Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (02/07/2024)


 പ്രഭാത വാർത്തകൾ


2024 | ജൂലൈ 2 | ചൊവ്വ | മിഥുനം 18 


◾ ലോക്‌സഭയില്‍ സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്നും ബിജെപിയുടെ ആശയത്തെ എതിര്‍ക്കുന്നവരെ മുഴുവന്‍ ആക്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍, അഗ്നിപഥ്, നീറ്റ്, മണിപ്പുര്‍, കര്‍ഷക സമരം എന്നീ വിഷയങ്ങളാണ് പ്രധാനമായും രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയത്. പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണ് ആയുധമെന്നും രാഹുല്‍ പറഞ്ഞു. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നു പറഞ്ഞ് ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ ഗുരു നാനാക്കിന്റെ ചിത്രവും ഇസ്ലാം  മത ചിഹ്നവും പ്രദര്‍ശിപ്പിച്ചു. രാഹുലിന്റെ പരാമര്‍ശങ്ങളെ എതിര്‍ത്ത് ഭരണപക്ഷം രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി.

◾ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശത്തിന്റെ പേരില്‍ ഭരണപക്ഷ ബഹളം. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുന്നുവെന്നും നിങ്ങള്‍ ഹിന്ദുവല്ലെന്നും ഹിന്ദുവിന്റെ പേരില്‍ അക്രമണം നടക്കുന്നുവെന്നുമുളള രാഹുല്‍ ഗാന്ധിയുടെ പരാര്‍മര്‍ശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുലിന്റെ പ്രസംഗത്തില്‍ ഇടപെട്ട നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമാണെന്ന് വ്യക്തമാക്കി. എന്നാല്‍ താന്‍ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമര്‍ശിച്ചതെന്നും ഹിന്ദുവെന്നാല്‍ ബിജെപിയല്ലെന്നും രാഹുല്‍ മറുപടി നല്‍കി.


◾ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അഞ്ച് മാസം തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് ദില്ലി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി. ഇപ്പോഴത്തെ ദില്ലി ലഫ്റ്റനന്‍ഡ് ഗവര്‍ണര്‍ നവീന്‍ സക്സേന 2001 ല്‍ നല്‍കിയ മാനനഷ്ട കേസിലാണ് മേധാ പട്കറിന് ശിക്ഷ വിധിച്ചത്. അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വര്‍ഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി വ്യക്തമാക്കി.


◾ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ആഴത്തില്‍ വിലയിരുത്തി വീഴ്ച മറികടക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. കേരളത്തിലുള്‍പ്പടെ പാര്‍ട്ടിക്കേറ്റ തിരിച്ചടി നിരാശാജനകമെന്നും ദില്ലിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം കേരളത്തിലെ അടക്കം തോല്‍വിയുടെ കാരണം എന്തെന്ന വിലയിരുത്തല്‍ ഇല്ലാതെയാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പതിവ് വാര്‍ത്താ സമ്മേളനവും ഇന്നലെ ഒഴിവാക്കി.


◾ കരുവന്നൂര്‍ കളളപ്പണക്കേസില്‍ പാര്‍ട്ടിയുടെ അക്കൌണ്ടുകള്‍ കണ്ടുകെട്ടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെറ്റായ ഒരു നടപടിയും വെച്ച് പൊറുപ്പിക്കില്ലെന്നും വലിയ നിയമ യുദ്ധവുമായി മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം പാര്‍ട്ടിയില്‍ തെറ്റായ ഒരു പ്രവണതയേയും വെച്ചുപൊറുപ്പിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. തെറ്റായ പ്രവണതകളും രീതികളും പാര്‍ട്ടിയിലെ ഏത് ഘടകത്തിലായാവും അംഗീകരിക്കില്ലെന്നും തെറ്റായ നിലപാട് സ്വീകരിച്ചവര്‍ക്ക് പാര്‍ട്ടിയില്‍ പിന്നെ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


◾ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആര്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പൊലീസ് സ്വമേധയയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ വകുപ്പ് 194 D എന്നിവ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അപകടകരമായി വാഹനം ഓടിച്ചതിന് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി ക്ക് എതിരെയാണ് കേസ്.


◾ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വലിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമാവുന്നുവെന്നും പരമ്പരാഗത കോഴ്സുകള്‍ ആധുനികവത്കരിച്ചുവെന്നും അടുത്ത ഘട്ടത്തില്‍ നിലവിലെ പോഗ്രാമുകള്‍ തന്നെ പുതുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലനിയമങ്ങള്‍ അറുപഴഞ്ചനായെന്നും അവ ഇനിയും പഴയപടി തുടരാന്‍ ആവില്ലെന്നും അത് പുതിയ തലമുറയോടുള്ള അനീതിയാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുടക്കമായി. ലോകമെമ്പാടുമുളള സര്‍വകലാശാലകള്‍ പിന്തുടരുന്നത് 4 വര്‍ഷ ബിരുദമാണെന്ന്  മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഇല്ല എന്ന പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും മൂന്നുവര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി എക്സിറ്റ് ചെയ്യാനും താല്പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷം തുടര്‍ന്ന് ക്യാപ്‌സ്റ്റോണ്‍ പ്രൊജക്റ്റ് ഉള്ള ഓണേഴ്സ് ബിരുദം നേടാനും റിസര്‍ച്ച് താല്പര്യം ഉള്ളവര്‍ക്ക് ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ ബിരുദ പ്രോഗ്രാമിന്റെ ഘടന.


◾ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.


◾ വയനാട് കുറുവ ദ്വീപില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എങ്ങനെ അനുമതി നല്‍കി എന്നതില്‍ വിശദീകരണം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഇക്കോടൂറിസത്തിന്റെ ഭാഗമായി രണ്ട് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കുറുവ ദ്വീപില്‍ നടക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.


◾ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി നല്‍കാന്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസി ഡ്രൈവര്‍, മേയര്‍ വിവാദത്തില്‍ ബസ്സിലെ മെമ്മറി കാര്‍ഡ് കിട്ടാത്തത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റിയില്‍ പരാമര്‍ശം ഉണ്ടായി. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും പക്വതയില്ലാതെ പെരുമാറിയെന്നാണ് വിമര്‍ശനം. കോര്‍പറേഷന്‍ ഭരണത്തിലെ വീഴ്ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ ഇടപെടല്‍.


◾ കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തില്‍ പ്രിന്‍സിപ്പലിന് പരിക്കേറ്റു. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് ഇടുന്നതില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒരു വിഭാഗം എസ്എഫ്ഐക്കാര്‍ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ ആരോപിച്ചു. പ്രിന്‍സിപ്പലും കോളേജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.


◾ കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ നേതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കും എതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. എസ്എഫ്ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിന്‍സിപ്പലിനെതിരെ കൊയിലാണ്ടി പോലീസ് കേസ് എടുത്തത്.



◾ നാട്ടിലോ വിദേശത്തോ അച്ഛന്റെ സഹായത്തോടെയോ ഒരു ബിസിനസും ഇല്ലെന്നും പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം വെച്ച തുക കൊണ്ടാണ് വീട് നിര്‍മിച്ചതെന്നും സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് ജയിന്‍രാജിന്റ ഫേസ് ബുക്ക് പോസ്റ്റ്.  സിപിഎം നേതാവിന്റെ മകനായ തനിക്കെതിരെ ചിലര്‍ നുണകള്‍ പടച്ചുവിടുകയാണെന്നും 'കൊട്ടാരസദൃശ്യ'മായ വീട് ഉണ്ടാക്കിയിട്ടില്ലെന്നും ജയിന്‍രാജ് പറഞ്ഞു. അമ്മയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള വായ്പയും അച്ഛന്റെ എംഎല്‍എ പെന്‍ഷനില്‍ നിന്നുള്ള തുകയും വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ജയിന്‍രാജ് വ്യക്തമാക്കി. അതേസമയം ക്വട്ടേഷന്‍ സംഘത്തിലെ ആരുടേയും പിന്തുണ ഫേസ്ബുക് പോസ്റ്റിന് വേണ്ടെന്നും ജയിന്‍ വ്യക്തമാക്കിയിട്ടുണ്ട്.


◾ ജൂലൈ മാസത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  പ്രവചന പ്രകാരം ജൂലൈ മാസത്തില്‍ കേരളത്തില്‍ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യത. രാജ്യത്ത് പൊതുവെയും ജൂലൈ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ സാധ്യതയാണ് ഉള്ളത്.


◾ കരുവന്നൂരില്‍ ഇഡി അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച് സിപിഎം വാര്‍ത്താ കുറിപ്പ് . പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി  ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു . ഇഡി നടപടിയില്‍ ഇതാദ്യമായാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് പ്രതികരണം വരുന്നത്.


◾ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേര്‍സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കവെ ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമാണ് സ്വരാജ് പ്രസംഗമധ്യേ പറഞ്ഞത്. ആരിഫ് മുഹമ്മദ് ഖാന്‍ ഭാവിയില്‍ കേരള ഗവര്‍ണറാകുമെന്ന ദീര്‍ഘ വീക്ഷണത്തോടെ ഈ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും സ്വരാജ് പറഞ്ഞു.


◾ ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ചവര്‍ മേല്‍പ്പാലത്തില്‍നിന്ന് സര്‍വ്വീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്ത സിമിയുടെ മകള്‍ ശിവന്യ (മൂന്ന്), സഹോദരി സിനി (32) എന്നിവര്‍ക്ക് പരിക്കേറ്റു.


◾ ഓരോ തെരഞ്ഞെടുപ്പ് തോല്‍വിയിലും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തെറ്റുതിരുത്തല്‍ രേഖയെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുമെന്നും, സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖകള്‍ ജലരേഖകളാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. പൂര്‍വാധികം ശക്തിയോടെ തെറ്റുകളില്‍ മുഴുകാനുള്ള മറയാണ് തിരുത്തല്‍ രേഖകള്‍, അവയെല്ലാം ചവറ്റു കുട്ടയിലിട്ട് അടിമുടി അഴിമതിയിലും സ്വജനപക്ഷപാതത്തിലും കൊലപാതകത്തിലും അഭിരമിക്കുന്ന പാര്‍ട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.


◾ ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ മാര്‍പാപ്പ വേദനിക്കുന്നുവെന്നും ആള്‍ത്താരയില്‍ ഐക്യമില്ലാതെ സഭയില്‍ ഐക്യമുണ്ടാവില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന വിവാദത്തില്‍ വീണ്ടും മുന്നറിയിപ്പുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. ജൂലൈ 3 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



◾ അമ്മക്ക്' ആണ്‍മക്കളേ ഉള്ളൂ?, പെണ്‍മക്കളില്ലേ? എന്ന് സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേഷ്യ അധ്യക്ഷയുമായ പി.കെ.ശ്രീമതി. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രധാന ഭാരാഹികളില്‍ വനിതകള്‍ ഇല്ലാത്തതിനാലാണ് ശ്രീമതി ചോദ്യമുയര്‍ത്തിയത്.


◾ ഇരുപത്തഞ്ച് വര്‍ഷകാലത്തെ സേവനത്തിനു ശേഷം അമ്മയുടെ ഔദ്യോഗികസ്ഥാനത്തു നിന്ന് പടിയിറങ്ങിയ നടന്‍  ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള 'ഇടവേളകളില്ലാതെ' പ്രകാശനം ചെയ്തു. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടന്ന ചലച്ചിത്രതാരസംഘടനയായ 'അമ്മ'യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ചാണ് പ്രകാശനം ചെയ്തിരിക്കുന്നത്.   കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. സുരേഷ് ഗോപി, പത്മഭൂഷണ്‍ മോഹന്‍ലാലിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. 


◾ കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് സി.പി.എം. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. പാര്‍ട്ടി ആവശ്യപ്പെട്ടതോടെ സനീഷ് ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.


