Click to learn more 👇

ആ പെണ്‍കുട്ടി തട്ടിയെടുത്തത് 40,000 രൂപ; ദുരനുഭവം വെളിപ്പെടുത്തി നിര്‍മല്‍ പാലാഴി


 

ദുരനുഭവം പങ്കുവച്ച്‌ നടൻ നിർമല്‍ പാലാഴി. തന്റെ കൂടെ എത്തിയ രോഗിയെ സഹായിക്കുന്നതിനായി ആരോഗ്യപ്രവർത്തകയാണെന്ന് നടിച്ച്‌ കൂടെ കൂടിയ പെണ്‍കുട്ടിയാണ് നടനെ കബളിപ്പിച്ചത്.

ആ പെണ്‍കുട്ടി തന്റെ കയ്യില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തെന്നാണ് നിർമല്‍ പാലാഴി പറയുന്നത്.


തനിക്കുണ്ടായ ദുരനുഭവം ഫെയ്സ്ബുക്കിലൂടെയാണ് താരം പങ്കുവച്ചത്. നായയുടെ കടിയേറ്റ സുഹൃത്തുമായി മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ നഴ്സ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പെണ്‍കുട്ടിയാണ് നടന്റെ കയ്യില്‍ നിന്നും പണം തട്ടിയെടുത്തത്. രോഗിയെ ഒരുദിവസം മുഴുവൻ പരിചരിക്കാൻ കൂടെ നിന്ന പെണ്‍കുട്ടി ആ പരിചയത്തിന്റെ പുറത്ത് 40,000 രൂപ കടം ചോദിച്ചെന്നും അവരുടെ അവസ്ഥ പറഞ്ഞതുകൊണ്ട് നല്‍കിയെന്നുമാണ് നിർമല്‍ കുറിപ്പില്‍ പറയുന്നത്.


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


കുറച്ചു ദിവസം മുന്നേ എനിക്ക് ഉണ്ടായൊരു അനുഭവം ഒന്ന് ഇവിടെ എന്റെ പ്രിയപെട്ടവരുമായി പങ്ക് വെക്കുന്നു

ഈ നവംബർ 15 ന് വീട്ടിലെ കിണറ്റില്‍ ഒരു നയകുട്ടി വീഴുന്നു അതിനെ എടുക്കാനായി ഇറങ്ങിയ രാജേട്ടന്റെ കൈക്ക് നായകുട്ടി കടിക്കുന്നു, രാജേട്ടൻ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ മൂപ്പരുമായി എന്റെ സ്‌കൂട്ടറില്‍ മെഡിക്കല്‍ കോളേജില്‍ പോയി ഇഞ്ചക്ഷൻ എടുക്കുന്നു ശേഷം ഒരു മണിക്കൂർ ഒബ്സർവേഷനില്‍ ഇരിക്കുവാൻ പറയുന്നു, എനിക്ക് ആണെങ്കില്‍ അന്ന് വൈകുന്നേരം മലപ്പുറം ഒരു പ്രോഗ്രാമിന് പോവാൻ ഉണ്ടായിരിന്നു, എന്ത് ചെയ്യും എന്ന് ടെൻഷൻ അടിച്ചു നില്‍ക്കുമ്ബോ.. പിറകില്‍ നിന്നും ഒരു പെണ്‍കുട്ടി സാർ എന്ത് പറ്റി...? ഞാൻ അവരോട് നടന്ന കാര്യം പറഞ്ഞു യൂണിഫോം ഇട്ടിട്ടൊന്നും ഇല്ലെങ്കിലും കഴുത്തില്‍ ടാഗ് കെട്ടി നേഴ്സിങ് സ്റ്റാഫ് ആണെന്ന് അവർ സ്വയം പരിചയപ്പെടുത്തി. ചേട്ടൻ പൊയ്ക്കോ രാജേട്ടന്റെ അടുത്ത് ഞാൻ നിന്നോളാം എന്നവർ പറഞ്ഞപ്പോ എനിക്ക് തല്ക്കാലം വലിയൊരു ഉപകാരമായി എന്തേലും ആവശ്യം ഉണ്ടേല്‍ വിളിക്കാം എന്നും പറഞ്ഞു അവർ എന്റെ നമ്ബർ വാങ്ങി.


അന്ന് രാത്രി ഒരു 7,8 ആയപ്പോള്‍ അവർ എന്നെ വിളിച്ചു സാർ അവര് ഡിസ്ചാർജ് ആയിട്ടോ എന്ന് പറഞ്ഞു ഞാൻ അവരോടു ഒരുപാട് നന്ദിയും പറഞ്ഞു ബൈ പറഞ്ഞു. നവംബർ 28 ന് ഞാൻ പാലക്കാട് ധ്യാൻ, സിജുവിത്സൻപ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന "ഡിക്ടറ്റീവ് ഉജ്ജലൻ" എന്ന സിനിമയില്‍ ഒരു കുഞ്ഞു വേഷത്തില്‍ അവസരം കിട്ടിയപ്പോ വന്നതാണ് അന്ന് ഒരു 4 30 ന് ഈ കുട്ടി വിളിക്കുന്നു. സാർ ഞാൻ അന്ന് സാറിനെ ഹെല്‍പ്പ് ചെയ്ത...... ആണ് സാറെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുതെ.. എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാൻ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം. ഞാൻ പറഞ്ഞു മോളെ ഞാൻ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുമ്ബോ ചെയ്യുന്നു എന്നല്ലാതെ നിങ്ങള്‍ വിചാരിക്കുന്നത് പോലെ എന്റെ കയ്യില്‍ ഒരുപാട് പൈസയൊന്നും ഇല്ല മാത്രമല്ല ഉള്ളതെല്ലാം എടുത്ത് ഒരു വീട് ഉണ്ടാക്കുന്നതിന്റെ കഷ്ടപ്പാടിലും ആണ്. പക്ഷെ അവർ വീണ്ടും വീണ്ടും പറഞ്ഞപ്പോ ഒരു ആരോഗ്യ പ്രവർത്തകയോട് ഇല്ല എന്ന് പറയുവാൻ എന്റെ മനസ്സ് അനുവദിച്ചില്ല കാരണം അവരുടെ ദാനമാണ് എന്റെ ജീവിതം മാത്രമല്ല അവർ ഒരു നേഴ്സ് ആണന്നാണ് പറഞ്ഞത്, എന്നെ നോക്കിയ നേഴ്സ്മാരുടെ ഒരു ഗ്രുപ്പ് എനിക്ക് ഉണ്ട് "എന്റെ മാലാഖ കൂട്ടം" പിന്നെ വേറെ ഒന്നും ചിന്തിക്കാതെ ഞാൻ ക്യാഷ് അയച്ചു കൊടുത്തു. 10,20 30 40 മിനിട്ടുകള്‍ കടന്ന് പോയി ക്യാഷ് തന്നില്ല വിളിച്ചു നോക്കിയപ്പോള്‍ എന്നെ ബ്ലോക്ക് ചെയ്തു കളഞ്ഞു.


മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ Dr shameer സാറുമായി അടുത്ത ബന്ധമുള്ളത് കൊണ്ട് വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങനെ ഒരാള്‍ അവിടെ വർക്ക് ചെയ്യുന്നില്ല എന്നറിഞ്ഞു. സങ്കടവും ദേഷ്യവും വന്ന ഞാൻ പോലിസ് സൗഹൃദം വച്ചു ഉടൻ തന്നെ പരാതി കൊടുത്തു. പന്തിരാങ്കാവ് പോലിസ് സ്റ്റേഷനിലെ ഓഫീസറും പ്രിയ സുഹൃത്തുമായ രഞ്ജിഷ്, മെഡിക്കല്‍ കോളേജ് സ്റ്റേഷൻ, സൈബർ സെല്‍ ബിജിത്ത് ഏട്ടൻ,അവസാനം അസിസ്റ്റന്റ് കമീഷണർ സിദ്ധിക്ക് സാർ, അങ്ങനെ എനിക്ക് പറ്റാവുന്ന ആളുകളെയെല്ലാം ഞാൻ വിളിച്ചു. കാരണം, എന്നെ പറ്റിച്ചു അതും ഞാൻ അങ്ങേ അറ്റം സ്നേഹിക്കുന്ന ആളുകളുടെ പേരും പറഞ്ഞു അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.


അവസാനം മെഡിക്കല്‍ കോളേജില്‍ ആളെ മനസ്സിലാക്കാൻ ഷമീർ സാറിലൂടെ എനിക്ക് കഴിഞ്ഞു അവർ പെയിൻ ആന്റ് പാലിയേറ്റീവില്‍ താത്കാലികമായി ജോലി ചെയ്യുന്ന ഇങ്ങനെയുള്ള ക്രിമിനല്‍ ഏർപ്പാട് ചെയ്യുന്ന ഒരാളാണെന്ന് മനസ്സിലായി (അറിഞ്ഞത് മുഴുവനായി എഴുതുന്നില്ല )മെഡിക്കല്‍ കോളേജില്‍ കാണിക്കാൻ വരുന്ന ആളുകളുടെ സാമ്ബത്തിക സ്ഥിതി നമ്മള്‍ക്ക് എല്ലാവർക്കും മനസ്സിലാവും അവരെ വരെ പറ്റിച്ചു ജീവിക്കുന്ന ഇങ്ങനെയുള്ള ആളുകളെ മനസ്സിലാക്കി മാറ്റി നിർത്തുക തന്നെ വേണം


പോലിസ് സഹായത്താല്‍ കുറച്ചു ദിവസം കഴിഞ്ഞണെങ്കിലും അവരുടെ കയ്യില്‍ നിന്നും ഇന്നലെ എനിക്ക് എന്റെ പൈസ കിട്ടി പൈസ കിട്ടിയെങ്കിലും ഒന്ന് എനിക്ക് നഷ്ടമായി ഒരാള്‍ ഒരു സഹായം ചോദിച്ചു വിളിക്കുമ്ബോള്‍ അവരെ സഹായിക്കാൻ ഉള്ളൊരു മനസ്സ് അത് എനിക്ക് എന്നെന്നേക്കുമായി നഷ്ടമായി . ഇതിലും ഡീറ്റയില്‍ ആയി എഴുതണം എന്നുണ്ടായിരുന്നു വായിക്കുന്നവർക്ക് ബോറടിക്കുന്നത് കൊണ്ട് ഇവിടെ നിർത്തുന്നു. "വീട്ടില്‍ പട്ടിണിയാണെങ്കിലും പ്രിയപെട്ടവരുടെ ജീവന് വേണ്ടി ദിവസവും മെഡിക്കല്‍ കോളേജ് ആശ്രയിക്കുന്ന ആയിരങ്ങളും അവരെ സുശ്രൂഷിക്കാൻ ജീവിതത്തിന്റെ നല്ലൊരു സമയവും മാറ്റിവെക്കുന്ന മനുഷ്യ രൂപമുള്ള ദൈവങ്ങളും ഉള്ള ഇവിടെനിന്നും ഇങ്ങനെയുള്ള കള്ള നാണയങ്ങളെ തിരിച്ചറിയാൻ നമുക്ക് പറ്റട്ടെ.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക