കൊല്ലം ചെമ്മാംമുക്കില്‍ കാറിന് തീയിട്ട് ഭർത്താവ് ഭാര്യയെ കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്.
വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു.വാഹനം തടഞ്ഞു നിർത്തി പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കൊലപാതകത്തിനുശേഷം ഭർത്താവ് പത്മരാജൻ (60) ഓട്ടോ വിളിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കാറ്ററിങ് സർവീസ് നടത്തുകയാണ് പത്മരാജൻ.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസില്‍ നിന്നുള്ള വിവരം. കുറേ ദിവസമായി ഇവർ തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ലെന്നാണ് വിവരം. പത്മരാജൻ രണ്ടാമത് വിവാഹം ചെയ്തയാളാണ് അനില. ഇവർക്ക് സ്കൂള്‍ വിദ്യാർഥിയായ ഒരു കുട്ടിയുണ്ട്.
കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പത്മരാജൻ. ഭാര്യ നടത്തിയിരുന്ന ബേക്കറിയുടെ നടത്തിപ്പിലും സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്മരാജൻ ബേക്കറിയിലേക്ക് ചെന്നപ്പോള്‍ അവിടെ അനിലയുടെ സുഹൃത്തിനെ കണ്ടു. സുഹൃത്ത് കച്ചവട പങ്കാളിയാണെന്നാണ് അനില പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ ഇരുവരും തർക്കമായി. സുഹൃത്തുമായുള്ള കച്ചവടം പണം കൊടുത്ത് അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്നും പരിചയമുള്ളവർ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ട് അനിലയും ബേക്കറിയിലെ ജീവനക്കാരനായ സോണിയും കാറില്‍ വരുന്നതിനിടെ ചെമ്മാമുക്കില്‍ വെച്ച് പത്മരാജൻ ഒരു ഒംനി വാനില്‍ വരികയും കാർ തടഞ്ഞുനിർത്തുകയും ചെയ്തു. കയ്യില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ അനിലക്ക് മേല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീകൊളുത്തിയ ഉടൻ തന്നെ ഒപ്പം ഇരുന്ന സോണി ഡോർ തുറന്ന് പുറത്തിറങ്ങി ഓടി. ഇയാളുടെ കൈക്കും കാലിലുമാണ് പൊള്ളലേറ്റത്. ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിക്ക് പകരം ഭാര്യയുടെ സുഹൃത്തിനെയാണ് പത്മരാജൻ ലക്ഷ്യമിട്ടത് എന്നാണ് വിവരം.