◾ കര്‍ണാടക കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഡി. കെ ശിവകുമാര്‍. മന്ത്രിമാരോ എംഎല്‍എമാരോ വീടുകളില്‍ ഒരു കാരണവശാലും പാര്‍ട്ടി യോഗങ്ങള്‍ നടത്തരുതെന്ന് ഡികെ ശിവകുമാര്‍ നിര്‍ദ്ദേശിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും, പാര്‍ട്ടിയില്‍ അച്ചടക്കം പ്രധാനമാണെന്നും പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്ന ഒരു പ്രസ്താവനയും നടത്തരുതെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഡി കെ മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെട്ട ചന്നാഗിരി എംഎല്‍എ ബസവരാജു ശിവഗംഗയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.


◾ പുതിയ നിയമത്തിലൂടെ വേഗത്തില്‍ നീതി നടപ്പാകാനാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇനി മുതല്‍ ക്രിമിനല്‍ നിയമങ്ങള്‍ ബിഎന്‍എസ്, ബിഎന്‍എസ് എസ്, ബിഎസ്എ എന്ന് വിശേഷിക്കപ്പെടും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍ക്കാണ് പ്രഥമ പരിഗണന. ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നും വേഗത്തില്‍ വിചാരണയും നീതിയും ലഭ്യമാക്കുമെന്നും അമിത് ഷാ വിശദീകരിച്ചു.


◾ യൂണിവേഴ്സല്‍ ലെക്സിസ്നെക്സിസ് പ്രസിദ്ധീകരിച്ച ഭാരതീയ ന്യായ സംഹിതയുടെ പതിപ്പില്‍ പിശക് ചൂണ്ടിക്കാട്ടി ഝാര്‍ഖണ്ഡ് ഹൈക്കോടതി. ആള്‍ക്കൂട്ടക്കൊലപാതകത്തെ കുറിച്ച് പറയുന്ന സെക്ഷന്‍ 103(2) ആണ് തെറ്റായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് രാജ്യത്തെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ ദേശീയ പത്രങ്ങളിലും വിവിധ ഭാഷകളിലുള്ള പ്രധാനപ്പെട്ട പ്രാദേശിക പത്രങ്ങളിലും ഒരു തിരുത്ത്  നല്‍കണമെന്ന് യൂണിവേഴ്സല്‍ ലെക്സിസ്നെക്സിസിനോട് കോടതി ആവശ്യപ്പെട്ടു.


◾ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ജൂലായ് ആറിന് ഹൈദരാബാദില്‍ വച്ച് തമ്മില്‍ കാണാമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. ആന്ധ്ര വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയുടേയും തെലങ്കാനയുടേയും വികസനം ഉറപ്പുവരുത്തുന്നതിന് അടുത്ത സഹകരണം ഉറപ്പാക്കണമെന്നും നായിഡു കത്തില്‍ പറയുന്നു.



◾ ദക്ഷിണാഫ്രിക്കക്കെതിരായ വനിതകളുടെ ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഇന്നിംഗ്സില്‍ 266 റണ്‍സെടുക്കാനാണ് സാധിച്ചത്. തുടര്‍ന്ന് ഫോളോഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ദക്ഷിണാഫ്രിക്ക 373ന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ട 37 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ മറകടന്നു. ഇന്ത്യക്ക് വേണ്ടി സ്‌നേഹ് റാണ രണ്ട് ഇന്നിംഗ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തി.


◾ യൂറോകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തെ കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. 85-ാം മിനിറ്റിലെ സെല്‍ഫ് ഗോളിനാണ് ഫ്രഞ്ച് പട ബെല്‍ജിയത്തെ പരാജയപ്പെടുത്തിയത്. ഷൂട്ടൗട്ടിലേക്ക് കടന്ന പോര്‍ച്ചുഗല്‍ - സ്ലോവേനിയ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 3-0 ന് വിജയിച്ച് ക്വാര്‍ട്ടറിലെത്തി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി മിസ്സാക്കിയ മത്സരത്തില്‍ പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പ്പന്‍ സേവുകളാണ് പോര്‍ച്ചുഗലിനെ രക്ഷിച്ചത്. മത്സരത്തിന്റെ മുഴുവന്‍ സമയവും അധികസമയവും അവസാനിച്ചപ്പോഴും സമനിലയില്‍ തുടര്‍ന്ന മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ സ്ലൊവേനിയയുടെ മൂന്ന് കിക്കും കോസ്റ്റ തടുത്തിട്ടു.


