ബീവ്റേജില്‍ മദ്യം വാങ്ങാൻ പോയെങ്കിലും ഇഷ്ടപ്പെട്ട ബ്രാൻഡ് വാങ്ങാൻ പണം തികഞ്ഞില്ല. അവിടെ മദ്യം വാങ്ങാനെത്തിയ ഒരാളുമായി പരിചയത്തിലായതിനെത്തുടർന്ന് ഷെയറിട്ട് കുപ്പി വാങ്ങി.
ഒഴിഞ്ഞ സ്ഥലത്തിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ ടച്ചിംഗ്സ് തീർന്നു. പുത്തൻ ബൈക്കിന്റെ താക്കോലും വാങ്ങി ടച്ചിംഗ്സ് വാങ്ങാൻ പോയ 'കൂട്ടാളി' കടന്നു കളഞ്ഞു.
മുങ്ങിയത് 1.2 ലക്ഷം രൂപയുടെ ബൈക്കുമായി. കഴിഞ്ഞ മാസം 21ന് കൊച്ചി എരൂരിലാണ് സംഭവം. ഈയടുത്ത ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. കൂട്ടാളിക്കായുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ആളെ തിരിച്ചറിഞ്ഞതായും താമസം കൂടാതെ കസ്റ്റഡിയില്‍ എടുക്കുമെന്നും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറിയിച്ചു.
എരൂർ സ്വദേശിയായ ബിജുവിനാണ് തന്റെ പുത്തൻ ബൈക്ക് നഷ്ടമായത്.
എരൂരിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുവിധം പണമൊപ്പിച്ച് കുപ്പി വാങ്ങി ഇരുവരും ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചു. അതിനിടെ ടച്ചിങ്സ് തീർന്നു. അപ്പോഴാണ് കൂട്ടാളി താൻ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ബൈക്കിന്റെ ഉടമസ്ഥനില്‍ നിന്നു താക്കോല്‍ വാങ്ങി പോയത്. മദ്യം തീർന്നിട്ടില്ലാത്തതിനാല്‍ ഉടമസ്ഥൻ വിശ്വസിച്ച് താക്കോല്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ ബൈക്ക് വാങ്ങി പോയയാള്‍ പിന്നീട് തിരിച്ചു വന്നില്ല. അടിച്ച മദ്യത്തിന്റെ കെട്ടിറങ്ങിയിട്ടും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.
നാണക്കേട് ഭയന്ന് ആദ്യം പരാതി നല്‍കാതിരുന്ന യുവാവ് പിന്നീട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കൂട്ടാളിയെ കണ്ടെത്താൻ സുഹൃത്തുക്കളുമായി അന്വേഷണം നടത്തിയിട്ടും കാര്യമില്ലാതെ വന്നതിന് പിന്നാലെയാണ് പൊലീസില്‍ പരാതിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഷെയറിട്ട് മദ്യപിച്ചിട്ടും പരാതിക്കാരൻ അപരിചിതന്റെ പേര് പോലും ചോദിച്ചിട്ടില്ല എന്നതാണ് സംഭവത്തിലെ കൗതുകം. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സമാന രീതിയിലുള്ള ബൈക്ക് മോഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്നതടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്