നാല് നടന്മാരില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി മിനു കുര്യൻ. നടനും എം.എല്‍.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരില്‍ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ നോബിള്‍, വിച്ചു എന്നിവരില്‍ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചു.
2013ലാണ് സിനിമ താരങ്ങളില്‍ നിന്ന് ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. ഒരു സിനിമ പ്രൊജക്ടിന്‍റെ ഭാഗമായിരിക്കെയായിരുന്നു ഇത്. സിനിമയുമായി പരമാവധി മുന്നോട്ടുപോകാൻ ശ്രമിച്ചിട്ടും അതിക്രമം സഹിക്കാവുന്നതിലപ്പുറമായതോടെ മലയാള സിനിമ മേഖല തന്നെ ഉപേക്ഷിക്കേണ്ടി വന്നെന്ന് മിനു കുര്യൻ പറഞ്ഞു. ഇക്കാര്യം അന്നുതന്നെ പറഞ്ഞിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട ലേഖനമുണ്ടായിരുന്നെന്നും നടി ചൂണ്ടിക്കാട്ടി.
അന്ന് അനുഭവിക്കേണ്ടിവന്ന ആഘാതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും എനിക്ക് നീതി ലഭ്യമാകണം. ഇത്തരം പ്രവൃത്തികള്‍ ചെയ്തവർക്കെതിരായ നടപടിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്നും നടി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.
ജയസൂര്യ ഷൂട്ടിങ്ങിനിടെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. 2013ല്‍ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇത്. തനിക്ക് അടുത്ത് ഫ്ലാറ്റുണ്ടെന്നും അങ്ങോട്ട് വരാൻ പറയുകയും ചെയ്തു. ഇക്കാര്യം അന്നുതന്നെ പറഞ്ഞിരുന്നുവെന്നും മിനു പറഞ്ഞു. 'അമ്മ' സംഘടനയില്‍ അംഗത്വം നല്‍കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടെന്നും മിനു പറഞ്ഞു. ഇക്കാര്യം അക്കാലത്ത് തന്നെ താൻ ഉന്നയിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇന്ന് നിയമനടപടിയുമായി മുന്നോട്ടുപോകാൻ തയാറാണ്. പുതിയ കുട്ടികള്‍ക്കെങ്കിലും ദുരനുഭവം ഉണ്ടാകരുതെന്നും മിനു കുര്യൻ പറഞ്ഞു