Click to learn more 👇

വായ്പ അടച്ചുതീര്‍ത്താല്‍ 30 ദിവസത്തിനകം രേഖകള്‍ തിരികെ നല്‍കണം, ഇല്ലെങ്കില്‍ ദിവസം 5000 രൂപ പിഴ; ബാങ്കുകളോട് ആര്‍ബിഐ


 

മുംബൈ: ഭവന വായ്പയും മറ്റ് വ്യക്തിഗത വായ്പകളും എടുത്തവര്‍ക്ക് ആശ്വാസനടപടികളുമായി ആര്‍ബിഐ. വായ്പ മുഴുവനും തിരിച്ചടച്ചാല്‍ ഉടൻ തന്നെ അതുമായി ബന്ധപ്പെട്ട് നല്‍കിയ വസ്തുവകകളുടെ രേഖകള്‍ തിരികെ നല്‍കണമെന്ന് ആര്‍ബിഐ ബാങ്കുകളോട് നിര്‍ദേശിച്ചു.

വായ്പ മുഴുവനും തിരിച്ചടച്ചശേഷം 30 ദിവസത്തിനുള്ളിലാണ് വസ്തുവകകളുടെ രേഖകള്‍ തിരികെ നല്‍കേണ്ടത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ദിവസം 5000 രൂപ വെച്ച്‌ വായ്പയെടുത്തയാള്‍ക്ക് നല്‍കണമെന്നും ആര്‍ബിഐ വ്യക്തമാക്കി.

വായ്പയെടുക്കുന്നയാളുടെ ഇഷ്ടാനുസരണം വേണം ലോണ്‍ നല്‍കിയ ശാഖയിലോ ബാങ്കിന്റെ മറ്റ് ശാഖകളിലോ രേഖകള്‍ സൂക്ഷിക്കാനെന്നും ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ രേഖകള്‍ ഭാഗികമായോ മുഴുവനുമായോ നഷ്ടമായാല്‍ അവയുടെ പകര്‍പ്പുകള്‍ നേടിയെടുക്കാന്‍ സഹായിക്കണമെന്നും അതുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇത്തരം സാഹചര്യമുണ്ടായാല്‍ ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ക്ക് 30 ദിവസം കൂടി സമയമെടുക്കാം. നഷ്ടപരിഹാരം 60 ദിവസത്തിന് ശേഷമായിരിക്കും കണക്കുകൂട്ടുക.

2023 ഡിസംബര്‍ ഒന്നോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും. രേഖകള്‍ തയ്യാറാക്കി വെക്കുന്നതിനും കൃത്യമായ ആശയവിനിമയം നടത്തുന്നതിനുമായി രണ്ടുമാസത്തെ സമയം ബാങ്കുകള്‍ക്ക് ലഭിക്കും. വായ്പ എടുക്കുന്ന സമയത്ത് നല്‍കുന്ന വസ്തുക്കളുടെ പ്രമാണവും മറ്റും മിക്ക ബാങ്കുകളും തങ്ങളുടെ പ്രധാന ശാഖയിലാണ് സൂക്ഷിക്കുക. സ്ഥാവര ജംഗമ സ്വത്ത് രേഖകള്‍ നല്‍കുന്നതിന് വായ്പ നല്‍കുന്ന ബാങ്കുകള്‍ വ്യത്യസ്ത രീതികള്‍ പിന്തുടരുന്നതായി ആര്‍ബിഐ പറഞ്ഞു.

ഇത് ഉപഭോക്താക്കളില്‍ നിന്നും പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. ഭാവിയില്‍ യഥാര്‍ത്ഥ വസ്തുരേഖകള്‍ എപ്പോള്‍, എവിടെ വെച്ച്‌ തിരികെ നല്‍കുമെന്ന് വായ്പ നല്‍കുന്നവര്‍ അവരുടെ അനുമതി കത്തുകളില്‍ വ്യക്തമാക്കേണ്ടതുണ്ട്.

ഇക്കാര്യം ബാങ്കുകള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഇതിനൊപ്പം ബാങ്കിന്റെ മറ്റ് നയങ്ങളും വ്യക്തമാക്കണം.

30 ദിവസത്തിനുള്ളില്‍ രേഖകള്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ അതിന്റെ കാരണങ്ങള്‍ ബാങ്ക് കൃത്യമായി വായ്പയെടുത്തയാളെ ബോധിപ്പിക്കണം. ബാങ്ക് കാരണമാണ് രേഖകള്‍ തിരികെ നല്‍കാന്‍ കഴിയാത്തതെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപവെച്ച്‌ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കുകയും വേണം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.