അധ്യാപന ശൈലിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ ശ്രമിച്ച ഒരാളാണ് തൃശൂര്‍ സ്വദേശി നിഷ റാഫേല്‍. മോഹൻലാലിനെ അനുകരിച്ചുകൊണ്ട് ക്ലാസെടുക്കുന്ന നിഷ ടീച്ചറുടെ വിഡിയോകള്‍ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഇത്തരത്തിലുള്ള വ്യത്യസ്തതകള്‍ തനിക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ തുറന്നു പറയുകയാണ് നിഷ റാഫേല്‍. പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അധ്യാപികയുടെ വെളിപ്പെടുത്തല്‍.
നിഷ റാഫേല്‍ പറഞ്ഞത്
'ഞാൻ ലാലേട്ടൻ ഫാനാണ്. ഞാൻ കണ്ട ലാലേട്ടന്റെ ആദ്യ ചിത്രം ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ആ സിനിമ കാണുമ്ബോള്‍ എനിക്ക് ആറു വയസേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഇരുപതാം നൂറ്റാണ്ട് കണ്ട് ഇറങ്ങിയപ്പോള്‍ ലാലേട്ടനോടുള്ള മനസ്സില്‍ തോന്നിയ ഒരു വികാരമുണ്ട്. അത് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും മനസ്സിലുണ്ട്. ലാലേട്ടന്റെ സിനിമയോടുള്ള ആരാധന കൊണ്ട് അദ്ദേഹത്തിന്റെ സിനിമയിലുള്ള പല സീനുകളും ഡബ്സ്മാഷ് ആയിട്ട് ക്ലാസില്‍ ചെയ്യും. ക്ലാസിലെ ഒന്ന് രണ്ട് സ്റ്റുഡൻസ് ആയിട്ട് നിന്നിട്ട് ഞങ്ങള്‍ അത് അഭിനയിക്കും. അത് കുട്ടികളുടെ മനസ്സില്‍ തറച്ചു നില്‍ക്കും. ഇപ്പോള്‍ പ്രൊഡക്ഷൻ അങ്ങനെ എന്തെങ്കിലും ആണ് പഠിപ്പിക്കുന്നതെങ്കില്‍ മിഥുനം സിനിമയുടെ ബാക്ക് ഗൗണ്ട് നിന്നുകൊണ്ട് അതിലൊരു സീൻ നമ്മള്‍ ക്ലാസില്‍ അഭിനയിക്കും. അത് കറക്റ്റ് ആയിട്ട് മോഹൻലാലിനെ അനുകരിക്കുകയല്ല, പക്ഷേ ഡബ്സ്മാഷ് ആണ്. ലിപ് സിങ്ക് ചെയ്ത് പറയുന്നു എന്ന് മാത്രം.
അത് പലരും പറഞ്ഞറിഞ്ഞിട്ട് ഈ മാനേജ്മെന്റിലേക്ക് എത്തും. എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞു സഹപ്രവര്‍ത്തകര്‍ പറഞ്ഞൊക്കെ അറിയുമല്ലോ. അങ്ങനെ പല ഇഷ്യൂസും ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് ക്ലാസില്‍ ഇരിക്കാൻ ഭയങ്കര ഇഷ്ടമാണ്. ഞാൻ അധികവും പഠിപ്പിച്ചിട്ടുള്ളത് എൻജിനീയറിങ് കോളേജിലാണ്. എൻജിനീയറിങ് കോളേജിലെ കുട്ടികള്‍ക്ക് സ്കിപ്പ് ചെയ്യാൻ ഏറ്റവും താല്പര്യമുള്ള സബ്ജക്‌ട് ആണ് ഇക്കണോമിക്സ്. ഞാൻ ഇക്കണോമിക്സില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇക്കണോമിക്സ് അറുബോറൻ സബ്ജക്‌ട് ആണെന്നും, കുട്ടികള്‍ക്ക് ബങ്ക് ചെയ്യാൻ ഇഷ്ടപ്പെട്ട വിഷയമാണെന്നുമാണ് കേട്ട് കേള്‍വി.
എന്നാല്‍ എന്റെ ക്ലാസില്‍ എല്ലാവരും ഉണ്ടാവും, ഒറ്റയാളും ക്ലാസില്‍ നിന്ന് ചാടി പോകില്ല. കുട്ടികള്‍ പറയുന്നത് 'ഒന്നെങ്കില്‍ പി.ടി അല്ലെങ്കില്‍ നിഷാ മിസ്സിൻ്റെ ഹവര്‍' എന്നുള്ളതാണ്. ക്ലാസില്‍ ഇരിക്കാനാണ് പിള്ളേര്‍ക്കിഷ്ട്ടം. ഇത് എന്താണെന്ന് തേടിപ്പിടിച്ച് മാനേജ്മെന്റ് വന്നപ്പോള്‍ ഇവിടെ തമാശയും കളിയും ചിരിയുമൊക്കെയാണ്. എന്നാല്‍ എന്റെ വിഷയത്തില്‍ കുട്ടികള്‍ക്ക് മുഴുവൻ മാര്‍ക്കും കിട്ടും. നമ്മുടെ മലയാളികളുടെ ഒരു സ്വഭാവമെന്തെന്നാല്‍ കുറ്റം കണ്ടെത്തി അതിനെ എങ്ങനെ പരിപോഷിപ്പിക്കാം എന്നാണ് ആലോചിക്കാറ്. ആ രീതിയില്‍ കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.