Click to learn more 👇

പാകം ചെയ്തത് ശരിയായില്ല; തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ ജീവൻ രക്ഷിക്കാന്‍ കൈകാലുകള്‍ മുറിച്ചുമാറ്റി


 

ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി. യു.എസിലെ കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്.

ഭക്ഷണത്തിലൂടെയുള്ള അണുബാധയാണ് യുവതിയുടെ ഇരു കൈയും കാലുകളും നഷ്ടപ്പെടാൻ കാരണമായത്.

40 കാരിയായ ലോറ ബറാഹ വീടിനടുത്തുള്ള സാൻ ജോസിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നാണ് തിലാപ്പിയ വാങ്ങിയത്. തുടര്‍ന്ന് വീട്ടിലെത്തി പാകം ചെയ്ത് കഴിക്കുകയായിരുന്നു. എന്നാല്‍ മീൻ ശരിയായി വേവിച്ചിരുന്നില്ലെന്നും മീനിലുണ്ടായിരുന്ന ബാക്ടീരിയ ശരീരത്തിലെത്തുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭക്ഷണം കഴിച്ച ഉടനെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ലോറയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏകദേശം 40 ദിവസത്തോളമായി ലോറ ആശുപത്രിയില്‍ കഴിയുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ലോറ കോമ അവസ്ഥയിലെത്തി. കാലുകളും വിരലുകളുമെല്ലാം ചുണ്ടുകളും കറുത്ത നിറത്തിലാകുകയും വൃക്കകള്‍ തകരാറിലാകുകയും ചെയ്തതായി സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഓക്‌സിജൻ മാസ്‌കിന്റെ സഹായത്തോടെയാണ് ലോറ ജീവൻ നിലനിര്‍ത്തുന്നത്.

വ്യാഴാഴ്ചയാണ് ലോറയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ രണ്ട് കൈകളും കാലുകളും ഡോക്ടര്‍മാര്‍ മുറിച്ചുമാറ്റിയത്. സമുദ്രവിഭവങ്ങളിലും കടല്‍ജലത്തിലും കാണപ്പെടുന്ന മാരക ബാക്ടീരിയയായ വിബ്രിയോ വള്‍നിഫിക്കസാണ് ലോറയുടെ ശരീരത്തിലെത്തിയത്. കടല്‍വെള്ളത്തില്‍ നിന്നുപോലും ഈ ബാക്ടീരിയ ശരീരത്തിലെത്താൻ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. കടല്‍ മത്സ്യങ്ങള്‍ നന്നായി പാകം ചെയ്ത് കഴിക്കേണ്ടതും അത്യാവശ്യമാണെന്ന് യു.സി.എസ്.എഫ് പകര്‍ച്ചവ്യാധി വിദഗ്ധയായ ഡോ.നടാഷ സ്പോട്ടിസ് വുഡ് ക്രോണിനോട് പറഞ്ഞു. അതേസമയം, ആദ്യമായല്ല ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോവര്‍ഷവും 150 മുതല്‍ 200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.