മാസങ്ങള്‍ നീണ്ട ഉദ്വേഗത്തിനൊടുവില്‍ കൊടുവള്ളി എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപേപ്പർ ചോർത്തി നല്‍കിയതിന്റെ ഉറവിടം കണ്ടെത്തി.
മലപ്പുറം മേല്‍മുറിയിലെ അണ്‍ എയ്‌ഡഡ‍് വിദ്യാലയമായ മഅ്ദിൻ ഹയർസെക്കൻഡറി സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറാണ് ചോദ്യക്കടലാസ് ചോർത്തി നല്‍കിയത്. മലപ്പുറം ജില്ലയിലെ രാമപുരം സ്വദേശിയായ ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ നാസറിനെ സർവിസില്‍നിന്ന് സസ്പെൻഡ് ചെയ്തതായി സ്കൂള്‍ അധികൃതർ പറഞ്ഞു.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ സീല്‍ഡ് കവറിന്റെ പിറക് വശം മുറിച്ചാണ് ചോദ്യപേപ്പർ ചോർത്തിയത്. ഫോണില്‍ ഫോട്ടോ എടുത്ത് എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ അധ്യാപകന് അയച്ചുകൊടുത്ത ശേഷം പഴയ പോലെ കവർ ഒട്ടിച്ചുവെച്ചു. പ്ലസ് വണ്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെയും എസ്.എസ്.എല്‍.സിയുടെ ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപ്പേപ്പർ ചോർത്തിയെന്ന് ഇയാള്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ്.പി വ്യക്തമാക്കി.
മഅ്ദിൻ സ്കൂളില്‍ നേരത്തെ പ്രധാനാധ്യാപകനായിരുന്ന എം.എസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദിനാണ് നാസർ ചോദ്യപേപ്പർ ചോർത്തി നല്‍കിയത്. കേസില്‍ ഫഹദ് നേനരത്തെ അറസ്റ്റിലായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പര്‍ എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യൂട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫഹദിനെയും എം.എസ് സൊല്യൂഷന്‍സിലെ മറ്റൊരു അധ്യാപകനായ കോഴിക്കോട് സ്വദേശി ജിഷ്ണുവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
എം.എസ് സൊല്യൂഷന്‍സ് സിഇഒ എം. ഷുഹൈബിനെ കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് എസ്‍പി മൊയ്തീന്‍കുട്ടി ചോദ്യം ചെയ്തിരുന്നു. തനിക്ക് ഇതില്‍ പങ്കില്ലെന്നും അധ്യാപകരാണ് ചോദ്യപേപ്പർ തയാറാക്കുന്നത് എന്നുമായിരുന്നു ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍, ഷുഹൈബ് പറയുന്നതിനനുസരിച്ച് ചോദ്യപേപ്പർ തയാറാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്നാണ് അധ്യാപകർ മൊഴി നല്‍കിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ചോർച്ചയുടെ ഉറവിടം കണ്ടെത്തിയത്.
2017-ലാണ് എം.എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായിരുന്നു. ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അബ്‌ദുല്‍ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയൻസ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാള്‍ ഫഹദിന് അയച്ചുകൊടുത്തത്. ഫോണില്‍ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ചോദ്യം ചോർത്തിയത് അബ്ദു നാസർ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും ക്രൈം ബ്രാഞ്ച് എസ്.പി മൊയ്തീന്‍കുട്ടി വ്യക്തമാക്കി.