2025 | മാർച്ച് 20 | വ്യാഴം| മീനം 6
▪️ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയം. ആശമാരുടെ പ്രധാന ആവശ്യങ്ങൾ ഒന്നും അംഗീകരിച്ചില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ടു പോകാനാണ് ആശാ വർക്കർമാരുടെ തീരുമാനം. സർക്കാർ ഖജനാവിൽ പണമില്ല. സർക്കാരിന് ആവശ്യങ്ങൾ അംഗീകരിക്കാനായി സമയം അനുവദിക്കണമെന്നാണ് പറയുന്നത്. അതിനാൽ സമരത്തിൽ നിന്നും പിന്മാറണമെന്നാണ് ചർച്ചയിൽ എൻ എച്ച് എം പ്രതിനിധികൾ ആവശ്യപ്പെട്ടതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
▪️ഗാസയിൽ പാലസ്തീനികൾക്കെതിരെ ആക്രമണം പുനരാരംഭിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ വൻ ജനകീയ പ്രതിഷേധം. ജെറുസലേമിൽ സ്ഥിതി ചെയ്യുന്ന ഇസ്രയേലി പാർലമെന്റ്റായ ക്നെസറ്റിന് പുറത്ത് പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധത്തിനെത്തിയത്. 'ഇസ്രയേലിന്റെ ഭാവിക്കുവേണ്ടിയോ നിങ്ങളുടെ സഖ്യസർക്കാരിൻ്റെ ഭാവിക്കുവേണ്ടിയോ ഈ യുദ്ധം' എന്നുൾപ്പെടെയുള്ള ബാനറുകളുമേന്തിയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്.
▪️ഒമ്പത് മാസം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ ഭൂമിയിൽ തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനും ബുച്ച് വിൽമോറിനും അഭിനന്ദന പ്രവാഹം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സ്പേസ് എക്സസ് മേധാവി ഇലോൺ മസ്ക്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പേരാണ് ഇരുവരേയും അഭിനന്ദിച്ച് രംഗത്തെത്തിയത്.
▪️തൃശൂർ തിരുത്തിപറമ്പിൽ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി. തിരുത്തിപറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റേഷൻ റൗഡി ആയ ഗുണ്ട രതീഷും സംഘവുമാണ് ആക്രമണം നടത്തിയത്.
▪️മണർകാട് ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു.
മണർകാട് ഐരാറ്റുനട പാലത്തിന് സമീപം ബുധനാഴ്ച വൈകുന്നേരം 6 മണിക്കാണ് അപകടം.പുതുപ്പള്ളി തലപ്പാടി എസ് എം ഇ കോളേജിലെ രണ്ടാം വർഷ ബി എസ് സി നഴ്സിംങ് വിദ്യാർത്ഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ മുഹമ്മദ്ദ് അൽത്താഫ് (19) ആണ് മരിച്ചത്.
▪️മുന്‍ എം.പി ചെങ്ങറ സുരേന്ദ്രനെ പാർട്ടിയിൽനിന്നു സസ്‌പെന്‍ഡ് ചെയ്ത് സി.പി.ഐ. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് സുരേന്ദ്രനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതെന്ന് സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്.സുപാല്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും അദ്ദേഹത്തെ പുറത്താക്കിയതായും ജില്ലാ സെക്രട്ടറി അറിയിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായിരിക്കെ ദേവസ്വം വക സ്കൂളിൽ മകൾക്ക് ജോലി നൽകാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശിയിൽനിന്ന് 20 ലക്ഷം രൂപ വാങ്ങിക്കുകയും എന്നാൽ ജോലി നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്തില്ലെന്നാണ് സുരേന്ദ്രനെതിരായ പരാതി.
▪️ആലപ്പുഴയിൽ നാല് വയസ്സുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 62 കാരന് നൂറ്റിപ്പത്ത് വർഷം തടവ് ശിക്ഷ. മാരാരിക്കുളം സ്വദേശിയെ ആണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
2019 ൽ കുട്ടിക്ക് നാല് വയസുള്ളപ്പോൾ മുതൽ തുടങ്ങിയ പീഡനം 2021 ലാണ് പുറത്ത് അറിഞ്ഞത്. പീഡന വിവരം പുറത്ത് അറിയാതിരിക്കാൻ കുട്ടിയെ 62 കാരനായ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ട് സംശയം തോന്നിയ കുട്ടിയുടെ അമ്മൂമ്മ വിവരങ്ങൾ തേടുകയും തുടർന്ന് പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവം മറച്ച് വെച്ച പ്രതിയുടെ ഭാര്യയ്ക്കെതിരായ കേസിൽ വിചാരണ നടക്കുകയാണ്
▪️വിദ്വേഷ പരാമര്‍ശത്തില്‍ സിപിഐഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസിനെതിരെയാണ് നടപടിയെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഫ്രാന്‍സിസിനെ പുറത്താക്കി. സമൂഹമാധ്യമത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് നടപടിയെടുത്തത്.
ഫേസ്ബുക്ക് കമന്റിലൂടെയായിരുന്നു ഫ്രാന്‍സിസ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയിരുന്നു.
▪️കോഴിക്കോട് നാദാപുരത്ത് ഷർട്ടിനെ ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്.
കോഴിക്കോട് നാദാപുരത്ത് ഷർട്ടിനെ ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്. കല്ലാച്ചിയിലെ ടെക്സ്റ്റൈൽ ഷോറൂമിലാണ് സംഭവം. 2 പേർ ഒരേ ഷർട്ട് എടുത്തതിനെത്തുടർന്നാണ് സംഘർഷമുണ്ടായത് 2 പേർ ഒരേ ഷർട്ട് വേണമെന്ന് വാശി പിടിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നും പറയുന്നു.
തുടർന്ന് ഇരുഭാഗത്ത് നിന്നും ആളുകൾ സംഘടിച്ച് എത്തി ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷം പുറത്തേക്ക് വ്യാപിച്ചതോടെ പോലീസും നാട്ടുകാരും ചേർന്നാണ് ഇവരെ തുരത്തിയത്.
▪️പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പിടിയില്‍. എറണാകുളം പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ മുൻ പിടിഎ പ്രസിഡന്‍റ് ബിജു തങ്കപ്പൻ, ഇപ്പോഴത്തെ പിടിഎ പ്രസിഡന്‍റ് പ്രസാദ്, ആറ്റിങ്ങല്‍ സ്വദേശി രാകേഷ്, പിറവം സ്വദേശികളായ അലേഷ് എന്നിവരാണ് പിടിയിലായത്.ഈ സ്കൂളിലെ പ്രധാന അധ്യാപകനില്‍ നിന്ന് പണം തട്ടാനാണ് ഇവർ ശ്രമിച്ചത്.ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിട്ടുള്ള പരാതികള്‍ പിൻവലിക്കാൻ 15 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്.പണം നല്‍കിയില്ലെങ്കില്‍ പെൻഷനടക്കമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്ക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. സംഘത്തിലെ രാകേഷിനെയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായി സംഘം അവതരിപ്പിച്ചത്.
▪️ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 27 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച 413 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം.
മധ്യ ഗസ്സയിലെ ദൈർ അൽ ബലഹിൽ യു.എൻ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു വിദേശ ജീവനക്കാരൻ കൊല്ലപ്പെട്ടു.
വടക്കൻ ഗസ്സക്കും തെക്കൻ ഗസ്സക്കും ഇടയിലെ നെറ്റ്സരിം ഇടനാഴിയിൽ വീണ്ടും ഇസ്രായേൽ സൈന്യം നിയന്ത്രണമേറ്റെടുത്തു. തെക്ക് നിന്ന് വടക്കൻ ഗസ്സയിലേക്കും തിരിച്ചുമുള്ള സഞ്ചാരം തടസ്സപ്പെട്ടതോടെ ഫലത്തിൽ ഗസ്സ വീണ്ടും രണ്ട് ഭാഗമായി വേർപെടുത്തപ്പെട്ടു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് ഇസ്രായേൽ സൈന്യം ഇവിടെനിന്ന് പിൻവാങ്ങിയത്. ഇസ്രായേലിന് നേരെ ആക്രമണത്തിന് തയാറെടുത്ത ഹമാസ് സൈനിക കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
▪️ഇസ്രായേൽ ആക്രമണം തുടരുമ്പോഴും ചർച്ചക്ക് തയാറാണെന്ന് വ്യക്തമാക്കി ഹമാസ്. അതേസമയം, ഇരുകൂട്ടരും ഒപ്പുവെച്ച വെടിനിർത്തൽ കരാർ നിലവിലിരിക്കെ, പുതിയ കരാറിന്റെ ആവശ്യമില്ലെന്ന് ഹമാസ് വക്താവ് താഹിർ അൽ നോനോ പറഞ്ഞു. ഇസ്രായേൽ ഏകപക്ഷീയമായി വെടിനിർത്തൽ അവസാനിപ്പിച്ച് ഗസ്സയിൽ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.
▪️സംസ്ഥാനത്ത് ഉയർന്ന ചൂടിനൊപ്പം ഒറ്റപ്പെട്ട മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു
▪️ബി.ജെ.പി മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് കുന്നംകുളം നഗരസഭ ബി.ജെ.പി കൗൺസിലർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി ഫേസ്ബുക്കിൽ കുറിച്ചു.
നഗരസഭ അടുപ്പൂട്ടി ഉരുളിക്കുന്ന് കൗൺസിലർ ബിനു പ്രസാദാണ് പാർട്ടിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.മുൻ ജില്ല പ്രസിഡന്റിന്റെ നടപടിക്കെതിരെയാണ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മുൻ അധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാറിനെ ഉന്നമിട്ടാണ് കൗൺസിലറുടെ പോസ്റ്റ്. കുന്നംകുളത്തെ പാർട്ടിയെ നശിപ്പിക്കുന്നത് ഇദ്ദേഹമാണെന്ന കടുത്ത വിമർശനവും ഇതിലുണ്ട്.
▪️കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോഴും സംസ്ഥാന സർക്കാറിന്റെ ധനസ്ഥിതി മെച്ചപ്പെടുകയാണെന്ന് ധനമന്ത്രി നിയമസഭയിൽ. 2021-22 വർഷം 47,669 കോടിയായിരുന്ന തനത് വരുമാനം 2024-25 വർഷത്തിൽ 1.16 ലക്ഷം കോടിയായാണ് വർധിച്ചത്. ഇതുവരെ 1.50 ലക്ഷം കോടി വരെയാണ് സർക്കാറിന് ബജറ്റിൽ ചെലവഴിക്കാൻ കഴിഞ്ഞിരുന്നത്. വരുന്ന വർഷം ചെലവ് രണ്ടു ലക്ഷം കോടി കവിയാൻ പോവുകയാണ്. ഇത്തരത്തിൽ വരുമാനവും ചെലവും വർധിക്കുന്നത് ചരിത്രപരമായ അടയാളപ്പെടുത്തലാണ്. പുറമെ, നികുതിയും നികുതിയിതര വരുമാനവും കൂടി ഒരു ലക്ഷം കോടി കവിയും. ഇത് ഇന്ത്യയിലെ റെക്കോഡ് നിലയാണ്.
▪️സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ കേന്ദ്ര വിഹിതം വർഷംതോറും ഗണ്യമായി കുറയുന്നെന്ന് ധനമന്ത്രി. 2016-17ൽ റവന്യൂ വരുമാനമായിരുന്ന 75,612 കോടിയിൽ 23,735 കോടി രൂപ കേന്ദ്ര വിഹിതമായിരുന്നു. 32 ശതമാനം. 2020-21ൽ 42,629 കോടി രൂപ (44 ശതമാനം), 2021-22ൽ 47,837 കോടി (41 ശതമാനം), 2022-23ൽ 48,230 കോടി രൂപ (36 ശതമാനം) എന്നിങ്ങനെയായിരുന്നു കേന്ദ്ര വിഹിതം. എന്നാൽ, 2023-24 ൽ 33,811 കോടി (27 ശതമാനം), 2024-25ൽ 33,397 കോടി (25 ശതമാനം) എന്നിങ്ങനെ കുത്തനെ കുറയുന്നതാണ് സ്ഥിതി.
▪️ഡാമുകൾക്ക് സമീപത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ ഉത്തരവ് ആവശ്യമെങ്കിൽ പരിഷ്കരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഉത്തരവ് സംബന്ധിച്ച് ആശങ്ക ആവശ്യമില്ലെന്നും മന്ത്രി നിയമസഭയിൽ മറുപടി നൽകി. നിലവിലെ ഒരു നിർമാണ പ്രവർത്തനത്തെയും ഉത്തരവ് ബാധിക്കില്ല. ബഫർ എന്ന വാക്ക് തന്നെ ആവശ്യമില്ല. കോടതിയിൽ ഡാം മേഖലയിലെ നിർമാണവുമായി ബന്ധപ്പെട്ട് കേസോ മറ്റോ വന്നാൽ ദോഷകരമാവാതിരിക്കനാണ് സർക്കാർ ഉത്തരവിറക്കിയത്.
▪️വയോജന ക്ഷേമത്തിനായി രാജ്യത്താദ്യമായി കമീഷൻ രൂപവത്കരിക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള സംസ്ഥാന വയോജന കമീഷൻ ബിൽ നിയമസഭ പാസാക്കി. പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉൽപാദനക്ഷമതയും മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായി കമീഷൻ രൂപവത്കരിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. അർധ ജുഡീഷ്യൽ അധികാരങ്ങളോടെയാണ് കമീഷൻ രൂപവത്കരിക്കുക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാൻ കമീഷന് അധികാരമുണ്ടാകും.
▪️നോക്കുകൂലി സംബന്ധിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന ധനമന്ത്രി എന്ന സ്ഥാനം മറന്ന് ബി.ജെ.പി രാഷ്ട്രീയം മാത്രം കണക്കിലെടുത്തുള്ളതാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അന്ധതയിൽ കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണിത്. കക്ഷിരാഷ്ട്രീയത്തിനതീതമായി ഇതിനെതിരെ പ്രതികരിക്കണം. കേരളത്തെ അപമാനിക്കുന്ന പ്രസ്താവന തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
▪️ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാൽ സിനിമയുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാറിന് പരിമിതിയുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. സിനിമകൾക്ക് അംഗീകാരം നൽകുന്നത് സെൻസർ ബോർഡാണ്. സിനിമയിലെ ലഹരി സംബന്ധമായ രംഗങ്ങൾ അടക്കമുള്ളവയെക്കുറിച്ചുള്ള പരാതികൾ ബോർഡിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഒ.ടി.ടി അടക്കം പ്ലാറ്റ്ഫോമുകളിൽ നിന്നും ഇത്തരം സിനിമകൾ വിലക്കണമെന്ന ആവശ്യം കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെയും സെൻസർ ബോർഡിന്റെയും ശ്രദ്ധയിലും കൊണ്ടുവന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
▪️രണ്ടര വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. മയ്യനാട് കാരിക്കുഴി സുചിത്രമുക്കിനടുത്ത് വലിയവിള നഗറിൽ ചെന്തച്ചൻ അഴികം ഭാസ്കര വിലാസം വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന അജീഷ് (38), ഭാര്യ സുലു (36), ഏക മകൻ ആദി എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അജീഷും ഭാര്യ സുലുവും തൂങ്ങിമരിച്ച നിലയിലും മകൻ ആദിയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇവർ ആത്മഹത്യ ചെയ്തെന്നാണ് കരുതുന്നത്. ഗുരുതര രോഗബാധയും കടബാധ്യതയുമാണ് മരണത്തിന് കാരണമെന്ന ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തി.
▪️മലയാള സിനിമാലോകത്തിന് മറക്കാനാകാത്ത നൂറുകണക്കിന് പാട്ടുകളെഴുതിയ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് നാടിന്റെ വിട. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാൻ പ്രമുഖരുൾപ്പെടെ ആയിരക്കണക്കിനാളുകളെത്തി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ച സിനിമകളുടെ സംവിധായകൻ ഹരിഹരൻ ഉൾപ്പെടെ സിനിമ രംഗത്തെയുൾപ്പെടെ നിരവധിപേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
▪️സി.പി.എമ്മിന്റെ പാർട്ടി ഓഫിസ് നിർമാണവും വാദപ്രതിവാദമായി നിയമസഭയിൽ. വേഗത്തിൽ പണിപൂർത്തിയാകുന്ന പാർട്ടി ഓഫിസ് ചൂണ്ടിക്കാട്ടി, ‘ഈ ശുഷ്കാന്തി കേരളത്തിന്റെ വികസനത്തിലുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു’ എന്ന എം. വിൻസെന്റിന്റെ പരാമർശമാണ് വാക്പോരിനിടയാക്കിയത്.
അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും കരുണാകരന്റെ പേരിലെ സപ്തതി മന്ദിരം നിർമിക്കുന്നതിന് പിരിച്ച ഫണ്ട് എവിടെപ്പോയെന്നും ടി.ഐ. മധുസൂദനൻ ചോദിച്ചു. സി.പി.എം അംഗങ്ങളും അനുഭാവികളും പണമിട്ട് നിർമിച്ചതാണ് പാർട്ടി ഓഫിസ്. സി.പി.ഐയുടെ ഓഫിസും നവീകരിച്ചു. ഇതെല്ലാം കോൺഗ്രസ് സുഹൃത്തുക്കൾ ഒന്നു പോയി കാണണമെന്നും അദ്ദേഹം പറഞ്ഞു. അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും കോൺഗ്രസുകാർ നൂറ് ജന്മം ജനിച്ചാലും ഇതുപോലൊന്ന് സാധിക്കില്ലെന്ന് പി. മമ്മിക്കുട്ടിയും കൂട്ടിച്ചേർത്തു.
▪️കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നാലര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഉത്തരേന്ത്യക്കാരായ രണ്ട് യുവതികൾ അറസ്റ്റിൽ. ബാങ്കോക്കിൽനിന്ന് തായ് എയർലൈൻസിൽ വന്ന രാജസ്ഥാനിലെ ജയ്പുർ സ്വദേശിനി മാൻവി ചൗധരി, ഡൽഹി സ്വദേശിനി ചിബറ്റ് സ്വാന്തി എന്നിവരാണ് അറസ്റ്റിലായത്. മാൻവി മോഡൽ ഗേളും ചിബറ്റ് മേക്കപ് ആർട്ടിസ്റ്റുമാണ്. ഇരുവരും ഏഴര കിലോ വീതം കഞ്ചാവാണ് കൈവശം വെച്ചിരുന്നത്. ഇവർ കഞ്ചാവുമായി എത്തുമെന്ന രഹസ്യവിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. സ്ക്രീനിങ്ങിൽ പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധത്തിൽ വിദഗ്ധമായി പായ്ക്കുചെയ്ത് മേക്കപ് സാധന ങ്ങൾക്കൊപ്പമാണ് ഒളിപ്പിച്ചുവെച്ചിരുന്നത്
▪️മൈക്രോസോഫ്റ്റിന്റെ മുൻ സി.ഇ.ഒയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സഹ-ചെയർമാനുമായ ബിൽ ഗേറ്റ്സ് പ്രധാനമന്ത്രി മോദിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.
ബുധനാഴ്ച പാർലമെന്റിൽ എത്തിയ ഗേറ്റ്സ് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യരംഗത്തെ രാജ്യത്തിന്റെ പുരോഗതിയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ഇന്ത്യയും തമ്മിൽ ഭാവി സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഫൗണ്ടേഷനുമായുള്ള സഹകരണത്തിലൂടെ ആരോഗ്യ സംരക്ഷണത്തിൽ, പ്രത്യേകിച്ച് മാതൃ ആരോഗ്യം, രോഗപ്രതിരോധം, ശുചിത്വം എന്നിവയിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി ചർച്ചയായതായി കൂടിക്കാഴ്ചക്ക് പിന്നാലെ ജെ.പി. നഡ്ഡ ‘എക്സി’ൽ കുറിച്ചു.
▪️അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ടെലിഫോണിൽ നടത്തിയ ചർച്ചക്ക് പിന്നാലെ യുക്രെയ്നിനു നേരെ വീണ്ടും റഷ്യൻ ആക്രമണം. ചർച്ചയിൽ ഭാഗിക വെടിനിർത്തലിന് സമ്മതിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് വീണ്ടും ആക്രമണം നടന്നത്. 45ഓളം കാമികേസ് ഡ്രോണുകളും എസ്-300 സർഫേസ്-ടു-എയർ മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
▪️ശതകോടീശ്വരനും ട്രംപ് ഭരണകൂടത്തിലെ പ്രമുഖനുമായ ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‍ലക്കു നേരെ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ടെസ്‍ലയുടെ ലോഗോ പതിച്ച സ്വത്തുക്കൾക്കു നേരെയാണ് യു.എസിലും വിദേശത്തും ആക്രമണങ്ങൾ നടക്കുന്നത്. ടെസ്‌ല ഷോറൂമുകൾ, വാഹന ലോട്ടുകൾ, ചാർജിങ് സ്റ്റേഷനുകൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകൾ എന്നിവയാണ് പ്രതിഷേധക്കാർ ലക്ഷ്യമിടുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റെടുക്കുകയും ചെലവുകൾ വെട്ടിക്കുറക്കുന്നതിനുള്ള സർക്കാർ കാര്യക്ഷമത വകുപ്പിന്റെ ചുമതല നൽകുകയും ചെയ്തതിനുശേഷമാണ് ആക്രമണങ്ങൾ വർധിച്ചത്.
▪️മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ സമാധാന നീക്കത്തിനിടെ വീണ്ടും സംഘർഷം. ഹമർ, സോമി വിഭാഗം ഉന്നതസമിതികൾക്കിടയിൽ സമാധാന ചർച്ചയിൽ ഒത്തുതീർപ്പിലെത്തി മണിക്കൂറുകൾക്ക് ശേഷമാണ് നിരവധി പേർക്ക് പരിക്കേറ്റ സംഘർഷമുണ്ടായത്. തുടർന്ന് സോമി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ജില്ലയിൽ ബന്ദ് പ്രഖ്യാപിച്ചു. പട്ടണത്തിൽ ഒരുകൂട്ടം ആളുകൾ സോമി സംഘടനയുടെ കൊടി അഴിക്കാൻ ശ്രമിച്ചതിനെതുടർന്നാണ് പുതിയ സംഘർഷം. തുടർന്നാണ് ബന്ദ് പ്രഖ്യാപനം. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും മാർക്കറ്റുകളും ദിവസം മുഴുവൻ അടച്ചിട്ടു. സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങിയില്ല.
▪️സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം മാറ്റാനുള്ള ഒരു നിർദേശവും സർക്കാർ പരിഗണനയിലില്ലെന്ന് കേന്ദ്ര പേഴ്‌സനൽ സഹമന്ത്രി ജിതേന്ദ്ര സിങ്. ജീവനക്കാരുടെ വിരമിക്കൽ മൂലമുണ്ടാകുന്ന ഒഴിവുകൾ ഇല്ലാതാക്കാനുള്ള നയം സർക്കാറിനില്ലെന്നും ലോക്‌സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു. ഏതെങ്കിലും സർക്കാർ ജീവനക്കാരുടെ യൂനിയനോ സംഘടനകളോ വിരമിക്കൽ പ്രായത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
▪️റെയിൽവേയിൽ ജോലി നൽകുന്നതിന് ഉദ്യോഗാർഥികളിൽനിന്ന് ഭൂമി കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മകൾ മിർസ ഭാരതിക്കൊപ്പമാണ് ലാലു പ്രസാദ് ബുധനഴ്ച പട്നയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. നാലു
മണിക്കൂറോളം ചോദ്യം ചെയ്യുകയുണ്ടായി.