ട്രിപ്പ് ബുക്ക് ചെയ്യാനായി ഉയർന്ന ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും ഓണ്‍ലൈൻ ടാക്സി ആപ്പുകള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ ടാക്സി ആപ്പുകള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ).
ഓണ്‍ലൈൻ ടാക്സി ആപ്പുകളായ ഓല, ഊബർ, എന്നിവരോടാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിൻ്റെ നിർദ്ദേശാനുസരണം സിസിപിഎ വിശദീകരണം തേടിയിരിക്കുന്നത്.
ടാക്സി ആപ്പുകളോട് അവർ നിരക്ക് നിർണയിക്കുന്ന രീതി വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എക്സില്‍ ആണ് ഇതുസംബന്ധിച്ച് ആദ്യമായി ഒരു ഉപഭോക്താവ് പരാതി നല്‍കിയിരുന്നത്.
ഒരേ ദൂരത്തിലേക്ക് ഒരേ സമയം ഐ ഫോണില്‍ നിന്നും ആൻഡ്രോയിഡ് ഫോണില്‍ നിന്നും ബുക്ക് ചെയ്യുന്ന യാത്രകള്‍ക്ക് വ്യത്യസ്ത നിരക്കുകളാണ് ടാക്സി ആപ്പുകള്‍ ഈടാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു യുവാവിൻ്റെ എക്സിലെ പോസ്റ്റ്. ഇതിൻ്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഇതോടെ നിരവധി പേർ സമാന പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഇതില്‍ ഇടപെടുകയായിരുന്നു. എന്നാല്‍, എവിടെ നിന്ന്, എങ്ങോട്ട്, ഏത് സമയത്ത് എന്നത് മാത്രമാണ് നിരക്ക് നിർണയിക്കാൻ തങ്ങള്‍ പരിഗണിക്കുന്നത് എന്നാണ് ഊബറിൻ്റെ നിലപാട്. സംഭവത്തില്‍ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സിസിപിഎയോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.