പി.സി ജോർജിനെതിരായ വിദ്വേഷ പരാമർശക്കേസില്‍ പരാതിക്കാർക്ക് ഭീഷണി. ബിജെപി-ബിഎംഎസ് നേതാവ് ഗിരീഷ് വാഗമണ്‍ ആണ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പരാതിക്കാരായ യൂത്ത് ലീഗ് നേതാക്കള്‍ വീണ്ടും പരാതി നല്‍കിയത്.
ഈരാറ്റുപേട്ട പൊലീസിലാണ് സ്ക്രീൻ ഷോട്ട് അടക്കം കാണിച്ച് പരാതി നല്‍കിയത്. വാട്‌സ്‌ആപ്പ് സ്റ്റാറ്റസിലൂടെയാണ് വാഗമണ്‍ ഗിരീഷ് ഭീഷണി മുഴക്കിയത്. 'പി.സി ജോർജ് എന്ന ആളെ ഒതുക്കാൻ ഇറങ്ങിയവർ ഓർത്തോ, തിരിച്ചു അടി ഉറപ്പ് എന്നാണ്'- അദ്ദേഹം എഴുതിയിരിക്കുന്നത്.
യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തിരുന്നത്.
ചാനല്‍ ചർച്ചയിലാണ് കടുത്ത വിദ്വേഷപരാമർശം പി.സി ജോർജ് നടത്തിയത്.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതുടർന്ന് ഒളിവില്‍പോയ പി.സി ജോർജ് കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയത്. കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. വൈദ്യപരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം പി.സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പി.സി ജോർജ് കോടതിയില്‍ ജാമ്യ ഹർജി നല്‍കിയത്.