Click to learn more 👇

ലൈംഗിക ബന്ധം നടന്നത് ഉഭയകക്ഷി സമ്മതപ്രകാരം; വിവാഹിതയാണെന്ന് മറച്ചുവെച്ചു, മകനെ പരിചയപ്പെടുത്തിയത് സഹോദരനെന്ന് പറഞ്ഞ്'


 


കാസര്‍കോട്: പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ മൊഴി.

എന്നാല്‍, വിവാഹിതയാണെന്നും ഒരുകുട്ടിയുടെ മാതാവാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് പരാതിക്കാരി അടുപ്പം സ്ഥാപിച്ചതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞു. 

ലൈംഗികപീഡനം നടന്നിട്ടില്ല. പരസ്പരസമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. മൂന്നുവര്‍ഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നു. 

എന്നാല്‍, വിവാഹിതയാണെന്നും മകനുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു. മാത്രമല്ല, സഹോദരനാണെന്ന് പറഞ്ഞാണ് പരാതിക്കാരി മകനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞിട്ടുണ്ട്. 

പോലീസിന്റെ ചോദ്യംചെയ്യലില്‍ പരാതിക്കാരി ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചതായാണ് വിവരം. യുവതിയില്‍നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തിട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, യുവതിയില്‍നിന്ന് അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നതായി ഷിയാസ് കരീം മൊഴി നല്‍കിയതായും സൂചനയുണ്ട്.

ജിംനേഷ്യം പരിശീലകയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് ഷിയാസ് കരീമിനെ കാസര്‍കോട് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. കേസില്‍ ഷിയാസ് കരീമിന് ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച്‌ ചന്തേര സ്വദേശിനിയായ യുവതിയാണ് ഷിയാസ് കരീമിനെതിരേ പരാതി നല്‍കിയിരുന്നത്. വിദേശത്തുനിന്നെത്തിയ ഷിയാസ് കരീം വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്. 

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ കസ്റ്റംസ് വിഭാഗം തടഞ്ഞുവെച്ച ഷിയാസിനെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളിലെത്തിയാല്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പിച്ചതിനാലാണ് ചെന്നൈ വഴി നാട്ടിലേക്കെത്താൻ ശ്രമിച്ചതെന്നാണ് സൂചന.

എറണാകുളത്ത് ജിംനേഷ്യം നടത്തുന്ന ഷിയാസ് ട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയതുകണ്ടാണ് 32-കാരി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ ഷിയാസ് വാങ്ങിയതായും യുവതി പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും രണ്ടുതവണ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും മാര്‍ച്ച്‌ 21-ന് ചെറുവത്തൂരിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്നും ആരോപിക്കുന്നുണ്ട്. പരാതിക്കാരി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. പരസ്യമോഡലായി രംഗത്തെത്തിയ ഷിയാസ് പെരുമ്ബാവൂര്‍ സ്വദേശിയാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.