Click to learn more 👇

പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ; പോളിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം, ഭാര്യയ്ക്ക് ജോലി, മകളുടെ പഠനം ഏറ്റെടുക്കും


 

വയനാട് പുല്‍പ്പളളിയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും.

ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടൻ നല്‍കും. ഭാര്യക്ക് ജോലിയും നല്‍കാൻ പുല്‍പ്പളളി പഞ്ചായത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് തീരുമാനം. 

അതിനിടെ വനം വന്യജീവി ആക്രമണത്തില്‍ വയനാട് പുല്‍പ്പളളിയില്‍ നടക്കുന്ന പ്രതിഷേധം ഒരു ഘട്ടത്തില്‍ സംഘർഷത്തിലെത്തി.

നൂറുകണക്കിന് ആളുകള്‍ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധമാണ് മണിക്കൂറുകള്‍ പിന്നിട്ടതോടെ അക്രമാസക്തമായത്. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎല്‍എമാർക്കെതിരെ കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താല്‍ ദിനത്തില്‍ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. 

കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.