മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകനെതിരെ വെളിപ്പെടുത്തലുമായി മുൻ വിദ്യാർത്ഥിനി
അദ്ധ്യാപകൻ സിദ്ധിഖ് അലി കരാട്ടെ ക്ലാസിനിടെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അദ്ധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
എട്ട് വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തില്‍ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോള്‍ പരിശീലനം മതിയാക്കുകയും അദ്ധ്യാപകനെതിരെ പരാതി നല്‍കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ സിദ്ധിഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെ തുടർന്ന് പരാതി പിന്നീട് പിൻവലിച്ചു. എടവണ്ണപ്പാറയില്‍ മരിച്ച കുട്ടിയെയും അവള്‍ നേരിട്ട ദുരനുഭവങ്ങളും തനിയ്ക്കറിയാമെന്നും സിദ്ധിഖ് അലി കൊല്ലാനും മടിക്കില്ലെന്നും പെണ്‍കുട്ടി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
സിദ്ധിഖ് അലി ഇപ്പോള്‍ റിമാൻഡിലാണ്. മഞ്ചേരി പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സിദ്ധിഖ് അലി നേരത്തെയും മറ്റൊരു പോക്സോ കേസില്‍ റിമാൻഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. കണ്ടെടുത്ത സമയത്ത് കുട്ടിയുടെ മൃതദേഹത്തില്‍ മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ല. പിന്നീട് മുങ്ങല്‍ വിദഗ്ദ്ധർ നടത്തിയ തെരച്ചിലില്‍ ചുരിദാർ ടോപ്പും ഷാളും കണ്ടെത്തി.


 
 
 
 
 
