Click to learn more 👇

ബലാത്സംഗത്തിനിരയായ 12കാരി ചോരയൊലിപ്പിച്ച്‌ നടുറോഡില്‍; ആട്ടിപ്പായിച്ച് നാട്ടുകാർ




 

ഉജ്ജയിൻ: ബലാത്സംഗത്തിനിരയായ 12കാരി അര്‍ദ്ധനഗ്നയായി ചോരയൊലിപ്പിച്ച്‌ വീടുകളുടെ വാതില്‍ മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാരുടെ ക്രൂരത.

മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് നാടിനെ നടുക്കിയ സംഭവം. സഹായം ചോദിച്ച്‌ ചോരയൊലിപ്പിച്ച പെണ്‍കുട്ടി ഓരോ വീടുകളിലും കയറിയിറങ്ങുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പലരും പെണ്‍കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്.

ഉജ്ജയിനില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെയുള്ള ബാദ്നഗര്‍ റോഡിലാണ് സംഭവം. കുട്ടി സഹായം ചോദിച്ച്‌ ഓരോ വീടുകളും കയറിയിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. തെരുവുതോറും അലഞ്ഞ കുട്ടിയെ സഹയിക്കാൻ ആരും എത്തിയില്ല. തുടര്‍ന്ന് ഒരു ആശ്രമത്തില്‍ എത്തുകയും അവിടെയുള്ള ഒരു പൂജാരി കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തി.

കുട്ടിയുടെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇൻഡോറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. രക്തം ആവശ്യമായി വന്നപ്പോള്‍ പൊലീസ് ഇടപെട്ടാണ് എത്തിച്ചുനല്‍കിയത്. കുട്ടിയുടെ മൊഴിയെടുക്കാൻ പൊലീസ് എത്തിയെങ്കിലും സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

സംഭവത്തില്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

'പ്രതികള്‍ക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എത്രയും പെട്ടെന്ന് അവരെ കണ്ടെത്തും. വൈദ്യ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസിനെ സമീപിക്കണം'- ഉജ്ജയിൻ ജില്ലാ പൊലീസ് മേധാവി സച്ചിൻ ശര്‍മ്മ പറഞ്ഞു.

കുട്ടിയുടെ സ്വദേശത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അതേ കുറിച്ച്‌ ഒന്നും പറയുന്നില്ലെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ഭാഷാശൈലിയില്‍ നിന്നും പൊലീസ് മനസിലാക്കിയത് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയാണെന്നാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.