◾ കഴിഞ്ഞ വര്‍ഷം മെയ് 19 നാണ് 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പ്രചാരത്തില്‍ ഉണ്ടായിരുന്നതില്‍ 97.87 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. ബാക്കിയുള്ളതാണ് 7,581 കോടിയുടെ നോട്ടുകള്‍. ജൂണ്‍ 28 വരെയുള്ള കണക്കാണിത്.  3.56 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളാണ് റിസര്‍വ് ബാങ്ക് രാജ്യത്ത് അച്ചടിച്ച് ഇറക്കിയത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ 2,000 രൂപ നോട്ടുകള്‍ ജനപ്രിയമല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പിന്‍വലിച്ചതല്ലാതെ 2,000 രൂപ നോട്ടുകള്‍ അസാധുവാക്കിയിട്ടില്ല. കൈവശമുള്ള 2,000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ തിരിച്ചേല്‍പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.


◾ ചരിത്രപുരുഷന്‍ മഹാത്മാ അയ്യങ്കാളിയായി മഹാനടന്‍ മമ്മൂട്ടി തന്നെ. യുവ സംവിധായകന്‍ അരുണ്‍രാജ് ആണ് മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന 'കതിരവന്‍' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. ഡ്രീം ലാന്റ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പ്രവാസി മലയാളികളായ നാല് യുവ സംരംഭകരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രശസ്ത ടെക്നീഷ്യന്‍സുമാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അരുണ്‍രാജ് വ്യക്തമാക്കി. മലയാളിയെ മനുഷ്യനാക്കിയവരില്‍ ഏറ്റവും പ്രമുഖനാണ് അയ്യങ്കാളി. ആ പോരാളിയുടെ യഥാര്‍ത്ഥ ജീവിതമാണ്  കതിരവന്‍ പറയുന്നത്. അയ്യങ്കാളിയുടെ ജീവിതം സംബന്ധിച്ച് ദീര്‍ഘകാലത്തെ ഗവേഷണവും പഠനങ്ങളും നടത്തിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിട്ടുള്ളത്.


◾ അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് 'വിഡാ മുയര്‍ച്ചി' സംവിധാനം മഗിഴ് തിരുമേനിയാണ്. അജിത്ത് നായകനായ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു. ചിത്രീകരണം നിലവില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. അജിത്തിന്റെ വിഡാ മുയര്‍ച്ചിയാണ് ചിത്രീകരണ ദൃശ്യങ്ങള്‍ അസര്‍ബെയ്ജാനില്‍ നിന്നുള്ളത് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകന്‍ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുന്‍നിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നായികനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുക. അജിത്ത് കുമാറിന്റെ വിഡാ മുയര്‍ച്ചിയുടെ ഫൈനല്‍ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


◾ ഹ്യുണ്ടായ് അതിന്റെ ജനപ്രിയ എസ്യുവി അല്‍കാസറിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. വരാനിരിക്കുന്ന ഹ്യുണ്ടായ് അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റിന് എക്സ്റ്റീരിയറിലും ഇന്റീരിയറിലും വലിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഫെസ്റ്റിവല്‍ സീസണില്‍ അതായത് സെപ്തംബര്‍ അല്ലെങ്കില്‍ ഒക്ടോബറില്‍ കമ്പനി വരാനിരിക്കുന്ന അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഷ്‌കരിച്ച അല്‍കാസറിന്റെ പവര്‍ട്രെയിനില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരു പവര്‍ട്രെയിന്‍ എന്ന നിലയില്‍, കാറിന് 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ എഞ്ചിന്‍ പരമാവധി 160 ബിഎച്ച്പി കരുത്തും 253 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 116 ബിഎച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കാറിന് നല്‍കും. കാറിന്റെ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ഘടിപ്പിക്കും. വരാനിരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത ഹ്യുണ്ടായ് അല്‍കാസറിന്റെ വിലയില്‍ നിലവിലെ മോഡലിനെ അപേക്ഷിച്ച് നേരിയ വര്‍ദ്ധനവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾ ജനനം മുതല്‍ പിന്തുടര്‍ന്ന നിര്‍ഭാഗ്യങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് സിവില്‍ സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ യുവാവിനെ തേടി പുതിയ കാലത്തിന്റെ പ്രതിനിധിയായ ആര്യന്‍ എന്ന കുട്ടിയെത്തുന്നു. അന്തര്‍മ്മുഖനും എന്നാല്‍ സാങ്കേതികവിദ്യയില്‍ അസാമാന്യഗ്രാഹ്യമുള്ളവനുമായ ആര്യന്റെ പ്രവൃത്തികള്‍ വിചിത്രമാണ്. അടിമുടി നിഗൂഢത നിറഞ്ഞ ആര്യന്‍ ശരിക്കും ആരാണ്? അദ്ഭുതാവഹമായ ബുദ്ധിശക്തിയും സാങ്കേതികപരിജ്ഞാനവുമുള്ള ആര്യന് അന്യഗ്രഹജീവികളുമായുള്ള ബന്ധമെന്ത്? വായനയുടെ ഉല്ലാസം അല്‍പ്പംപോലും ചോര്‍ന്നുപോകാതെ കഥയും അറിവും ജ്ഞാനവും വിവേകവുമെല്ലാം ചേര്‍ത്തിണക്കുന്ന രചനാശില്‍പ്പം. പഴയകാലത്തെ ഗ്രാമീണാന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന സാധാരണക്കാരനായ കുട്ടിയില്‍നിന്നാരംഭിച്ച് ന്യൂജനറേഷന്റെ, പൂര്‍വ്വമാതൃകകളില്ലാത്ത അതീതയാഥാര്‍ത്ഥ്യങ്ങളിലേക്ക് വളരുന്ന എഴുത്ത്. കുട്ടികളെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ആധുനികലോകത്തേക്കു നയിച്ച് മൂല്യബോധവും ശാസ്ത്രജ്ഞാനവും ഭാഷാസ്‌നേഹവും ഉള്ളവരാക്കുന്ന കൃതി. 'ആനയും പുലിയുമില്ലാത്ത കഥ'. എം.പി ലിപിന്‍ രാജ്. ചിത്രീകരണം - ജോയ് തോമസ്, ഗിരീഷ്‌കുമാര്‍ ടി.വി., സിബി സി.ജെ. മാതൃഭൂമി. വില 153 രൂപ.


◾ കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവര്‍. ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഫാറ്റി ലിവര്‍ കരള്‍ വീക്കത്തിലേക്കും കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കും നയിക്കാം. ഭക്ഷണശീലങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവര്‍ രോഗസാധ്യത ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നറിയാം. പയര്‍ വര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. പയര്‍, പരിപ്പ്, കടല, സോയ പയര്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന റസിസ്റ്റന്റ് സ്റ്റാര്‍ച്ച് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ചീരയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ചീര വേവിച്ച് കഴിക്കുന്നതിനേക്കാള്‍ പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യപ്രദം. സാല്‍മണ്‍, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗസാധ്യതകളും കുറയ്ക്കാന്‍ സാധിക്കും. ഓട്സ് കഴിക്കുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കും. പോഷക സമൃദ്ധവും ഫൈബര്‍ സമ്പുഷ്ടവുമാണ് ഓട്സ്. നിരവധി ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് ഓട്സ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ കരളിലെ വിഷാംശം നീക്കുന്നതിനും ഫാറ്റി ലിവര്‍ രോഗമുള്ളവരില്‍ കാണപ്പെടുന്ന എന്‍സൈമുകളുടെ തോത് കുറയ്ക്കുന്നതിനും സഹായിക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക