയാണ് കമ്പനീസ് മാര്‍ക്കറ്റ് ക്യാപ് ഡോട്ട് കോം എന്ന റിസര്‍ച്ച് വെബ്‌സൈറ്റ് പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 100 കമ്പനികള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ 6,17,795 ജീവനക്കാരുമായി ലോകോത്തര കമ്പനികള്‍ക്കൊപ്പം ആറാം സ്ഥാനത്താണ് ടി.സി.എസ്. 12.36 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടി.സി.എസ്. 21 ലക്ഷം ജീവനക്കാരുള്ള അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടാണ് പട്ടികയില്‍ ഒന്നാമത്. 15.41 ലക്ഷം ജീവനക്കാരുമായി മറ്റൊരു അമേരിക്കന്‍ കമ്പനിയായ ആമസോണാണ് രണ്ടാം സ്ഥാനത്താണ്. തായ്വാന്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍ (8,26,608), അയര്‍ലന്‍ഡ് കമ്പനിയായ ആക്‌സെഞ്ച്വര്‍ (7,32,000), ജര്‍മന്‍ കമ്പനിയായ ഫോക്‌സ്വാഗന്‍ (6,76,915) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ജര്‍മന്‍ കമ്പനിയായ ഡോയിച് പോസ്റ്റ് (5,83,816), ചൈനീസ് കമ്പനിയായ ബി.വൈ.ഡി (5,70,100), അമേരിക്കന്‍ കമ്പനിയായ ഫെഡെക്‌സ് (5,30,000), യു.കെയില്‍ നിന്നുള്ള കോംപസ് ഗ്രൂപ്പ് (5,00,00) എന്നിവയും ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു കമ്പനിയും പട്ടികയില്‍ ആദ്യ 50 സ്ഥാനങ്ങളില്‍ ഇടം പിടിച്ചില്ല. ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് 56-ാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്. 3 ലക്ഷം ജീവനക്കാരാണ് ഇന്‍ഫോസിസില്‍ ഉള്ളത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര -260,000  (70), വിപ്രോ - 250,000 (73), കോള്‍ ഇന്ത്യ - 248,550 (74), റിലയന്‍സ് ഇന്‍ഡസ്ട്രീസ് -236,334 (79), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ -235,858 (80), എച്ച്.സി.എല്‍ ടെക്‌നോളജീസ് - 219,325 (91) എന്നിവയാണ് 100 കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യന്‍ കമ്പനികള്‍.


◾ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് ആണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്'. ഹിന്ദിയില്‍ ഉള്ള ഈ സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെ സിരീസ് കാണാം. രാജ്കുമാര്‍ റാവുവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദര്‍ശ് ഗൌരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന സിരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് ആന്‍ഡ് ഡികെയോടൊപ്പം സുമന്‍ കുമാര്‍ കൂടി ചേര്‍ന്നാണ്. സീതാ മേനോനും രാജ് ആന്‍ഡ് ഡികെയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പങ്കജ് കുമാര്‍ ആണ് ഛായാഗ്രഹണം. നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് ഡി 2 ആര്‍ ഫിലിംസ് ആണ് നിര്‍മ്മാണം. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊക്കെ വലിയ പ്രേക്ഷകശ്രദ്ധ കിട്ടിയിരുന്നു.


◾ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളില്‍ ഒന്നാണ് വെട്രിമാരന്റെ 'വിടുതലൈ'. ഹാസ്യതാരമായ സൂരി ആദ്യമായി നായകനായി എത്തിയ ചിത്രമാണ് വിടുതലൈ. സൂരിക്കൊപ്പം വിജയ് സേതുപതിയും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന സിനിമയുടെ ക്ലൈമാക്‌സില്‍ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടാം ഭാഗത്തില്‍ ഒരു മലയാളി സാന്നിധ്യം കൂടി ചിത്രത്തിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നത്. ബി ജയമോഹന്റെ 'തുണൈവന്‍' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് വിടുതലൈ ഒരുക്കിയത്. കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രമായാണ് സൂരി ചിത്രത്തില്‍ വേഷമിട്ടത്. സൂരിയുടെയും വിജയ് സേതുപതിയുടെ പെരുമാളിന്റെയും നാടിന്റെയും കഥ പൂര്‍ണമായും രണ്ടാം ഭാഗത്തിലൂടെയാണ് കാണിക്കുക. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ പറഞ്ഞു വെക്കുന്നത്.

◾ഹ്യുണ്ടായ് വെന്യൂ സബ്-4 മീറ്റര്‍ എസ്യുവിയുടെ നൈറ്റ് എഡിഷന്‍ പുറത്തിറക്കി. പുതിയ വെന്യു നൈറ്റ് എഡിഷന്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 10 ലക്ഷം മുതല്‍ 13.48 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. എസ്യുവി കറുത്ത പെയിന്റില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. വെള്ള, ചാര, ചുവപ്പ്, കറുപ്പ് ഇന്‍സെര്‍ട്ടുകളും വാഹനത്തിലുണ്ട്. ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമിനൊപ്പവും ഈ പതിപ്പും വാഗ്ദാനം ചെയ്യുന്നു. വെന്യു നൈറ്റ് എഡിഷന്‍ 1.2-ലിറ്റര്‍ എന്‍എ പെട്രോളും 1.0-ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുകളില്‍ മാത്രമേ ലഭ്യമാകൂ. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.2ലിറ്റര്‍ കപ്പ എഞ്ചിന്റെ എസ്(ഒ), എസ്എക്സ് വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഈ എഞ്ചിന് 83ബിഎച്ച്പിയും 114എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. കൂടുതല്‍ ശക്തമായ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്റെ നൈറ്റ് എഡിഷന്‍ എസ്എക്സ്(ഒ) വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ എഞ്ചിന് 120 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നിവ ഉള്‍പ്പെടുന്നു.


◾ഈ സമാഹാരത്തിലെ ലേഖനങ്ങളില്‍ പല ജീവിതങ്ങളും പ്രത്യക്ഷപ്പെടുന്നു. പല ആശയങ്ങളും ഉരുത്തിരിഞ്ഞുവരുന്നു. മതമേതായാലും ഇനി മതമില്ലെങ്കില്‍തന്നെയും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് കടുത്ത മതവിശ്വാസിയും മനസ്സിലാക്കുന്നു. ഇപ്പോള്‍ എല്ലാവരും മറന്നിരിക്കുന്ന നാനാവതി കൊലക്കേസിലെ കഥാപാത്രങ്ങളുടെ, കേസിന് ശേഷമുള്ള ജീവിതവും ജയന്ത് കാമിച്ചേരില്‍ അന്വേഷിക്കുന്നു. ഒറ്റപ്പെടലിന്റെയും മനസ്സിലാക്കപ്പെടാത്തതിന്റെയും വേദനകള്‍ നമ്മള്‍ ഇവിടെ കാണുന്നു. ഒറ്റപ്പെടലിന്റെയും മനസ്സിലാക്കപ്പെടാത്തതിന്റെയും വേദനകള്‍ നമ്മള്‍ ഇവിടെ കാണുന്നു. അമേരിക്കക്കാരനും ഇന്ത്യക്കാരനും സിനിമാതാരങ്ങളും മറ്റു താരങ്ങളും താരങ്ങളല്ലാത്തവരും ഇവയില്‍ കടന്നുവരുന്നു. ഏതൊക്കെയോ സ്ഥലത്തിന്റെ, ഏതൊക്കെയോ സമയത്തിന്റെ പരിച്ഛേദങ്ങള്‍. എന്നാല്‍ ഇവരെല്ലാംതന്നെ ലോകത്തെവിടെയും ജീവിക്കാം. എവിടെ ജീവിച്ചാലും ഏത് കാലത്ത് ജീവിച്ചാലും മനുഷ്യന്റെ പ്രേരണകളും വാസനകളും ഒരുപോലെയാണല്ലോ. 'ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍'. ജയന്ത് കാമിച്ചേരില്‍. ഗ്രീന്‍ ബുക്സ്. വില 285 രൂപ.


◾മുതിര്‍ന്ന പൗരന്മാര്‍ക്ക് ഭക്ഷണം കുറയുന്നതുമൂലം പോഷണത്തില്‍ കുറവു വരാം. ഇതു പരിഹരിക്കാന്‍ ഭക്ഷണക്രമീകരണം ആവശ്യമാണ്. ഹൃദ്രോഗം, പ്രമേഹം, തളര്‍ച്ച, ശേഷിക്കുറവ് തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമീകരണത്തിലൂടെ സാധിക്കും. ശരീരബലം കുറയുന്നതുകൊണ്ടു വ്യായാമം കുറയാം. അതിനാല്‍, ശരീരത്തിന് വേണ്ടത്ര ഊര്‍ജവും പോഷണവും നല്‍കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. പ്രോട്ടീന്‍, വൈറ്റമിന്‍, ഫൈബര്‍, മിനറല്‍സ്, കാര്‍ബോഹൈഡ്രേറ്റ്സ് എന്നിവയുടെ ശരിയായ അളവ് നിശ്ചയിച്ചു കഴിക്കണം. മത്സ്യം, മാംസം, പയറിനങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറയ്ക്കാം. കാല്‍സ്യം ലഭിക്കാന്‍ പാലും പാലുല്‍പന്നങ്ങളും ഉള്‍പ്പെടുത്താം. മിനറല്‍സിനായി പച്ചക്കറികളും ഇലക്കറികളും ഉള്‍പ്പെടുത്തുക. വൈറ്റമിനുകള്‍ ലഭിക്കാന്‍ പഴങ്ങള്‍ കഴിക്കുക. ദിവസത്തില്‍ ഒന്നര ലീറ്റര്‍ മുതല്‍ രണ്ടു ലീറ്റര്‍ വരെ വെള്ളം കുടിക്കുക. വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം രോഗങ്ങള്‍ക്ക് അനുസൃതമായി ആഹാരങ്ങളുടെ അനുപാതത്തില്‍ മാറ്റം വരുത്തുക. ശരിയായ ഭക്ഷണത്തിനൊപ്പം വ്യായാമവും ഉണ്ടായാല്‍ ആരോഗ്യകാര്യത്തില്‍ ആശങ്ക വേണ്ട.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.