Click to learn more 👇

വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; സഹോദരങ്ങളുടെ ക്രൂരത


 

തങ്കമണി: നൂറ്റി അൻപത് പേരെ ഉള്‍പ്പെടുത്തി വാട്സ്‌ആപ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാരെ ഇടുക്കി തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു.

കട്ടപ്പന കറുകച്ചേരില്‍ ജെറിൻ സഹോദരൻ ജെബിൻ എന്നിവരാണ് പടിയിലായത്. ഗ്യാസ് ഏജൻസി നടത്തിവന്ന സഹോദരങ്ങള്‍ ഇവിടുത്തെ ജീവനക്കാരിയായ യുവതിയോടുള്ള വൈരാഗ്യത്തില്‍ നഗ്നചിത്രങ്ങള്‍ മോ‍ര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് ജെറിനും ജെബിനും പിടിയിലായത്.

ഇരട്ടയാര്‍ ഇടിഞ്ഞമലക്ക് സമീപം കറുകച്ചേരില്‍ ഗ്യാസ് ഏജൻസി നടത്തുന്നവരാണ് ജെറിനും സഹോദരൻ ജെബിനും. ഇവിടുത്തെ ജീവനക്കാരിയായ യുവതിയോട് ജെറിനുണ്ടായ വ്യക്തി വൈരാഗ്യമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് തയ്യാറാക്കി. ഇതിനു ശേഷം ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നിവിടങ്ങളിലെ 150 ഓളം പേരെ ചേര്‍ത്ത് വാട്സാപ്പ് കൂട്ടായ്മയുണ്ടാക്കി. ഇതില്‍ ജെറിൻ ചിത്രങ്ങള്‍ അശ്ലീല സന്ദേശത്തോടെ പോസ്റ്റ് ചെയ്ത ശേഷം ഗ്രൂപ്പ് റിമൂവ് ചെയ്തു. സാമൂഹ്യ മാധ്യമത്തില്‍ കൂടി അപമാനിക്കപ്പെട്ട യുവതി ഏപ്രില്‍ മാസത്തില്‍ തങ്കമണി പൊലീസില്‍ പരാതി നല്‍കി.

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ആസ്സാം സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്ബറില്‍ നിന്നാണ് ചിത്രങ്ങള്‍ പ്രചരിച്ചതെന്ന് കണ്ടെത്തി. ഇയാളെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ജെറിന്‍റെ തൊഴിലാളി ആണ് ഇയാളെന്ന് കണ്ടെത്തി. തുടര്‍ന്ന് തങ്കമണി സി ഐ കെ എം സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് അസമിലെത്തി ഇയാളെ കണ്ടെത്തി. പണികുറവായതിനാല്‍ പിന്നീട് വിളിക്കാമെന്നു പറഞ്ഞ് ജെറിൻ തന്നെ നാട്ടിലേക്ക് അയച്ചതാണെന്ന് ഇയാള്‍ മൊഴി നല്‍കി. പണം നല്‍കിയ ശേഷം സിംകാര്‍ഡ് ജെബിൻ വാങ്ങിയതായും ഇയാള്‍ പൊലീസിനെ അറിയിച്ചു. 

തുടര്‍ന്ന് ജെറിനെയും ജെബിനെയും കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരും ഒളിവില്‍ പോകുകയും മുൻകൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അന്വേഷണവുമായി സഹകരിക്കാനും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി ഉത്തരവിട്ടു. 

കട്ടപ്പന കോടതിയെ സമീപിച്ച്‌ തെളിവു ശേഖരിക്കാൻ തെരച്ചില്‍ നടത്താനുള്ള വാറണ്ട് സമ്ബാദിച്ചാണ് പൊലീസ് ജെറിനെയും ജെബിനെയും എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയ ശേഷം അറസ്റ്റ് ചെയ്തത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.