പെണ്‍കുട്ടിയെ ലോഡ്ജ്മുറിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കളെ പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
വണ്ടിപ്പെരിയാർ സ്വദേശികളായ പ്രജിത്ത് (31), കാർത്തിക് (35) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 11നായിരുന്നു സംഭവം. വണ്ടിപ്പെരിയാർ സ്വദേശിനിയായ 20കാരിയാണ് ക്രൂര മർദനത്തിനും ബലാത്സംഗത്തിനുമിരയായത്. പെണ്‍കുട്ടി പഠിക്കുന്ന കുമളിയിലെ സ്ഥാപനത്തിലെത്തി അമ്മക്ക് സുഖമില്ലെന്ന് കളവ് പറഞ്ഞ് പ്രജിത്ത് ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. റോസാപ്പൂക്കണ്ടത്തെ ലോഡ്ജില്‍ എത്തിച്ചായിരുന്നു പീഡനം. നേരത്തേതന്നെ ലോഡ്ജിലെ മുറിയില്‍ ഒളിച്ചിരുന്ന കാർത്തിക് ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി. പെണ്‍കുട്ടി എതിർത്തതോടെ ഇരുവരും ചേർന്ന് മർദിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട്, വീട്ടിലെത്തിയ പെണ്‍കുട്ടി പഠിക്കാൻ പോകാതെ വീട്ടിലെ മുറിയില്‍ തനിച്ചിരുന്നത് മാതാപിതാക്കളില്‍ സംശയത്തിനിടയാക്കി. ആവർത്തിച്ചുള്ള ചോദ്യത്തില്‍ പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ പറഞ്ഞതോടെ, യുവാക്കളോട് ഇക്കാര്യങ്ങള്‍ ചോദിച്ച പിതാവിനെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാട്ടി ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് കുമളി പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഒളിവില്‍ പോയ ഇരുവരെയും 48 മണിക്കൂറിനുള്ളില്‍ പിടികൂടുകയായിരുന്നു. തമിഴ്നാട്ടിലെ ശിവഗംഗയില്‍നിന്ന് മധുരയിലെത്തി മറ്റൊരിടത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രജിത്തിനെ പിടികൂടിയത്. മൈസൂരുവിലേക്ക് കടന്ന പ്രതി കാർത്തിക്കിനെ അവിടെ തടിപ്പണി നടക്കുന്ന പ്രദേശത്തുനിന്ന് രഹസ്യമായെത്തി പിടികൂടുകയായിരുന്നു.
പീരുമേട് ഡിവൈ.എസ്.പി വിശാല്‍ ജോണ്‍സണിന്‍റെ നേതൃത്വത്തില്‍ കുമളി ഇൻസ്പെക്ടർ, എസ്.ഐ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ക്വാഡിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐ എസ്. സുബൈർ, സലില്‍ രവി, ഷാദിഖ്, മാരിയപ്പൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.