Click to learn more 👇

കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള കാനഡയുടെ പുതിയ നടപടികള്‍ ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; വിസ എപ്പോള്‍ വേണമെങ്കിലും റദ്ദാക്കിയേക്കും.. പുതിയ നിയമം ഇങ്ങനെ


 

കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള കാനഡയുടെ പുതിയ നടപടികള്‍ ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി. കനേഡിയന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, കുടിയേറ്റക്കാര്‍ എന്നിവരുടെ വിസ സ്റ്റാറ്റസ് എപ്പോള്‍ വേണമെങ്കിലും മാറ്റാന്‍ തടസമില്ലാത്ത അധികാരം നല്‍കുന്നതാണ് പുതിയ നടപടി.


ഇത് ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ജോലിക്കും താമസാനുമതിക്കും അപേക്ഷിക്കുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കും. പുതിയ നിയമങ്ങള്‍ ഫെബ്രുവരി ആദ്യം മുതലാണ് പ്രാബല്യത്തില്‍ വന്നത്. പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് ആണ് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായത്. ഇത് പ്രകാരം ഇലക്‌ട്രോണിക് യാത്രാ അനുമതികള്‍, താല്‍ക്കാലിക റസിഡന്റ് വിസകള്‍ എന്നിവ നിരസിക്കാനുള്ള അധികാരം ഇപ്പോള്‍ കനേഡിയന്‍ അതിര്‍ത്തി ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമാണ്.


അതായത് അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഇത്തരം രേഖകള്‍ റദ്ദാക്കാന്‍ കഴിയും. ഇതില്‍ വര്‍ക്ക് പെര്‍മിറ്റുകളും വിദ്യാര്‍ത്ഥി വിസകളും ഉള്‍പ്പെടുന്നു. പെര്‍മിറ്റുകളും വിസകളും നിരസിക്കുന്നതിന് പാലിക്കേണ്ട ചില മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. അംഗീകൃത താമസ കാലയളവ് അവസാനിച്ചതിന് ശേഷം ഒരു വ്യക്തി കാനഡ വിടുമെന്ന് ഒരു ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടില്ലെങ്കില്‍, കാനഡയില്‍ താമസിക്കുന്ന സമയത്ത് തന്നെ അവര്‍ക്ക് പ്രവേശനം നിരസിക്കാനോ പെര്‍മിറ്റ് റദ്ദാക്കാനോ കഴിയും.

അത്തരം തീരുമാനമെടുക്കാനുള്ള വിവേചനാധികാരം പൂര്‍ണ്ണമായും ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമാണ്. 


അതേസമയം ഈ പുതിയ നിയമങ്ങളും ചട്ടങ്ങളും നിരവധി അനിശ്ചിതത്വങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. നിലവില്‍ താമസിക്കുന്നവരുടെ പെര്‍മിറ്റ് റദ്ദാക്കിയാല്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയില്‍ നിന്ന് ഇമെയില്‍ വഴിയും അവരുടെ ഐആര്‍സിസി അക്കൗണ്ട് വഴിയും അറിയിപ്പ് ലഭിക്കും.


അത്തരം വ്യക്തികള്‍ വിദ്യാഭ്യാസത്തിനോ വായ്പകള്‍ക്കോ, മോര്‍ട്ട്‌ഗേജുകള്‍ക്കോ, തൊഴിലാളികള്‍ താമസത്തിനിടയില്‍ നല്‍കിയ വാടകയ്ക്കോ നിക്ഷേപിച്ചതോ ഇതിനകം നല്‍കിയതോ ആയ പണത്തിന് എന്ത് സംഭവിക്കുമെന്ന് വ്യക്തതയില്ല .

വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ ജോലി തേടിയെത്തുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. ഈ രണ്ട് വിഭാഗങ്ങളിലെയും വിദേശ പൗരന്മാരുടെ ഏറ്റവും വലിയ കൂട്ടം ഇന്ത്യക്കാരാണ്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും നിയമപരമായ കുടിയേറ്റക്കാര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കാനഡ. സര്‍ക്കാര്‍ ഡാറ്റ പ്രകാരം നിലവില്‍ കാനഡയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികളില്‍ മാത്രം 4.2 ലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാരുണ്ട്. ഒരു വിദ്യാര്‍ത്ഥിയെയോ തൊഴിലാളിയെയോ കുടിയേറ്റക്കാരനെയോ നിരസിക്കുകയാണെങ്കില്‍ അവരെ പ്രവേശന കവാടത്തില്‍ തടഞ്ഞുനിര്‍ത്തി അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയയ്ക്കും.


കാനഡയില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുമ്ബോള്‍ പെര്‍മിറ്റ് റദ്ദാക്കിയാല്‍ ഒരു നിശ്ചിത തീയതിക്കുള്ളില്‍ രാജ്യം വിടാന്‍ അവര്‍ക്ക് നോട്ടീസ് നല്‍കും. ഈ വിഭാഗങ്ങള്‍ക്ക് പുറമേ ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ വന്‍ ഒഴുക്കും കാനഡയിലേക്കുണ്ട്. ഇവര്‍ക്ക് എല്ലാവര്‍ക്കും വ്യത്യസ്ത താമസ കാലയളവുകളുടെ താല്‍ക്കാലിക പെര്‍മിറ്റുകളും ഉണ്ട്.


2024 ലെ ആദ്യ ആറ് മാസങ്ങളില്‍ കാനഡ 3.6 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്കണ് യാത്രാ വിസ നല്‍കിയത്. 2023 ല്‍ കനേഡിയന്‍ അധികൃതര്‍ പുറത്തുവിട്ട ഡാറ്റ പ്രകാരം വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ 3.4 ലക്ഷം ഇന്ത്യക്കാരാണ് കാനഡയില്‍ എത്തിയത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക