മാതമംഗലം കൈതപ്രം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ വടക്കേടത്ത് വീട്ടില്‍ കെ.കെ. രാധാകൃഷ്ണനെ (55) വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിന്റെ ഭാര്യ മിനിയുമായുള്ള പ്രതിയായ പെരുമ്ബടവ് സ്വദേശി എൻ.കെ. സന്തോഷിന്റെ (41) സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന എഫ് ഐ ആർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്ബ് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. വിദ്യാർത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരില്‍ വിനോദയാത്ര പോയപ്പോള്‍ ഇരുവരും കൈകള്‍ കോർത്ത് നില്‍ക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു. ഇതേ തുടർന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റമുണ്ടായതായും അറിയുന്നു. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.
സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണൻ ഭാര്യയെ കഴിഞ്ഞ ദിവസം മർദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സന്തോഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇരിട്ടി കല്യാട് സ്വദേശിയായ രാധാകൃഷ്ണൻ 20 വർഷമായി കൈതപ്രത്താണ് താമസം. ഇവിടെ പുതുതായി നിർമ്മിക്കുന്ന വീട്ടില്‍വെച്ചായിരുന്നു സംഭവം. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.
പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികള്‍ കരുതിയത്. രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. നാട്ടുകാർ ഓടിയെത്തുമ്ബോള്‍ വരാന്തയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണു രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് പ്രദേശത്തുനിന്ന് സന്തോഷിനെ കണ്ടെത്തുന്നത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.