ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാർക്കുള്ള വിസ നിയമത്തില്‍ സുപ്രധാന മാറ്റം വരുത്തി സൗദി അറേബ്യ
14 രാജ്യങ്ങളെ മള്‍ട്ടിപ്പിള്‍ എൻട്രി വിസകളില്‍ നിന്ന് സിംഗില്‍ എൻട്രി വിസയിലേക്ക് പരിമിതപ്പെടുത്തിയാണ് സൗദിയുടെ പുതിയ മാറ്റം.
2025 ഫെബ്രുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഇന്ത്യയില്‍ നിന്നുളള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ദീർഘകാല സന്ദർശന വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന അനധികൃത ഹജ്ജ് തീർഥാടകർ ഉണ്ടാക്കുന്ന ആശങ്കകള്‍ പരിഹരിക്കാൻ കൂടിയാണ് സൗദിയുടെ പുതിയ നീക്കം.
അള്‍ജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, മൊറോക്കോ, നൈജീരിയ, പാകിസ്ഥാൻ, സുഡാൻ, ടുണീഷ്യ, യെമൻ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം, ബിസിനസ്, കുടുംബ സന്ദർശനങ്ങള്‍ക്കുള്ള ഒരു വർഷത്തെ മള്‍ട്ടിപ്പിള്‍ എൻട്രി വിസകള്‍ സൗദി ഭരണകൂടം അനിശ്ചിതകാലത്തേക്ക് നീക്കിവച്ചു.
ഈ 14 രാജ്യങ്ങളിലെ പൗരന്മാർക്ക് സിംഗിള്‍ എൻട്രി വിസകള്‍ മാത്രമാണ് അപേക്ഷിക്കാൻ സാധിക്കൂ. ഇതിന് 30 ദിവസത്തെ കാലാവധി മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഹജ്ജ്, ഉംറ, ഡിപ്ലോമാറ്റിക്ക്, റെസിഡൻസി വിസകളെ ഇത് ബാധിക്കില്ല. മള്‍ട്ടിപ്പിള്‍ എൻട്രി വിസകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ സിംഗിള്‍ എൻട്രി വിസകളിലേക്ക് പരിമിതപ്പെടുത്തിയത്. ചിലർ മള്‍ട്ടിപ്പിള്‍ എൻട്രി വിസ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കുകയും പിന്നീട് ശരിയായ അനുമതിയില്ലാതെ ജോലി ചെയ്യുന്നതിനോ ഹജ്ജ് നിർവഹിക്കുന്നതിനോ അധികമായി താമസിക്കുന്നു.
പുതിയ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രവാസികളെയാണ്. ഒരു വർഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എൻട്രി വിസകള്‍ ഉപയോഗിച്ചാണ് പ്രവാസി കുടുംബങ്ങള്‍ സൗദിയിലേക്ക് എത്തിയിരുന്നത്. ഈ വിസകളില്‍ എത്തുന്നവർക്ക് മൂന്ന് മാസം വരെ തുടർച്ചയായി രാജ്യത്ത് നില്‍ക്കാൻ സാധിക്കും. പിന്നീട് ഓണ്‍ലൈൻ വഴിയോ സൗദിക്ക് പുറത്ത് പോയി വന്നോ വിസ പുതുക്കാൻ സാധിക്കും. ഇങ്ങനെ ഒരു വർഷം വരെ സൗദിയില്‍ തുടരാമായിരുന്നു. എന്നാല്‍ ഈ വിസ ഇനി മുതല്‍ ലഭ്യമാകില്ല.