Click to learn more 👇

നികുതി താങ്ങാൻ കഴിയുന്നില്ലെങ്കില്‍ കാനഡ അമേരിക്കയില്‍ ലയിക്കണം ; ജസ്റ്റിൻ ട്രൂഡോയെ ഗവര്‍ണര്‍ ആയി നിയമിക്കാം , നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്


 

തങ്ങള്‍ ചുമത്തുന്ന തീരുവ താങ്ങാനാകുന്നില്ലെങ്കില്‍ കാനഡ അമേരിക്കയില്‍ ലയിക്കണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.


കഴിഞ്ഞ ദിവസം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് കൗതുകമുണർത്തുന്ന നിർദേശം മുന്നോട്ടുവച്ചത്. കാനഡയുടെ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് തങ്ങളുടെ സമ്ബദ്ഘടനയെ തകർക്കുമെന്ന് ട്രൂഡോ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ,കാനഡയ്ക്ക് അമേരിക്കയുടെ 51-മത്തെ സംസ്ഥാനമാകാമെന്ന് ട്രംപ് സൂചിപ്പിച്ചതെന്ന് 'ഫോക്‌സ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.


കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ട്രൂഡോയുടെ അപ്രതീക്ഷിത യുഎസ് സന്ദർശനം. ട്രംപിന്റെ നികുതി പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ട്രൂഡോ നേരിട്ട് അദ്ദേഹത്തെ കാണാനെത്തിയത്.

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും നിയമവിരുദ്ധമായ ലഹരിക്കടത്തും തടയുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു കാനഡ-മെക്‌സിക്കോ ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ജനുവരി 20ന് പുതിയ യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ആദ്യ ദിവസം തന്നെ നികുതി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


ഇതിനു പിന്നാലെ ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ ഗോള്‍ഫ് റിസോർട്ടായ 'മാർ-എ-ലാഗോ'യില്‍ നേരിട്ടെത്തുകയായിരുന്നു ട്രൂഡോ. അതിർത്തി പ്രശ്‌നങ്ങളും വ്യാപാര കുടിശ്ശികയും തീർത്തില്ലെങ്കില്‍ നേരത്തെ പ്രഖ്യാപിച്ച പോലെ കാനഡയുടെ ചരക്കുകള്‍ക്ക് വൻ നികുതി ചുമത്തുമെന്ന് ട്രംപ് കൂടിക്കാഴ്ചയിലും

ആവർത്തിച്ചു. എന്നാല്‍, ഇത്തരമൊരു നടപടി കനേഡിയൻ സമ്ബദ്ഘടനയെ സമ്ബൂർണമായി തകർക്കുമെന്നും നികുതി നീക്കം ഉപേക്ഷിക്കണമെന്നും ട്രൂഡോ അപേക്ഷിച്ചു.


ഇതോടെ ട്രംപ് സ്വരം മാറ്റി. 100 ബില്യൻ ഡോളർ അമേരിക്കയില്‍ നിന്ന് കൊള്ളയടിക്കാതെ താങ്കളുടെ രാജ്യത്തിന് അതിജീവിക്കാൻ കഴിയില്ലേയെന്ന് റിപബ്ലിക്കൻ പാർട്ടി നേതാവ് ട്രൂഡോയോട് ചോദിച്ചു. അങ്ങനെയാണെങ്കില്‍ 51-മത്തെ സംസ്ഥാനമായി കാനഡ അമേരിക്കയ്‌ക്കൊപ്പം ചേരണമെന്നും ട്രൂഡോയ്ക്ക് വേണമെങ്കില്‍ അവിടെ ഗവർണറാകാമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കില്‍ തീരുമാനത്തില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു അദ്ദേഹം.


കാനഡയില്‍ നിന്ന് വൻ തോതില്‍ അമേരിക്കയിലേക്ക് ലഹരി വസ്തുക്കള്‍ ഒഴുകുന്നതായാണ് ട്രംപ് ആരോപിക്കുന്നത്. 70 രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ അതിർത്തി വഴി യുഎസിലേക്കു കടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഇതിനു പുറമെയാണ് അമേരിക്കയ്ക്ക് നല്‍കാനുള്ള 100 ബില്യൻ വരുന്ന വ്യാപാര കുടിശ്ശിക അടിയന്തരമായി അടച്ചുതീർക്കണമെന്നും ട്രംപ് കാനഡയോട് ആവശ്യപ്പെടുന്നത്.


അതേസമയം, പാം ബീച്ചിലെ അത്യാഡംബര റിസോർട്ടാണ് 'മാർ-എ-ലാഗോ'. ഇവിടെ ട്രൂഡോ മൂന്നു മണിക്കൂറോളം തങ്ങിയതായാണു വിവരം. ട്രംപുമായുള്ള കൂടിക്കാഴ്ചയും മണിക്കൂറുകള്‍ നീണ്ടു. ഇരുവരും ഒന്നിച്ചു ഭക്ഷണവും കഴിച്ചാണു പിരിഞ്ഞത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക