Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/01/2025)


 


2025 | ജനുവരി 8 | ബുധൻ | ധനു 24 


◾  അറുപത്തിമൂന്നാമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായെത്തും.


◾  അറുപത്തിമൂന്നാമത്‌ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


◾  കളിക്കുന്നതിനിടെ തെരുവ്‌നായയെ കണ്ട് ഭയന്നോടിയ നാലാംക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പാനൂര്‍ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസല്‍ (9) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ.എല്‍.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് ഫസല്‍.


◾  വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എന്‍ എം വിജയന്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദം അന്വേഷിക്കാന്‍ കെ പി സി സി ചുമതലപ്പെടുത്തിയ സമിതി ഇന്ന് വയനാട്ടിലെത്തും. അന്വേഷണ സമിതി ഇന്ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഡി സി സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.


◾  ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വയനാട്ടിലേത് പാര്‍ട്ടി കാര്യമാണ്. എല്ലാം സംസാരിച്ചു ഒതുക്കിയതാണ്. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല. കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും അതില്‍ പാര്‍ട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.


◾  വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എന്‍ എം വിജയന്റെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. എന്തെങ്കിലും രേഖകള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. കയ്യക്ഷരം പരിശോധിക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കയ്യക്ഷരം വിജയന്റേത് തന്നെയാണോ എന്നറിയാന്‍ ഔദ്യോഗിക രേഖകള്‍ പരിശോധിക്കും.


◾  പെരിയ ഇരട്ടക്കൊലക്കേസില്‍ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരുപങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് ശേഷം എ.കെ.ജി. സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾  പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല പെട്ടി വിവാദവുമായി ബന്ധപ്പെട്ട് എന്‍എന്‍ കൃഷ്ണദാസിന് താക്കീത് നല്‍കി സിപിഎം. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കൃഷ്ണദാസിന്റെ പ്രസ്താവനയെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.



◾  സിപിഎം സമ്മേളനത്തിന് പിരിച്ച ഫണ്ട് വെട്ടിച്ചെന്ന കേസില്‍ സിപിഎം വിട്ട് ബിജെപിയിലെത്തിയ മധു മുല്ലശ്ശേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. സി.പി.എം. ഏരിയ സമ്മേളനത്തിനായി പിരിച്ച ഫണ്ട് വെട്ടിച്ചു എന്ന പരാതിയിലാണ് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരി മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. മധു മുല്ലശ്ശേരി ഇപ്പോള്‍ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.


◾  പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കെഎഫ്‌സി മാനേജ്മെന്റ്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കെഎഫ്‌സിയുടെ നിക്ഷേപ തീരുമാനങ്ങളെല്ലാം കെഎഫ്‌സി ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണെന്നും മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആര്‍ബിഐയുടെയും സെബിയുടെയും അംഗീകാരമുള്ള ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണ് അനില്‍ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപം നടത്തിയതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.


◾  പിവി അന്‍വറിനെതിരെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് രംഗത്ത്. നിലമ്പൂരിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അന്‍വറിനെ കണ്ടിട്ടില്ലെന്നും യുഡിഎഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾  തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടര്‍ക്കിഷ് വിമാനം കൊളംബോയിലെ മോശം കാലാവസ്ഥ കാരണം ഇന്നലെ രാവിലെ 6.50 ന്  തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെര്‍മിനലില്‍ ഇറക്കി. ടര്‍ക്കിഷ് വിമാനത്തിലുണ്ടായിരുന്ന 299 പേരേയും ഹോട്ടലിലേക്ക് മാറ്റിയിരുന്നു.


◾  മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്റെ ഭാഗമായ വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിനില്‍  നാഷണല്‍ സര്‍വീസ് സ്‌കീമും ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറ കണ്ണുകള്‍ പകര്‍ത്തും. തദ്ദേശഭരണ വകുപ്പും ശുചിത്വ മിഷനുമായി ചേര്‍ന്നാണ് എന്‍.എസ്.എസ്. ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്.


◾  പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 1340 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ 2861 പരിശോധനകള്‍ കൂടാതെയാണിത്. 109 പ്രത്യേക സ്‌ക്വാഡുകളാണ് പുതുവത്സര വിപണിയില്‍ പരിശോധനകള്‍ നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 21 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി മന്ത്രി അറിയിച്ചു.


◾  പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എംഎല്‍എയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് വീണ ജോര്‍ജ് അറിയിച്ചു. ഉമ തോമസ് ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍  ഇരുന്നെന്നും ഇന്‍ഫെക്ഷന്‍ കൂടിയിട്ടില്ല എന്നത് വളരെ ആശ്വാസകരമാണെന്നും വീണ ജോര്‍ജ് പ്രതികരിച്ചു. അടുത്ത ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവില്‍ തുടരും.


◾  പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നല്‍കുന്നതടക്കം നിര്‍ദേശങ്ങളുമായി സിപിഐ സംസ്ഥാന നേതൃത്വം. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് 33 വര്‍ഷത്തിനൊടുവില്‍ മദ്യപാനം സംബന്ധിച്ച നിലപാട് തിരുത്തുന്നത്. പ്രവര്‍ത്തകര്‍ക്ക് മദ്യപിക്കാം, എന്നാല്‍ അമിതമാവരുതെന്നാണ് നിര്‍ദേശം.


◾  തിരൂര്‍ ബി.പി. അങ്ങാടി നേര്‍ച്ചയ്ക്കിടെ പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആന ഇടഞ്ഞു. രാത്രി 12.30 ഓടെ പെട്ടിവരവ് ജാറത്തിന് മുന്നില്‍ നേര്‍ച്ചയെത്തിയപ്പോഴാണ് ആനയിടഞ്ഞത്. 17 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2.15 ഓടെയാണ് ആനയെ തളച്ചു.


◾  എറണാകുളം ജില്ലയില്‍ നെടുമ്പാശേരിക്കടുത്ത് കരിയാട് നിന്നും എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേര്‍ പിടിയിലായി. ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേല്‍ച്ചേരി മകം വീട്ടില്‍ ആഞ്ജല (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 100 ഗ്രാം എംഡിഎംഎ കണ്ടെത്തി.


◾  കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്നും 18,000 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടിയതായി പൊലീസ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പൊലീസ് നടത്തിയ പരിശോധനയിലാണ് വന്‍ വ്യാജ ഡീസല്‍ ശേഖരം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എ സി പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്.


◾  കൊല്ലം പടപ്പക്കരയിലെ അമ്മയേയും മുത്തച്ഛനേയും കൊന്ന കേസിലെ പ്രതി അഖിലിനെ കുണ്ടറ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതിയെ കൊലപാതകം നടന്ന പടപ്പക്കരയിലെ വീട്ടിലും അമ്മയുടെ മൊബൈല്‍ ഫോണ്‍ വിറ്റ കൊട്ടിയത്തെ കടയിലും എത്തിച്ച് തെളിവെടുത്തു. കൊലപാതകം നടത്തിയ രീതി പ്രതി പൊലീസിന് വിവരിച്ചു നല്‍കി. 2024 ഓഗസ്റ്റിലാണ് അഖില്‍ അമ്മ പുഷ്പലതയെയും മുത്തച്ഛന്‍ ആന്റണിയെയും കൊലപ്പെടുത്തിയത്.


◾  കേരളത്തിന് മുകളിലൂടെ ഇന്നലെ രാത്രി 7.21 നും 7.28 നും ഇടയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം പറന്നു. നിരവധിപ്പേര്‍ നിലയം സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇന്ന് പുലര്‍ച്ചെ 5.21 നും നാളെ പുലര്‍ച്ചെ 6.07 നും അന്താരാഷ്ട്ര ബഹിരാകാശ നിലയം വീണ്ടുമെത്തും.


◾  മലയാളിയായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവില്‍ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിനോദ് ചന്ദ്രന്‍. ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് വിനോദ് ചന്ദ്രനെ നിയമിച്ച് ഉത്തരവിറങ്ങും.


◾  ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍. നിലവില്‍ എല്‍പിഎസ് സി മേധാവിയായ വി നാരായണന്‍ കന്യാകുമാരി സ്വദേശിയാണ്. ഇത് ഏറെ നിര്‍ണായകമായ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ണ്ടുവര്‍ഷത്തേക്കാണ് നിയമനം. നാഗര്‍കോവില്‍ സ്വദേശിയാണ്.


◾  ബിഹാറിലെ ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം കണ്ടെത്തി. തലസ്ഥാനമായ പാറ്റ്‌നയിലെ മാര്‍ക്കറ്റിലാണ് 500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ശിവക്ഷേത്രം കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശത്തേക്ക് ഭക്തര്‍ ഒഴുകിയെത്തി. പുരാതന ശിവലിംഗവും രണ്ടു കാല്‍പ്പാദങ്ങളുടെ വിഗ്രഹവുമാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


◾  കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്‍ ആധിപത്യം സ്ഥാപിച്ച ചാമരാജ് നഗറിലെ തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയില്‍ വീരപ്പന്‍ ആധിപത്യം സ്ഥാപിച്ച 22 കിലോമീറ്റര്‍ ദൂരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. വീരപ്പന്റെ മരണത്തിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് കര്‍ണാടക വനംവകുപ്പിന്റെ തീരുമാനം. വീരപ്പന്റെ ജന്മഗ്രാമമായ ഗോപിനാഥനില്‍ നിന്ന് ആരംഭിക്കുന്ന സഫാരി, തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലെ ഹൊഗ്ഗെനക്കല്‍ വെള്ളച്ചാട്ടത്തില്‍ അവസാനിക്കും. മുതിര്‍ന്നവര്‍ക്ക് 500 രൂപയും കുട്ടികള്‍ക്ക് 300 രൂപയുമായിരിക്കും ഫീസ്.  


◾  രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. വിനോദസഞ്ചാരികള്‍ കൂടുതലായി വരുന്ന സമയമായതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കേരള -കര്‍ണാടക അതിര്‍ത്തിയില്‍ നിരീക്ഷണം കര്‍ശനമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.


◾  എച്ച്എംപി വൈറസ് ബാധിച്ച് കര്‍ണാടകയിലെ യെലഹങ്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് രോഗമുക്തനായി. കുട്ടി ആശുപത്രി വിട്ടു. ഇതോടെ കര്‍ണാടകത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായി. നിലവില്‍ കര്‍ണാടകയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.


◾  അന്തരിച്ച മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് സ്മൃതിമണ്ഡപം നിര്‍മിക്കാന്‍ ഇടം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ രാജ്ഘട്ട് കോംപ്ലക്‌സിലെ രാഷ്ട്രീയ സ്മൃതി സ്ഥലിലാകും സ്മൃതിമണ്ഡപം. സ്മൃതിമണ്ഡപമൊരുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശര്‍മിഷ്ഠ മുഖര്‍ജി നന്ദി അറിയിച്ചു.


◾  2025-26 വര്‍ഷത്തില്‍ സൈനിക് സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ്, ഒന്‍പതാം ക്ലാസ് പ്രവേശനത്തിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചത്. ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് പ്രവേശനം. സൈനിക സ്‌കൂളുകളില്‍ റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും പഠനം.


◾  ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. തന്റെ അവസാനത്തെ വാര്‍ത്താ സമ്മേളനമാണിതെന്നും ശിഷ്ടകാലം അഞ്ച് മാസം ഹിമാലയത്തില്‍ ധ്യാനമിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി


◾  നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 126 ആയി. 188 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.


◾  ഇന്ത്യയില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയുടെ വികസനത്തിനായി മൈക്രോസോഫ്റ്റ് 3 ബില്യണ്‍ യുഎസ് ഡോളര്‍ അഥവാ  25,700 കോടി രൂപ നിക്ഷേപിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സത്യ നാദെല്ല.  2030-ഓടെ ഇന്ത്യയില്‍ 10 ദശലക്ഷം പേരെ നിര്‍മിത ബുദ്ധി നൈപുണ്യത്തില്‍ പരിശീലിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


◾  കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവതാരം രാഹുല്‍ കെ.പി. ക്ലബ്ബ് വിട്ടു. കേരളാ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. പെര്‍മെനന്റ് ട്രാന്‍സ്ഫറിലൂടെയാണ് താരം ഒഡിഷ എഫ്.സിയില്‍ എത്തിയത്. 


◾  രാജ്യത്തെ പ്രമുഖ ജുവലറി ഗ്രൂപ്പുകളിലൊന്നായ കല്യാണ്‍ ജുവലേഴ്‌സിന് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സംയോജിത വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 39 ശതമാനം വര്‍ധന. ഇന്ത്യ ബിസിനസില്‍ നിന്നുള്ള  വരുമാനത്തില്‍ 41 ശതമാനം വര്‍ധനയുണ്ടായി. സെയിം സ്റ്റോര്‍ സെയില്‍സ് വളര്‍ച്ചയില്‍ കഴിഞ്ഞ പാദത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. ഇക്കാലയളവില്‍ 24 കല്യാണ്‍ ഷോറൂമുകള്‍ രാജ്യത്തിനകത്ത് തുറന്നു. കമ്പനിയുടെ മൊത്തം ബിസിനസ് വരുമാനത്തിന്റെ 11 ശതമാനം ഗള്‍ഫ് ബിസിനസില്‍ നിന്നാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള വരുമാനം ഇക്കാലയളവില്‍ 22 ശതമാനം വര്‍ധിച്ചു. കല്യാണിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ക്യാന്‍ഡിയര്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 89 ശതമാനം വരുമാന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ ക്യാന്‍ഡിയര്‍ 23 ഷോറൂമുകള്‍ തുറന്നു. കഴിഞ്ഞ പാദത്തില്‍ കല്യാണ്‍ ക്യാന്‍ഡിയര്‍ ഫോര്‍മാറ്റുകളിലായി 46 പുതിയ ഷോറൂമുകള്‍ തുറന്നതോടെ 2024 ഡിസംബര്‍ 31 വരെ കല്യാണിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 349 ആയി. ഇതില്‍ 253 ഷോറൂമുകള്‍ ഇന്ത്യയിലും 36 എണ്ണം ഗള്‍ഫ് രാജ്യങ്ങളിലും ഒരെണ്ണം യു.എസിലുമാണ്. കാന്‍ഡിയര്‍ ഷോറൂമുകളുടെ എണ്ണം മൊത്തം 59 ആയി.


◾  കൂമന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ മാസം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ ഇ4 എക്സ്പീരിമെന്റ്‌സും നാദ് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആര്‍ മെഹ്താ, ജതിന്‍ എം സേതി, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'അടുത്തെത്തുമ്പോള്‍ മങ്ങുന്നു' എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വന്നത്. ഹക്കീം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍.


◾  സംവിധായകനും നടനുമായ ജോജു ജോര്‍ജ്ജ് ഒരുക്കിയ ചിത്രം 'പണി' ഇനി ഒടിടിയില്‍. മികച്ച ബോക്സോഫീസ് കളക്ഷനോടെ തിയേറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പിന്നിടുകയുണ്ടായി. ജനുവരി 16 മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കും. ഹെവി ആക്ഷന്‍ പാക്ക്ഡ് ഫാമിലി എന്റര്‍ടെയ്നറായി എത്തിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനായി എത്തുകയുണ്ടായി. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തിയ അഭിനയ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. താരങ്ങളായ സാഗര്‍ സൂര്യ, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.


◾  അക്ഷരക്കൂട്ടില്‍ ഒതുങ്ങാത്ത അനന്തതയാണ് ലങ്ക. ലങ്കയെ എഴുതിയോ വായിച്ചോ ഫലിപ്പിക്കുക എളുപ്പമല്ല. ലങ്കാപര്യടനം ഒരു പാഴ്‌ച്ചെലവല്ല, തീര്‍ച്ച. ലങ്കയ്ക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെയും സാംസ്‌കാരികാധിനിവേശചര്‍ച്ചകളുടെയും കാലത്ത് ലങ്കയെ ആര്‍ക്കും മാറ്റിനിര്‍ത്താനാവില്ല. അനുഭാവിച്ചും പ്രതിഭാവിച്ചും നമ്മോടൊപ്പം ലങ്കാധിപനും ലങ്കയുമുണ്ടാവും. രാവണന്‍, വിഭീഷണന്‍, മണ്ഡോദരി എന്നിവരുടെ കാഴ്ചപ്പാടുകളിലൂടെ രാമ-രാവണ യുദ്ധത്തിന്റെ പുതിയ മാനങ്ങള്‍ അവതരിപ്പിക്കുന്ന നോവലിന്റെ മാതൃഭൂമിപ്പതിപ്പ്. 'ലങ്ക'. കാവാലം ബാലചന്ദ്രന്‍. മാതൃഭൂമി. വില 297 രൂപ.


◾  ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് 2024 ല്‍ ഇന്ത്യയില്‍ ശക്തമായ വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം വിറ്റ ബൈക്കുകള്‍ അവരുടെ മുന്‍കാല വില്‍പ്പന റെക്കോഡുകളെല്ലാം തകര്‍ത്തു. കഴിഞ്ഞ വര്‍ഷം, റോയല്‍ എന്‍ഫീല്‍ഡ് 8,57,378 യൂണിറ്റുകള്‍ വിറ്റു, ഇത് 2023ല്‍ വിറ്റ ബൈക്കുകളേക്കാള്‍ നാല് ശതമാനം കൂടുതലാണ്. 2023ല്‍ 8,22,295 യൂണിറ്റ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോട്ടോര്‍സൈക്കിളുകളില്‍ 350 സിസി മോഡലുകളും ഉള്‍പ്പെടുന്നു. ഗറില്ല 450, ഹിമാലയന്‍ അഡ്വഞ്ചര്‍ ബൈക്ക് സെഗ്മെന്റില്‍ മൊത്തം 27,420 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. റോയല്‍ എന്‍ഫീല്‍ഡിന്റെ 500-800 സിസി വിഭാഗത്തെക്കുറിച്ച് പറയുമ്പോള്‍, വാഹന നിര്‍മ്മാതാക്കള്‍ ഈ വിഭാഗത്തിലെ 33,152 യൂണിറ്റുകളുടെ വില്‍പ്പന 47 ശതമാനം വര്‍ധിപ്പിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ കഴിഞ്ഞ 12 വര്‍ഷത്തെ വില്‍പ്പന റിപ്പോര്‍ട്ട് പരിശോധിച്ചാല്‍, 2024 എന്ന കലണ്ടര്‍ വര്‍ഷം വാഹന നിര്‍മ്മാതാവ് എട്ട് ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിച്ച മൂന്നാം വര്‍ഷമാണ്. 2018ലെ ഏറ്റവും മികച്ച വില്‍പ്പന കണക്കും കമ്പനി മറികടന്നു.


◾  വിഷാദ രോഗത്തിന് മികച്ച ചികിത്സാ രീതി വികസിപ്പിച്ച് ഗവേഷകര്‍. സെന്റ്. ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വാഗസ് നാഡിയെ ഉത്തേജിപ്പിക്കുന്നതിലൂടെ കഠിനമായതും ദീര്‍ഘകാലവുമായ വിഷാദരോഗമുള്ളവരില്‍ മികച്ച ഫലപ്രാപ്തി ഉണ്ടാക്കുന്നതായി കണ്ടെത്തി. കൂടാതെ തെറാപ്പി ചെയ്തു ഒരു വര്‍ഷത്തിന് ശേഷം അവരുടെ മാനസികാവസ്ഥ, ജീവിത നിലവാരം, ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള കഴിവ് എന്നിവ ഗണ്യമായി മെച്ചപ്പെട്ടുവെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ അവയവ വ്യവസ്ഥകളുമായും മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള തലച്ചോറിലെ വിവിധ ഭാഗങ്ങളുമായും ബന്ധമുള്ള വാഗസ് നാഡിയുടെ ഉത്തേജനം വ്യക്തികളില്‍ വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ കടുത്ത വിഷാദരോഗ ബാധിതരും മരുന്നുകളിലൂടെയും മറ്റ് സമീപനങ്ങളിലൂടെയും വിഷാദരോഗത്തെ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയാത്തവരുമായ 500 പേരാണ് പഠനത്തിന്റെ ഭാഗമായത്. പേസ് മേക്കറിന് സമാനമായ ഉപകരണം അവരില്‍ ഘടിപ്പിച്ചുകൊണ്ട് വാഗസ് നാഡിയെ ഉത്തേജിപ്പിച്ചു. ഇതിന് പിന്നാലെ വൈദ്യുതി സ്പന്ദനങ്ങള്‍ മാനസികാവസ്ഥ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിലേക്ക് അയച്ചു. 12 മാസത്തെ ട്രയല്‍ കാലഘട്ടത്തില്‍ ഓരോ മൂന്ന് മാസത്തിനിടയിലും ഇവരുടെ ജീവിത നിലവാരവും ദൈംദിന ജീവിത ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള കഴിവും വിഷാദ ലക്ഷണങ്ങളും വിലയിരുത്തി. പരീക്ഷണത്തില്‍ പങ്കെടുത്ത വലിയൊരു വിഭാഗത്തിനും വിഷാദലക്ഷണങ്ങള്‍ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. ചിലര്‍ രോഗമുക്തരായെന്നും ഗവേഷകര്‍ വിശദീകരിച്ചു. എന്നാല്‍ ഫലപ്രാപ്തി എത്രത്തോളം നിലനില്‍ക്കുമെന്നും പങ്കെടുത്തവര്‍ക്ക് എത്രത്തോളം പ്രയോജനം ലഭിക്കുമെന്നും നിര്‍ണയിക്കുന്നതിന് നാല് വര്‍ഷം കൂടി നിരീക്ഷണം തുടരേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു..


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക